വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 80

നല്ല ഇടയനും ആട്ടിൻതൊഴുത്തും

നല്ല ഇടയനും ആട്ടിൻതൊഴുത്തും

യോഹന്നാൻ 10:1-21

  • നല്ല ഇടയനെയും ആട്ടിൻതൊഴുത്തിനെയും കുറിച്ച്‌ യേശു പറയുന്നു

യേശു ഇപ്പോഴും യഹൂദ്യയിൽത്തന്നെയാണ്‌. അവിടെ ആളുകളെ പഠിപ്പിക്കുമ്പോൾ അവർക്കു ഭാവനയിൽ കാണാനാകുന്ന ഒരു കാര്യത്തെക്കുറിച്ച്‌ യേശു പറയുന്നു—ആടും ആട്ടിൻതൊഴുത്തും! പക്ഷേ യേശു ഇതു പറയുന്നത്‌ ആലങ്കാരികമായിട്ടാണ്‌. അതു കേട്ടപ്പോൾ ദാവീദിന്റെ വാക്കുകൾ ഒരുപക്ഷേ ആ ജൂതന്മാരുടെ മനസ്സിൽവന്നിട്ടുണ്ടാകും. “യഹോവ എന്റെ ഇടയൻ. എനിക്ക്‌ ഒന്നിനും കുറവുണ്ടാകില്ല. പച്ചപ്പുൽപ്പുറങ്ങളിൽ ദൈവം എന്നെ കിടത്തുന്നു.” (സങ്കീർത്തനം 23:1, 2) മറ്റൊരു സങ്കീർത്തനത്തിൽ ദാവീദ്‌ ജനത്തോട്‌ ഇങ്ങനെ പറഞ്ഞു: “നമുക്ക്‌ ആരാധിക്കാം, കുമ്പിടാം; നമ്മെ ഉണ്ടാക്കിയ യഹോവയുടെ മുന്നിൽ മുട്ടുകുത്താം. അവനല്ലോ നമ്മുടെ ദൈവം; നമ്മൾ ദൈവത്തിന്റെ മേച്ചിൽപ്പുറത്തുള്ളവർ.” (സങ്കീർത്തനം 95:6, 7) അതെ, ദൈവനിയമത്തിൻകീഴിലുള്ള ഇസ്രായേല്യരെ പണ്ടു മുതലേ ആട്ടിൻപറ്റത്തോട്‌ ഉപമിച്ചിട്ടുണ്ട്‌.

ഒരു ‘ആട്ടിൻതൊഴുത്തിൽ’ ആയിരുന്നു ഈ ‘ആടുകൾ.’ കാരണം അവർ മോശയിലൂടെ ഇസ്രായേൽ ജനതയുമായി ചെയ്‌ത ഉടമ്പടിയിൻകീഴിലായിരുന്നു. അവർക്കു കൊടുത്ത ആ നിയമം മറ്റു ജനതകളുടെ ദുഷിപ്പിക്കുന്ന ആചാരങ്ങളിൽനിന്ന്‌ അവരെ സംരക്ഷിച്ചുകൊണ്ട്‌ ഒരു മതിലായി ഉതകി. എന്നാൽ ചില ഇസ്രായേല്യർ ദൈവത്തിന്റെ ആട്ടിൻപറ്റത്തോടു മോശമായി പെരുമാറി. യേശു പറയുന്നു: “സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: ആട്ടിൻതൊഴുത്തിലേക്കു വാതിലിലൂടെയല്ലാതെ വേറെ വഴിക്കു കയറുന്നയാൾ കള്ളനും കവർച്ചക്കാരനും ആണ്‌. വാതിലിലൂടെ കടക്കുന്നയാളാണ്‌ ആടുകളുടെ ഇടയൻ.”—യോഹന്നാൻ 10:1, 2.

മിശിഹ അല്ലെങ്കിൽ ക്രിസ്‌തു ആണെന്ന്‌ അവകാശപ്പെട്ട ചില ആളുകളെക്കുറിച്ച്‌ ഇവർ ഒരുപക്ഷേ ചിന്തിച്ചിട്ടുണ്ടാകും. അവർ കള്ളന്മാരെയും കവർച്ചക്കാരെയും പോലെയായിരുന്നു. അത്തരം വഞ്ചകരുടെ പിന്നാലെ ആളുകൾ പോകരുത്‌. പകരം അവർ ‘ആടുകളുടെ ഇടയനെ’ അനുഗമിക്കണം. ആ ഇടയനെക്കുറിച്ച്‌ യേശു പറയുന്നു:

“വാതിൽക്കാവൽക്കാരൻ അയാൾക്കു വാതിൽ തുറന്നുകൊടുക്കുന്നു. ആടുകൾ അയാളുടെ ശബ്ദം കേട്ടനുസരിക്കുന്നു. അയാൾ തന്റെ ആടുകളെ പേരെടുത്ത്‌ വിളിച്ച്‌ പുറത്തേക്കു കൊണ്ടുപോകുന്നു. തന്റെ ആടുകളെയെല്ലാം പുറത്ത്‌ ഇറക്കിയിട്ട്‌ അയാൾ മുമ്പേ നടക്കുന്നു. അയാളുടെ ശബ്ദം പരിചയമുള്ളതുകൊണ്ട്‌ ആടുകൾ അയാളെ അനുഗമിക്കുന്നു. ഒരു അപരിചിതനെ അവ ഒരിക്കലും അനുഗമിക്കില്ല. അവ അയാളുടെ അടുത്തുനിന്ന്‌ ഓടിപ്പോകും. കാരണം അപരിചിതരുടെ ശബ്ദം അവയ്‌ക്കു പരിചയമില്ല.”—യോഹന്നാൻ 10:3-5.

ഒരു വാതിൽക്കാവൽക്കാരനെപ്പോലെ പ്രവർത്തിച്ച സ്‌നാപകയോഹന്നാൻ മുമ്പ്‌ യേശു ആരാണെന്ന്‌ തിരിച്ചറിയിച്ചു. മോശയ്‌ക്കു കൊടുത്ത നിയമത്തിൻകീഴിലുള്ള ആ ആടുകൾ അനുഗമിക്കേണ്ട വ്യക്തിയാണു യേശു എന്നാണു യോഹന്നാൻ പറഞ്ഞത്‌. ഗലീലയിലും ഇപ്പോൾ യഹൂദ്യയിൽത്തന്നെയുമുള്ള ചില ആടുകൾ യേശുവിന്റെ ശബ്ദം തിരിച്ചറിഞ്ഞു. യേശു അവരെ എങ്ങോട്ടാണു ‘കൊണ്ടുപോകുന്നത്‌?’ യേശുവിനെ അനുഗമിക്കുന്നതിന്റെ ഫലം എന്താണ്‌? ഇത്തരം സംശയങ്ങൾ യേശുവിന്റെ ഈ ദൃഷ്ടാന്തം കേട്ടുകൊണ്ടിരുന്ന ചിലരുടെയെങ്കിലും മനസ്സിൽവന്നിരിക്കാം. കാരണം ‘യേശു പറഞ്ഞതിന്റെ അർഥം അവർക്കു മനസ്സിലായില്ല.’—യോഹന്നാൻ 10:6.

യേശു വിശദീകരിക്കുന്നു: “സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: ആടുകളുടെ വാതിൽ ഞാനാണ്‌. ഞാനാണെന്ന മട്ടിൽ വന്നവരൊക്കെ കള്ളന്മാരും കവർച്ചക്കാരും ആണ്‌. ആടുകൾ എന്തായാലും അവർക്കു ശ്രദ്ധ കൊടുത്തില്ല. വാതിൽ ഞാനാണ്‌. എന്നിലൂടെ കടക്കുന്ന ഏതൊരാൾക്കും രക്ഷ കിട്ടും. അയാൾ അകത്ത്‌ കടക്കുകയും പുറത്ത്‌ പോകുകയും മേച്ചിൽപ്പുറം കണ്ടെത്തുകയും ചെയ്യും.”—യോഹന്നാൻ 10:7-9.

തികച്ചും പുതിയ ഒരു കാര്യത്തെക്കുറിച്ചാണ്‌ യേശു ഇപ്പോൾ പറയുന്നത്‌. നൂറ്റാണ്ടുകളായി നിലവിലുണ്ടായിരുന്ന ആ നിയമ ഉടമ്പടിയുടെ വാതിൽ യേശു അല്ലെന്ന്‌ അവിടെ കേട്ടുകൊണ്ടിരുന്നവർക്ക്‌ അറിയാം. അതുകൊണ്ട്‌ യേശു പറയുന്നത്‌, താൻ പുറത്തേക്കു ‘കൊണ്ടുപോകുന്ന’ ഈ ആടുകൾ മറ്റൊരു ആട്ടിൻതൊഴുത്തിൽ പ്രവേശിക്കണം എന്നായിരിക്കാം. അങ്ങനെ പ്രവേശിക്കുന്നതിന്റെ പ്രയോജനം എന്താണ്‌?

തന്റെ പങ്കിനെക്കുറിച്ച്‌ യേശു കൂടുതലായി ഇങ്ങനെ വിശദീകരിക്കുന്നു: “ഞാൻ വന്നത്‌ അവർക്കു ജീവൻ കിട്ടേണ്ടതിനാണ്‌, അതു സമൃദ്ധമായി കിട്ടേണ്ടതിന്‌. ഞാനാണു നല്ല ഇടയൻ. നല്ല ഇടയൻ ആടുകൾക്കുവേണ്ടി സ്വന്തം ജീവൻ കൊടുക്കുന്നു.” (യോഹന്നാൻ 10:10, 11) മുമ്പ്‌ തന്റെ ശിഷ്യന്മാരെ ആശ്വസിപ്പിച്ചുകൊണ്ട്‌ യേശു ഇങ്ങനെ പറഞ്ഞിരുന്നു: “ചെറിയ ആട്ടിൻകൂട്ടമേ, പേടിക്കേണ്ടാ. രാജ്യം നിങ്ങൾക്കു തരാൻ നിങ്ങളുടെ പിതാവ്‌ തീരുമാനിച്ചിരിക്കുന്നു.” (ലൂക്കോസ്‌ 12:32) “ചെറിയ ആട്ടിൻകൂട്ട”ത്തെയാണ്‌ യേശു പുതിയ ആട്ടിൻതൊഴുത്തിലേക്കു കൊണ്ടുപോകുന്നത്‌. “അവർക്കു ജീവൻ കിട്ടേണ്ടതിനാണ്‌, അതു സമൃദ്ധമായി കിട്ടേണ്ടതിന്‌ ” ആണ്‌ അങ്ങനെ ചെയ്യുന്നത്‌. ആ ആട്ടിൻപറ്റത്തിന്റെ ഭാഗമായിരിക്കുന്നത്‌ എത്ര വലിയ അനുഗ്രഹമാണ്‌!

പക്ഷേ യേശു അവിടംകൊണ്ട്‌ അവസാനിപ്പിക്കുന്നില്ല. യേശു ഇങ്ങനെയും പറയുന്നു: “ഈ തൊഴുത്തിൽപ്പെടാത്ത വേറെ ആടുകളും എനിക്കുണ്ട്‌. അവയെയും ഞാൻ അകത്ത്‌ കൊണ്ടുവരേണ്ടതാണ്‌. അവയും എന്റെ ശബ്ദം കേട്ടനുസരിക്കും. അങ്ങനെ അവർ ഒറ്റ ആട്ടിൻകൂട്ടമാകും, അവർക്കെല്ലാവർക്കും ഇടയനും ഒന്ന്‌.” (യോഹന്നാൻ 10:16) “ഈ തൊഴുത്തിൽപ്പെടാത്ത”വരാണു ‘വേറെ ആടുകൾ.’ അതുകൊണ്ട്‌ രാജ്യം അവകാശമാക്കുന്ന “ചെറിയ ആട്ടിൻകൂട്ട”ത്തിന്റേതല്ലാത്ത മറ്റൊരു തൊഴുത്തിൽപ്പെട്ടവരായിരിക്കണം അവർ. ഈ രണ്ടു തൊഴുത്തിൽപ്പെട്ട ആടുകൾ ചെന്നെത്തുന്നത്‌ രണ്ടിടത്താണ്‌. പക്ഷേ രണ്ടു തൊഴുത്തിൽപ്പെട്ട ആടുകളും യേശു വഹിക്കുന്ന പങ്കിൽനിന്ന്‌ പ്രയോജനം നേടും. യേശു പറയുന്നു: “ഞാൻ എന്റെ ജീവൻ കൊടുക്കുന്നതുകൊണ്ട്‌ പിതാവ്‌ എന്നെ സ്‌നേഹിക്കുന്നു.”—യോഹന്നാൻ 10:17.

ജനക്കൂട്ടത്തിൽ പലരും ഇങ്ങനെ പറയുന്നു: “ഇവനെ ഭൂതം ബാധിച്ചിരിക്കുന്നു! ഇവനു ഭ്രാന്താണ്‌!” പക്ഷേ മറ്റുള്ളവർ താത്‌പര്യത്തോടെ ശ്രദ്ധിക്കുന്നു. നല്ല ഇടയനെ അനുഗമിക്കാൻ അവർ തയ്യാറാണ്‌. അവർ പറയുന്നു: “ഇതു ഭൂതം ബാധിച്ച ഒരാളുടെ വാക്കുകളല്ല. ഒരു ഭൂതത്തിന്‌ അന്ധന്മാരുടെ കണ്ണു തുറക്കാൻ പറ്റുമോ?” (യോഹന്നാൻ 10:20, 21) സാധ്യതയനുസരിച്ച്‌, ജന്മനാ അന്ധനായ ഒരാളെ യേശു മുമ്പ്‌ സുഖപ്പെടുത്തിയതിനെക്കുറിച്ചാണ്‌ അവർ പറയുന്നത്‌.