വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 53

പ്രകൃതിശക്തികളെ നിയന്ത്രിക്കാൻ കഴിവുള്ള ഭരണാധികാരി

പ്രകൃതിശക്തികളെ നിയന്ത്രിക്കാൻ കഴിവുള്ള ഭരണാധികാരി

മത്തായി 14:22-36; മർക്കോസ്‌ 6:45-56; യോഹന്നാൻ 6:14-25

  • ആളുകൾ യേശുവിനെ രാജാവാക്കാൻ നോക്കുന്നു

  • യേശു വെള്ളത്തിനു മുകളിലൂടെ നടക്കുന്നു, കാറ്റിനെ ശാന്തമാക്കുന്നു

ആയിരങ്ങളെ പോഷിപ്പിക്കാനുള്ള യേശുവിന്റെ അത്ഭുതകരമായ പ്രാപ്‌തി കണ്ട്‌ ആളുകൾ അതിശയിക്കുന്നു. മാത്രമല്ല “ലോകത്തേക്കു വരാനിരുന്ന പ്രവാചകൻ,” അതായത്‌ മിശിഹ ഇദ്ദേഹമാണെന്നും ഇദ്ദേഹം തീർച്ചയായും നല്ലൊരു ഭരണാധികാരിയായിരിക്കുമെന്നും അവർ ചിന്തിക്കുന്നു. (യോഹന്നാൻ 6:14; ആവർത്തനം 18:18) അതുകൊണ്ട്‌ അവർ യേശുവിനെ പിടിച്ച്‌ രാജാവാക്കാൻ ഒരുങ്ങുന്നു.

ആളുകൾ എന്താണ്‌ ആലോചിക്കുന്നതെന്ന്‌ യേശുവിനു മനസ്സിലാകുന്നു. യേശു ജനക്കൂട്ടത്തെ പറഞ്ഞുവിട്ടിട്ട്‌ ശിഷ്യന്മാരോടു വള്ളത്തിൽ കയറാൻ പറയുന്നു. അവർ എങ്ങോട്ടാണു പോകുന്നത്‌? ബേത്ത്‌സയിദ വഴി കഫർന്നഹൂമിലേക്ക്‌. പക്ഷേ യേശുവോ? രാത്രിയിൽ തനിച്ചിരുന്ന്‌ പ്രാർഥിക്കാൻവേണ്ടി ഒരു മലയിലേക്കു പോകുന്നു.

നേരം വെളുക്കുന്നതിനു തൊട്ടുമുമ്പ്‌ നിലാവെളിച്ചത്തിൽ അങ്ങ്‌ ദൂരെ യേശുവിന്‌ ആ വള്ളം കാണാം. അതിശക്തമായ കാറ്റിൽ തിരമാലകൾ ആഞ്ഞടിക്കുന്നു. ‘കാറ്റു പ്രതികൂലമായതിനാൽ അപ്പോസ്‌തലന്മാർ വള്ളം തുഴയാൻ പാടുപെടുകയാണ്‌.’ (മർക്കോസ്‌ 6:48) യേശു മലയിൽനിന്ന്‌ ഇറങ്ങി തിരകൾക്കു മീതെ അവരുടെ അടുത്തേക്കു നടക്കുന്നു. അപ്പോഴേക്കും “അവർ തുഴഞ്ഞ്‌ അഞ്ചോ ആറോ കിലോമീറ്റർ പിന്നി”ട്ടിട്ടുണ്ട്‌. (യോഹന്നാൻ 6:19) യേശു അവരെ കടന്നുപോകാൻ ഭാവിക്കുന്നു. അതു കണ്ട്‌ ശിഷ്യന്മാർ “അയ്യോ! എന്തോ ഒരു രൂപം!” എന്നു പറഞ്ഞ്‌ നിലവിളിക്കുന്നു.—മർക്കോസ്‌ 6:49.

യേശു അവരെ ആശ്വസിപ്പിച്ചുകൊണ്ട്‌ പറയുന്നു: “എന്തിനാ പേടിക്കുന്നത്‌? ഇതു ഞാനാണ്‌. ധൈര്യമായിരിക്ക്‌.” അപ്പോൾ പത്രോസ്‌, “കർത്താവേ, അത്‌ അങ്ങാണെങ്കിൽ, വെള്ളത്തിനു മുകളിലൂടെ നടന്ന്‌ അങ്ങയുടെ അടുത്ത്‌ വരാൻ എന്നോടു കല്‌പിക്കണേ” എന്ന്‌ അപേക്ഷിക്കുന്നു. “വരൂ” എന്ന്‌ യേശു പറയുന്നു. ഉടനെ പത്രോസ്‌ വള്ളത്തിൽനിന്ന്‌ ഇറങ്ങി വെള്ളത്തിനു മുകളിലൂടെ നേരെ യേശുവിന്റെ അടുത്തേക്കു നടക്കുന്നു. പക്ഷേ ആഞ്ഞുവീശുന്ന കൊടുങ്കാറ്റ്‌ കാണുമ്പോൾ പത്രോസ്‌ ആകെ പേടിക്കുന്നു. അങ്ങനെ മുങ്ങിത്താഴാൻ തുടങ്ങുന്ന പത്രോസ്‌, “കർത്താവേ, എന്നെ രക്ഷിക്കണേ” എന്നു നിലവിളിക്കുന്നു. യേശു ഉടനെ കൈ നീട്ടി പത്രോസിനെ പിടിച്ചിട്ട്‌, “നിനക്ക്‌ ഇത്ര വിശ്വാസമേ ഉള്ളോ? നീ എന്തിനാണു സംശയിച്ചത്‌ ” എന്നു ചോദിക്കുന്നു.—മത്തായി 14:27-31.

പത്രോസും യേശുവും വള്ളത്തിൽ കയറുന്നതോടെ കാറ്റു ശമിക്കുന്നു. ശിഷ്യന്മാർ ഇതു കണ്ട്‌ അത്ഭുതപ്പെടുന്നു. പക്ഷേ, അവർ അതിശയിക്കേണ്ടതുണ്ടോ? ഏതാനും മണിക്കൂറുകൾക്കു മുമ്പാണ്‌ ആയിരങ്ങളെ പോഷിപ്പിച്ചുകൊണ്ട്‌ യേശു അത്ഭുതം പ്രവർത്തിച്ചത്‌. “അത്ഭുതകരമായി അപ്പം നൽകിയ സംഭവത്തിൽനിന്ന്‌ ഗ്രഹിക്കേണ്ടത്‌ ” അവർ ഗ്രഹിച്ചിരുന്നെങ്കിൽ വെള്ളത്തിനു മുകളിലൂടെ നടക്കാനും കാറ്റിനെ ശമിപ്പിക്കാനും യേശുവിനു കഴിഞ്ഞത്‌ അവരെ അതിശയിപ്പിക്കരുതായിരുന്നു. എന്തായാലും അവർ, “ശരിക്കും അങ്ങ്‌ ദൈവപുത്രനാണ്‌ ” എന്നു പറഞ്ഞ്‌ യേശുവിനെ വണങ്ങുന്നു.—മർക്കോസ്‌ 6:52; മത്തായി 14:33.

പെട്ടെന്നുതന്നെ അവർ കഫർന്നഹൂമിനു തെക്കുള്ള ഗന്നേസരെത്തിൽ എത്തുന്നു. ഫലപുഷ്ടിയുള്ള വളരെ മനോഹരമായ ഒരു സമതലപ്രദേശമാണ്‌ അത്‌. വള്ളം നങ്കൂരമിട്ട്‌ നിറുത്തിയിട്ട്‌ അവർ കരയിലേക്കു വരുന്നു. ആളുകൾ യേശുവിനെ തിരിച്ചറിയുന്നു. അവരും അടുത്ത പ്രദേശത്തുനിന്നുള്ളവരും രോഗികളെ യേശുവിന്റെ അടുക്കൽ കൊണ്ടുവരുന്നു. കാരണം യേശുവിന്റെ പുറങ്കുപ്പായത്തിന്റെ അറ്റത്ത്‌ ഒന്നു തൊട്ടാൽ മതിയായിരുന്നു അവരുടെ രോഗം പാടേ മാറാൻ.

അതിനിടയിൽ, യേശു ആയിരങ്ങളെ പോഷിപ്പിച്ച ആ അത്ഭുതം കണ്ട ജനക്കൂട്ടം യേശു അവിടെനിന്ന്‌ പോയെന്ന്‌ അറിയുന്നു. തിബെര്യാസിൽനിന്നുള്ള ചെറിയ വള്ളങ്ങൾ എത്തുമ്പോൾ ആളുകൾ അതിൽ കയറി യേശുവിനെ കണ്ടുപിടിക്കാൻ കഫർന്നഹൂമിലേക്കു യാത്രയാകുന്നു. യേശുവിനെ കാണുമ്പോൾ അവർ, “റബ്ബീ, അങ്ങ്‌ എപ്പോഴാണ്‌ ഇവിടെ എത്തിയത്‌ ” എന്നു ചോദിക്കുന്നു. (യോഹന്നാൻ 6:25) യേശു അവരെ ശാസിക്കുന്നു. അതിനു കാരണമുണ്ടായിരുന്നുതാനും. അത്‌ എന്താണെന്നു നമുക്കു നോക്കാം.