അധ്യായം 101
ബഥാന്യയിൽ ശിമോന്റെ ഭവനത്തിൽ
മത്തായി 26:6-13; മർക്കോസ് 14:3-9; യോഹന്നാൻ 11:55–12:11
-
യരുശലേമിന് അടുത്തുള്ള ബഥാന്യയിലേക്കു യേശു മടങ്ങുന്നു
-
മറിയ യേശുവിന്റെ തലയിൽ സുഗന്ധതൈലം ഒഴിക്കുന്നു
ഇപ്പോൾ യേശു യരീഹൊയിൽനിന്ന് ബഥാന്യയിലേക്കു പോകുന്നു. യരീഹൊ സമുദ്രനിരപ്പിൽനിന്ന് 820 അടി താഴെയാണ്. ബഥാന്യ ആകട്ടെ സമുദ്രനിരപ്പിൽനിന്ന് 2,000 അടി മുകളിലും. അതുകൊണ്ട് ഈ യാത്രയിൽ യേശുവിനു 20 കിലോമീറ്റർ ദൂരം ദുർഘടമായ പാതയിലൂടെ മുകളിലേക്കു പോകണമായിരുന്നു. ലാസറും രണ്ട് പെങ്ങന്മാരും ബഥാന്യയിലെ ഒരു ഗ്രാമത്തിലാണ് താമസിക്കുന്നത്. ഒലിവുമലയുടെ കിഴക്കെ മലഞ്ചെരിവിലാണ് ഈ കൊച്ചു ഗ്രാമം. അവിടെനിന്ന് യരുശലേമിലേക്കു മൂന്നു കിലോമീറ്റർ ദൂരമേ ഉള്ളൂ.
പെസഹ ആഘോഷിക്കാനായി പല ജൂതന്മാരും ഇപ്പോൾത്തന്നെ യരുശലേമിൽ എത്തിച്ചേർന്നിരിക്കുന്നു. അവരിലാരെങ്കിലും ശവശരീരത്തിൽ തൊട്ടുകൊണ്ടോ മറ്റ് ഏതെങ്കിലും വിധത്തിലോ അശുദ്ധരായിട്ടുണ്ടെങ്കിൽ ഇപ്പോൾ “ആചാരപ്രകാരമുള്ള ശുദ്ധീകരണം നടത്താൻ” അവർക്കു വേണ്ടുവോളം സമയമുണ്ട്. (യോഹന്നാൻ 11:55; സംഖ്യ 9:6-10) ഇവരിൽ ചിലർ ദേവാലയത്തിനു ചുറ്റും കൂടിയിരിക്കുന്നു. യേശു പെസഹയ്ക്കു വരുമോ ഇല്ലയോ എന്നതാണ് അവരിൽ ചിലരുടെ സംസാരവിഷയം.—യോഹന്നാൻ 11:56.
ഇതിനെക്കുറിച്ച് പലർക്കും പല അഭിപ്രായങ്ങളാണ് ഉള്ളത്. യേശു എവിടെയുണ്ടെന്ന് ആർക്കെങ്കിലും വിവരം കിട്ടിയാൽ അത് അറിയിക്കണമെന്നു മതനേതാക്കന്മാർ ഉത്തരവിട്ടിരുന്നു. “യേശുവിനെ പിടിക്കാനായിരുന്നു അവരുടെ പദ്ധതി.” (യോഹന്നാൻ 11:57) യേശുവിനെ കൊല്ലാൻ അവരിൽ ചിലർ ആഗ്രഹിച്ചിരുന്നു. ലാസറിനെ ഉയിർപ്പിച്ചതിനു ശേഷം യേശുവിനെ കൊല്ലാൻ ഈ നേതാക്കന്മാർ ശ്രമിച്ചിരുന്നതാണ്. (യോഹന്നാൻ 11:49-53) ഇങ്ങനെയൊരു സാഹചര്യത്തിൽ യേശു പൊതുജനത്തിനിടയിൽ വരുമോ എന്നു ചിലർ സംശയിച്ചിരുന്നു.
“പെസഹയ്ക്ക് ആറു ദിവസം മുമ്പ്” ഉള്ള വെള്ളിയാഴ്ച യേശു ബഥാന്യയിൽ എത്തിച്ചേരുന്നു. (യോഹന്നാൻ 12:1) പുതിയ ദിവസം (നീസാൻ 8, ശബത്ത്) ആരംഭിക്കുന്നതു സൂര്യാസ്തമയത്തോടെയാണ്. അങ്ങനെ ഒടുവിൽ ശബത്തിനു മുമ്പായി യേശു അവിടെ എത്തുന്നു. ശബത്തുദിവസം അതായത് വെള്ളിയാഴ്ച സൂര്യാസ്തമയം മുതൽ ശനിയാഴ്ച സൂര്യാസ്തമയം വരെ യരീഹൊയിൽനിന്ന് യേശുവിനു യാത്ര ചെയ്യാൻ കഴിയുമായിരുന്നില്ല. കാരണം, ജൂതനിയമം ശബത്തുസമയത്തുള്ള യാത്രകൾ വിലക്കിയിരുന്നു. ഇപ്പോൾ യേശു മുമ്പത്തെപ്പോലെ ലാസറിന്റെ വീട്ടിലേക്കായിരിക്കാം പോയത്.
ബഥാന്യയിൽ താമസിക്കുന്ന ശിമോൻ ലാസറിനെയും യേശുവിനെയും കൂട്ടുകാരെയും ശനിയാഴ്ച വൈകുന്നേരത്തെ അത്താഴത്തിനായി വീട്ടിലേക്കു ക്ഷണിക്കുന്നു. ഈ ശിമോൻ, യേശു സുഖപ്പെടുത്തിയ “കുഷ്ഠരോഗി”കളിൽ ഒരാൾ ആയിരുന്നിരിക്കാം. ഈ അവസരത്തിൽ കഠിനാധ്വാനിയായ മാർത്ത അതിഥികളെ സത്കരിക്കുന്നു. എന്നാൽ മറിയ യേശുവിനുവേണ്ടി ഒരു കാര്യം ചെയ്യുന്നു. അതാകട്ടെ ഒരു വിവാദത്തിന് തിരികൊളുത്തുന്നു.
എന്താണ് സംഭവിച്ചത്? മറിയ ഒരു വെൺകൽഭരണി തുറന്ന്, “ഒരു റാത്തൽ ശുദ്ധമായ ജടാമാംസി തൈലം” എടുത്തു. (യോഹന്നാൻ 12:3) ആ തൈലം വളരെ വിശേഷപ്പെട്ട ഒന്നായിരുന്നു. അതിന്റെ വില 300 ദിനാറെ വരുമായിരുന്നു. അതായത്, ഒരു വർഷത്തെ അധ്വാനത്തിന്റെ കൂലി! മറിയ അത് യേശുവിന്റെ തലയിലും പാദങ്ങളിലും ഒഴിക്കുന്നു. എന്നിട്ട് മുടികൊണ്ട് പാദങ്ങൾ തുടയ്ക്കുന്നു. ആ സുഗന്ധതൈലത്തിന്റെ സൗരഭ്യംകൊണ്ട് വീടു നിറഞ്ഞു.
ശിഷ്യന്മാർ ദേഷ്യത്തോടെ ഇങ്ങനെ ചോദിച്ചു: “ഈ സുഗന്ധതൈലം ഇങ്ങനെ പാഴാക്കിയത് എന്തിനാണ്?” (മർക്കോസ് 14:4) യൂദാസ് ഈസ്കര്യോത്ത് അത് ഏറ്റുപിടിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ഈ സുഗന്ധതൈലം 300 ദിനാറെക്കു വിറ്റ് ദരിദ്രർക്കു കൊടുക്കാമായിരുന്നല്ലോ.” (യോഹന്നാൻ 12:5) യൂദാസ് ഇങ്ങനെ പറഞ്ഞത് ദരിദ്രരായവരോടുള്ള പരിഗണനകൊണ്ടൊന്നുമല്ല. ശിഷ്യന്മാർക്കുവേണ്ടിയുള്ള പണപ്പെട്ടിയിൽനിന്ന് മോഷ്ടിക്കുന്ന ഒരു സ്വഭാവം യൂദാസിന് ഉണ്ടായിരുന്നു.
എന്നാൽ മറിയയെ പിന്തുണച്ചുകൊണ്ട് യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങൾ എന്തിനാണ് ഈ സ്ത്രീയെ ഇങ്ങനെ വിഷമിപ്പിക്കുന്നത്? അവൾ എനിക്കുവേണ്ടി ഒരു നല്ല കാര്യമല്ലേ ചെയ്തത്? ദരിദ്രർ എപ്പോഴും നിങ്ങളുടെകൂടെയുണ്ടല്ലോ. പക്ഷേ ഞാനുണ്ടായിരിക്കില്ല. ഇവൾ എന്റെ ശരീരത്തിൽ ഈ സുഗന്ധതൈലം ഒഴിച്ചത് എന്റെ ശവസംസ്കാരത്തിന് എന്നെ ഒരുക്കാനാണ്. ലോകത്ത് എവിടെ ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിച്ചാലും അവിടെയെല്ലാം ആളുകൾ ഈ സ്ത്രീ ചെയ്തതിനെക്കുറിച്ച് പറയുകയും ഇവളെ ഓർക്കുകയും ചെയ്യും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.”—മത്തായി 26:10-13.
യേശു ബഥാന്യയിൽ വന്നിട്ട് ഇപ്പോൾ ഒരു ദിവസത്തിൽ അധികമായി. യേശു അവിടെയുള്ള കാര്യം എല്ലാവരും അറിഞ്ഞുതുടങ്ങി. പല ജൂതന്മാരും ശിമോന്റെ ഭവനത്തിലേക്കു വരുകയാണ്. അവരുടെ ലക്ഷ്യം യേശുവിനെ കാണുക മാത്രമല്ല, “യേശു മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച” ലാസറിനെക്കൂടി കാണുക എന്നതാണ്. (യോഹന്നാൻ 12:9) യേശുവിനെയും ലാസറിനെയും കൊല്ലാൻ മുഖ്യപുരോഹിതന്മാർ തീരുമാനിക്കുന്നു. കാരണം ലാസർ ഇപ്പോൾ ജീവിച്ചിരിക്കുന്നതുകൊണ്ടാണ് അനേകം ആളുകൾ യേശുവിൽ വിശ്വസിക്കുന്നത് എന്ന് മതനേതാക്കന്മാർ വിചാരിക്കുന്നു. എത്ര ദുഷ്ടരാണ് ഈ മതനേതാക്കന്മാർ!