അധ്യായം 25
അനുകമ്പയോടെ യേശു ഒരു കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നു
മത്തായി 8:1-4; മർക്കോസ് 1:40-45; ലൂക്കോസ് 5:12-16
-
യേശു ഒരു കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നു
യേശുവും നാലു ശിഷ്യന്മാരും കൂടെ “ഗലീലയിലെല്ലായിടത്തുമുള്ള സിനഗോഗുകളിൽ ചെന്ന് പ്രസംഗിക്കുക”യാണ്. അതിനിടെ യേശു ചെയ്യുന്ന അത്ഭുതങ്ങളെക്കുറിച്ചുള്ള വാർത്ത എല്ലായിടത്തും പരക്കുന്നു. (മർക്കോസ് 1:39) യേശുവിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വാർത്ത എത്തുന്ന ഒരു നഗരത്തിൽ ഒരു കുഷ്ഠരോഗിയുണ്ട്. “ദേഹമാസകലം കുഷ്‌ഠം ബാധിച്ച” മനുഷ്യൻ എന്നാണു വൈദ്യനായ ലൂക്കോസ് അയാളെക്കുറിച്ച് പറയുന്നത്. (ലൂക്കോസ് 5:12) ഭയങ്കരമായ ഈ രോഗം മൂർച്ഛിച്ചാൽ അതു പല ശരീരഭാഗങ്ങളെയും ക്രമേണ വിരൂപമാക്കും.
അതുകൊണ്ട് വളരെ ദയനീയമാണ് ഇയാളുടെ അവസ്ഥ. നിയമമനുസരിച്ച് അയാൾ മറ്റുള്ളവരിൽനിന്ന് അകന്ന് കഴിയണം. മാത്രമല്ല, ആളുകൾ അടുത്തുള്ളപ്പോൾ “അശുദ്ധൻ! അശുദ്ധൻ!” എന്നു വിളിച്ചുപറയുകയും വേണം. ആരെങ്കിലും അടുത്ത് വന്നിട്ട് അവർക്കുംകൂടി രോഗം പകരാതിരിക്കാനാണ് അത്. (ലേവ്യ 13:45, 46) എന്നാൽ ഇപ്പോൾ അയാൾ എന്തു ചെയ്യുന്നു? യേശുവിന്റെ അടുത്ത് ചെന്ന് കാൽക്കൽ വീണിട്ട്, “കർത്താവേ, ഒന്നു മനസ്സുവെച്ചാൽ അങ്ങയ്‌ക്ക് എന്നെ ശുദ്ധനാക്കാം” എന്നു പറയുന്നു.—മത്തായി 8:2.
എത്ര വലിയ വിശ്വാസം! ഈ രോഗം അയാളുടെ രൂപംതന്നെ മാറ്റിയിട്ടുണ്ടാകണം. എത്ര ദയനീയം, അല്ലേ? യേശു ഇപ്പോൾ എന്തു ചെയ്യും? നിങ്ങൾ അവിടെയുണ്ടായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു? എന്നാൽ യേശു ചെയ്യുന്നത് എന്താണെന്നു കണ്ടോ? കൈ നീട്ടി അയാളെ തൊടുന്നു! എന്നിട്ട് “എനിക്കു മനസ്സാണ്, ശുദ്ധനാകുക” എന്ന് അനുകമ്പയോടെ അയാളോടു പറയുന്നു. (മത്തായി 8:3) പെട്ടെന്നുതന്നെ അയാളുടെ കുഷ്ഠരോഗം മാറുന്നു. പലർക്കും തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാനാകുന്നില്ല!
യേശുവിനെപ്പോലെ ഇത്ര അനുകമ്പയും പ്രാപ്തിയും ഉള്ള ഒരു രാജാവുണ്ടായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കില്ലേ? കുഷ്ഠരോഗിയോടു യേശു പെരുമാറുന്ന വിധത്തിൽനിന്ന് നമുക്ക് ഒരുകാര്യം ഉറപ്പിക്കാം: യേശു രാജാവായി മുഴുഭൂമിയെയും ഭരിക്കുമ്പോൾ “എളിയവനോടും ദരിദ്രനോടും അവനു കനിവ് തോന്നും; പാവപ്പെട്ടവന്റെ ജീവനെ അവൻ രക്ഷിക്കും” എന്ന ബൈബിൾപ്രവചനം തീർച്ചയായും നിറവേറും. (സങ്കീർത്തനം 72:13) അങ്ങനെ യേശു ആഗ്രഹിക്കുന്നതുപോലെ, ദുരിതങ്ങൾ അനുഭവിക്കുന്ന എല്ലാവരെയും യേശു അന്നു സഹായിക്കും.
ഈ കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നതിനു മുമ്പുതന്നെ യേശുവിന്റെ ശുശ്രൂഷ ആളുകളെ വളരെ ആവേശഭരിതരാക്കിയെന്ന കാര്യം ഓർക്കുന്നുണ്ടല്ലോ. ഇപ്പോൾ, യേശു ചെയ്‌ത ഈ അത്ഭുതത്തെക്കുറിച്ച് ആളുകൾ അറിയും. പക്ഷേ, വെറും കേട്ടുകേൾവിവെച്ച് ആളുകൾ തന്നിൽ വിശ്വസിക്കാൻ യേശു ആഗ്രഹിക്കുന്നില്ല. “തെരുവീഥികളിൽ അവൻ തന്റെ സ്വരം കേൾപ്പിക്കില്ല” എന്ന പ്രവചനം യേശുവിന് അറിയാം. യേശു പേരിനും പ്രശസ്തിക്കും വേണ്ടി ശ്രമിക്കില്ലെന്നാണ് അതു സൂചിപ്പിക്കുന്നത്. (യശയ്യ 42:1, 2) അതുകൊണ്ടുതന്നെ ആ കുഷ്ഠരോഗിയോട് യേശു ഇങ്ങനെ കല്പിക്കുന്നു: “ഇത് ആരോടും പറയരുത്. എന്നാൽ നീ ചെന്ന് ഇതു പുരോഹിതനെ കാണിച്ച് മോശ കല്‌പിച്ച കാഴ്‌ച അർപ്പിക്കണം.”—മത്തായി 8:4.
പക്ഷേ അയാൾക്ക് അതു പറ്റുന്നില്ല. തന്റെ രോഗം ഭേദമായതുകൊണ്ട് അയാൾ വലിയ സന്തോഷത്തിലാണ്. അതുകൊണ്ട് അയാൾ പോയി കാണുന്നവരോടൊക്കെ ഇതെക്കുറിച്ച് പറയുന്നു. അതോടെ എല്ലാവരുടെയും താത്പര്യവും ആകാംക്ഷയും വർധിക്കുന്നു. യേശുവിനു നഗരത്തിലേക്കു ചെല്ലാൻ പറ്റാത്ത അവസ്ഥയായി. അതുകൊണ്ട് കുറച്ച് നാളത്തേക്കു യേശു ആരും ഇല്ലാത്ത ഒറ്റപ്പെട്ട സ്ഥലങ്ങളിൽ പോയി താമസിക്കുന്നു. എങ്കിലും എല്ലായിടത്തുനിന്നുമുള്ള ആളുകൾ കേട്ടു പഠിക്കാനും സുഖപ്പെടാനും ആയി യേശുവിന്റെ അടുക്കൽ വരുന്നു.