അധ്യായം 89
യഹൂദ്യയിലേക്കു പോകുന്ന വഴി പെരിയയിൽ പഠിപ്പിക്കുന്നു
ലൂക്കോസ് 17:1-10 യോഹന്നാൻ 11:1-16
-
പാപത്തിലേക്കു വീഴിക്കുന്നത് ഗുരുതരം
-
ക്ഷമിക്കുക, വിശ്വാസം കാണിക്കുക
കുറച്ച് നാൾ യേശു “യോർദാന് അക്കരെ” പെരിയ എന്ന സ്ഥലത്തായിരുന്നു. (യോഹന്നാൻ 10:40) ഇപ്പോൾ യേശു തെക്കോട്ട്, യരുശലേമിലേക്ക് യാത്ര ചെയ്യുന്നു.
യേശു ഒറ്റയ്ക്കല്ല. ശിഷ്യന്മാരും നികുതിപിരിവുകാരും പാപികളും അടങ്ങുന്ന “വലിയൊരു ജനക്കൂട്ടം” യേശുവിനോടൊപ്പം സഞ്ചരിക്കുന്നു. (ലൂക്കോസ് 14:25; 15:1) യേശു പറയുന്നതും ചെയ്യുന്നതും എല്ലാം വിമർശിക്കുന്ന പരീശന്മാരും ശാസ്ത്രിമാരും അവരോടൊപ്പമുണ്ട്. കാണാതെപോയ ആടിനെക്കുറിച്ചും നഷ്ടപ്പെട്ട മകനെക്കുറിച്ചും ധനവാനെയും ലാസറിനെയും കുറിച്ചും ഒക്കെയുള്ള യേശുവിന്റെ ദൃഷ്ടാന്തകഥകളിൽനിന്ന് അവർക്ക് ചിന്തിച്ചെടുക്കാൻ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു.—ലൂക്കോസ് 15:2; 16:14.
എതിരാളികളുടെ വിമർശനവും പുച്ഛിക്കലും മനസ്സിൽ ഉണ്ടായിരുന്നതിനാലാകാം, ഗലീലയിൽവെച്ച് പഠിപ്പിച്ച ചില കാര്യങ്ങൾ യേശു തന്റെ ശിഷ്യന്മാരോട് ഇപ്പോൾ വീണ്ടും പറയുന്നത്.
ഉദാഹരണത്തിന്, യേശു പറഞ്ഞു: “പാപത്തിലേക്കു വീഴിക്കുന്ന മാർഗതടസ്സങ്ങൾ എന്തായാലും ഉണ്ടാകും. എന്നാൽ തടസ്സങ്ങൾ വെക്കുന്നവന്റെ കാര്യം കഷ്ടം! . . . അതുകൊണ്ട് സൂക്ഷിച്ചുകൊള്ളുക. നിന്റെ സഹോദരൻ ഒരു പാപം ചെയ്താൽ അയാളെ ശകാരിക്കുക. സഹോദരൻ പശ്ചാത്തപിച്ചാൽ അയാളോടു ക്ഷമിക്കുക. സഹോദരൻ ഒരു ദിവസം നിന്നോട് ഏഴു തവണ പാപം ചെയ്താലും ആ ഏഴു തവണയും വന്ന്, ‘ഞാൻ പശ്ചാത്തപിക്കുന്നു’ എന്നു പറഞ്ഞാൽ സഹോദരനോടു ക്ഷമിക്കണം.” (ലൂക്കോസ് 17:1-4) യേശു അവസാനം പറഞ്ഞ പ്രസ്താവന, ഏഴു പ്രാവശ്യം ക്ഷമിക്കുന്നതിനെക്കുറിച്ച് താൻ ചോദിച്ച ചോദ്യം പത്രോസിനെ ഓർമിപ്പിച്ചിട്ടുണ്ടാകും.—മത്തായി 18:21.
യേശുവിന്റെ വാക്കുകൾക്കു ചേർച്ചയിൽ ശിഷ്യന്മാർക്ക് പ്രവർത്തിക്കാനാകുമോ? ആകും. കാരണം ശിഷ്യന്മാർ: “ഞങ്ങളുടെ വിശ്വാസം വർധിപ്പിച്ചുതരണേ” എന്നു യേശുവിനോടു പറഞ്ഞപ്പോൾ യേശു അവരോടു പറഞ്ഞത് ഇങ്ങനെയാണ്: “നിങ്ങൾക്ക് ഒരു കടുകുമണിയുടെ അത്രയെങ്കിലും വിശ്വാസമുണ്ടെങ്കിൽ ഈ മൾബറി മരത്തോട്, ‘ചുവടോടെ പറിഞ്ഞുപോയി കടലിൽ വളരുക!’ എന്നു പറഞ്ഞാൽ അതു നിങ്ങളെ അനുസരിക്കും.” (ലൂക്കോസ് 17:5, 6) വിശ്വാസത്തിന്റെ ഒരു ചെറിയ കണികയ്ക്കുപോലും വലിയ നേട്ടങ്ങൾ കൈവരിക്കാനാകും.
യേശു താഴ്മയെക്കുറിച്ച് തുടർന്നും പഠിപ്പിക്കുന്നു. ഒരു വ്യക്തിക്കു തന്നെക്കുറിച്ചുതന്നെ താഴ്മയോടുകൂടിയ, ശരിയായ മനോഭാവം ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പഠിപ്പിക്കാൻ യേശു അപ്പോസ്തലന്മാരോടു മറ്റൊരു ദൃഷ്ടാന്തം പറയുന്നു: “നിങ്ങളിൽ ഒരാൾക്കു നിലം ഉഴുകയോ ആടു മേയ്ക്കുകയോ ചെയ്യുന്ന ഒരു അടിമയുണ്ടെന്നു കരുതുക. അയാൾ വയലിൽനിന്ന് വരുമ്പോൾ, ‘വേഗം വന്ന് ഇരുന്ന് ഭക്ഷണം കഴിക്ക് ’ എന്നു നിങ്ങൾ പറയുമോ? പകരം ഇങ്ങനെയല്ലേ പറയൂ: ‘വസ്ത്രം മാറി വന്ന് എനിക്ക് അത്താഴം ഒരുക്കുക. ഞാൻ തിന്നുകുടിച്ച് തീരുന്നതുവരെ എനിക്കു വേണ്ടതു ചെയ്തുതരുക. അതു കഴിഞ്ഞ് നിനക്കു തിന്നുകയും കുടിക്കുകയും ചെയ്യാം.’ ഏൽപ്പിച്ച പണികൾ ചെയ്തതിന്റെ പേരിൽ നിങ്ങൾക്ക് ആ അടിമയോടു പ്രത്യേകിച്ച് ഒരു നന്ദിയും തോന്നില്ല, ശരിയല്ലേ? അങ്ങനെ നിങ്ങളും, നിങ്ങളെ ഏൽപ്പിച്ച കാര്യങ്ങളെല്ലാം ചെയ്തശേഷം ഇങ്ങനെ പറയുക: ‘ഞങ്ങൾ ഒന്നിനും കൊള്ളാത്ത അടിമകളാണ്. ചെയ്യേണ്ടതു ഞങ്ങൾ ചെയ്തു, അത്രയേ ഉള്ളൂ.’”—ലൂക്കോസ് 17:7-10.
ദൈവത്തിന്റെ ഇഷ്ടത്തിനു ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കേണ്ടതിന്റെ പ്രാധാന്യം ഓരോ ദൈവദാസനും മനസ്സിലാക്കണം. കൂടാതെ ദൈവത്തിന്റെ വീട്ടിലുള്ള ഒരാളെന്ന നിലയിൽ ദൈവത്തെ ആരാധിക്കാൻ കഴിയുന്ന ആ പദവിയെക്കുറിച്ച് ഓരോരുത്തരും ഓർക്കുകയും വേണം.
സാധ്യതയനുസരിച്ച് അധികം താമസിയാതെതന്നെ മാർത്തയും മറിയയും അയച്ച ഒരാൾ അവിടെ എത്തുന്നു. അവർ ഇരുവരും ലാസറിന്റെ പെങ്ങന്മാരാണ്, യഹൂദ്യയിലെ ബഥാന്യയിൽ താമസിക്കുന്നു. ആ സന്ദേശവാഹകൻ പറഞ്ഞു: “കർത്താവേ, അങ്ങയ്ക്കു പ്രിയപ്പെട്ടവൻ രോഗിയായി കിടപ്പിലാണ്.”—യോഹന്നാൻ 11:1-3.
തന്റെ സുഹൃത്തായ ലാസറിനു തീരെ സുഖമില്ലെന്നു കേട്ടപ്പോൾ യേശു വിഷമിച്ചു തളർന്നിരുന്നില്ല. യേശു ഇങ്ങനെയാണ് പറഞ്ഞത്: “ഈ രോഗം മരണത്തിൽ അവസാനിക്കാനുള്ളതല്ല. പകരം, ദൈവത്തിന്റെ മഹത്ത്വത്തിനും ദൈവപുത്രൻ മഹത്ത്വപ്പെടാനും വേണ്ടിയുള്ളതാണ്.” യേശു രണ്ടു ദിവസംകൂടി അവിടെത്തന്നെ തങ്ങുന്നു. പിന്നെ ശിഷ്യന്മാരോട്, “നമുക്കു വീണ്ടും യഹൂദ്യയിലേക്കു പോകാം” എന്നു പറഞ്ഞു. ശിഷ്യന്മാർ യേശുവിനോടു ചോദിച്ചു: “റബ്ബീ, ഇയ്യിടെയല്ലേ യഹൂദ്യയിലുള്ളവർ അങ്ങയെ കല്ലെറിയാൻ ഒരുങ്ങിയത്? എന്നിട്ട് വീണ്ടും അവിടേക്കുതന്നെ പോകുകയാണോ?”—യോഹന്നാൻ 11:4, 7, 8.
യേശു പറഞ്ഞു: “പകൽവെളിച്ചം 12 മണിക്കൂറുണ്ടല്ലോ. പകൽ നടക്കുന്നയാൾ ഈ ലോകത്തിന്റെ വെളിച്ചം കാണുന്നതുകൊണ്ട് തട്ടിവീഴുന്നില്ല. പക്ഷേ രാത്രിയിൽ നടക്കുന്നയാൾ വെളിച്ചമില്ലാത്തതുകൊണ്ട് തട്ടിവീഴുന്നു.” (യോഹന്നാൻ 11:9, 10) യേശുവിന്റെ ശുശ്രൂഷ പൂർത്തിയാക്കാൻ ദൈവം അനുവദിച്ചിരിക്കുന്ന സമയം ഇതുവരെ കഴിഞ്ഞിട്ടില്ല എന്നായിരിക്കാം ആ വാക്കുകൾകൊണ്ട് യേശു ഉദ്ദേശിച്ചത്. അതുവരെ, തനിക്കു ലഭിച്ചിട്ടുളള ചുരുങ്ങിയ സമയം പൂർണമായി യേശു ഉപയോഗിക്കേണ്ടതുണ്ട്.
“നമ്മുടെ കൂട്ടുകാരനായ ലാസർ ഉറങ്ങുകയാണ്. ഞാൻ ചെന്ന് അവനെ ഉണർത്തട്ടെ” എന്ന് യേശു പറഞ്ഞു. എന്നാൽ ഉറങ്ങിവിശ്രമിക്കുന്നതിനെക്കുറിച്ചാണു യേശു പറഞ്ഞതെന്നു ശിഷ്യന്മാർ വിചാരിച്ചു. അതുകൊണ്ട്, അവർ യേശുവിനോട്, “കർത്താവേ, ഉറങ്ങുകയാണെങ്കിൽ ലാസറിന്റെ അസുഖം മാറിക്കൊള്ളും” എന്നു പറഞ്ഞു. അപ്പോൾ യേശു അവരോടു തെളിച്ചുപറഞ്ഞു: “ലാസർ മരിച്ചുപോയി. . . . നമുക്ക് അവന്റെ അടുത്തേക്കു പോകാം.”—യോഹന്നാൻ 11:11-15.
യേശു യഹൂദ്യയിൽവെച്ചു കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നു മനസ്സിലാക്കിയ തോമസ് യേശുവിനെ പിന്തുണയ്ക്കാൻ ആഗ്രഹിച്ചുകൊണ്ട് “വാ, നമുക്കും പോകാം. എന്നിട്ട് യേശുവിന്റെകൂടെ മരിക്കാം” എന്ന് മറ്റു ശിഷ്യന്മാരോടു പറയുന്നു.—യോഹന്നാൻ 11:16.