അധ്യായം 113
ഉത്സാഹത്തെക്കുറിച്ചുള്ള ഒരു പാഠം—താലന്തുകൾ
-
യേശു താലന്തുകളെക്കുറിച്ചുള്ള ദൃഷ്ടാന്തം പറയുന്നു
തന്റെ നാല് അപ്പോസ്തലന്മാരോടൊപ്പം ഒലിവുമലയിൽ ആയിരിക്കുമ്പോൾ യേശു മറ്റൊരു ദൃഷ്ടാന്തം പറയുന്നു. ദൈവരാജ്യം കുറെ കാലത്തിനു ശേഷമേ വരൂ എന്നു പറയാനായി യേശു ഏതാനും ദിവസങ്ങൾക്കു മുമ്പ് യരീഹൊയിൽവെച്ച് മിനയുടെ ദൃഷ്ടാന്തം പറഞ്ഞിരുന്നു. ഇപ്പോൾ യേശു പറയുന്ന ഈ ദൃഷ്ടാന്തത്തിന് അതുപോലെതന്നെയുള്ള പല പ്രത്യേകതകളുണ്ട്. തന്റെ സാന്നിധ്യത്തെയും വ്യവസ്ഥിതിയുടെ അവസാനത്തെയും കുറിച്ചുള്ള ചോദ്യത്തിന്റെ ഉത്തരവും കൂടിയായിരുന്നു അത്. ശിഷ്യന്മാരെ യേശു വിശ്വസിച്ച് ഏൽപ്പിക്കുന്ന കാര്യം അവർ എത്ര ഉത്സാഹത്തോടെ ചെയ്യണമെന്നും ഈ ദൃഷ്ടാന്തം ഊന്നിപ്പറയുന്നു.
യേശു പറയുന്നു: “സ്വർഗരാജ്യം, അന്യദേശത്തേക്കു യാത്ര പോകാനിരിക്കുന്ന ഒരു മനുഷ്യനെപ്പോലെയാണ്. പോകുന്നതിനു മുമ്പ് അയാൾ അടിമകളെ വിളിച്ച് വസ്തുവകകളെല്ലാം അവരെ ഏൽപ്പിച്ചു.” (മത്തായി 25:14) “രാജാധികാരം നേടിയിട്ട് ” വരാൻ ഒരു ദൂരദേശത്തേക്കു യാത്ര പോയ ഒരു മനുഷ്യനോടാണ് യേശു തന്നെത്തന്നെ താരതമ്യപ്പെടുത്തിയത്. ആ “മനുഷ്യൻ” യേശുവാണെന്ന് അപ്പോസ്തലന്മാർക്ക് പെട്ടെന്നുതന്നെ മനസ്സിലായി.—ലൂക്കോസ് 19:12.
തന്റെ വിലയേറിയ വസ്തുവകകൾ അടിമകളെ ഏൽപ്പിച്ചിട്ടാണ് ദൃഷ്ടാന്തത്തിലെ ആ മനുഷ്യൻ ദൂരദേശത്തേക്കു പോകുന്നത്. മൂന്നര വർഷത്തെ ശുശ്രൂഷക്കാലത്ത് ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പഠിപ്പിക്കുന്നതിൽ യേശു ശ്രദ്ധിച്ചു. മാത്രമല്ല, തന്റെ ശിഷ്യന്മാരെ ഈ പ്രസംഗപ്രവർത്തനത്തിൽ പരിശീലിപ്പിക്കുകയും ചെയ്തു. അവരെ പഠിപ്പിച്ചതുപോലെ അവർ കാര്യങ്ങൾ ചെയ്യുമെന്ന ഉറപ്പോടെ യേശു പോകുന്നു.—മത്തായി 10:7; ലൂക്കോസ് 10:1, 8, 9; യോഹന്നാൻ 4:38-ഉം 14:12-ഉം താരതമ്യം ചെയ്യുക.
ദൃഷ്ടാന്തത്തിലെ മനുഷ്യൻ തന്റെ വസ്തുവകകൾ എങ്ങനെയാണ് വീതിക്കുന്നത്? യേശു പറയുന്നു: “ഓരോരുത്തർക്കും അവരുടെ പ്രാപ്തിയനുസരിച്ചാണു കൊടുത്തത്; ഒരാൾക്ക് അഞ്ചു താലന്തും മറ്റൊരാൾക്കു രണ്ടും വേറൊരാൾക്ക് ഒന്നും. എന്നിട്ട് അയാൾ യാത്ര പോയി.” (മത്തായി 25:15) വിശ്വസിച്ച് ഏൽപ്പിച്ച ആ വസ്തുവകകൾ അവർ എങ്ങനെ ഉപയോഗിക്കുമായിരുന്നു? യജമാനന്റെ ഇഷ്ടമനുസരിച്ച് ഉത്സാഹത്തോടെ അവർ പ്രവർത്തിക്കുമായിരുന്നോ? യേശു അപ്പോസ്തലന്മാരോടു പറയുന്നു:
“അഞ്ചു താലന്തു കിട്ടിയവൻ ഉടനെ പോയി അതുകൊണ്ട് വ്യാപാരം ചെയ്ത് അഞ്ചുകൂടെ സമ്പാദിച്ചു. അതുപോലെതന്നെ, രണ്ടു താലന്തു കിട്ടിയവൻ രണ്ടുകൂടെ സമ്പാദിച്ചു. എന്നാൽ ഒരു താലന്തു കിട്ടിയവൻ പോയി യജമാനന്റെ പണം നിലത്ത് കുഴിച്ചിട്ടു.” (മത്തായി 25:16-18) യജമാനൻ തിരിച്ചുവരുമ്പോൾ എന്തു സംഭവിക്കും?
യേശു തുടരുന്നു: “കാലം കുറെ കടന്നുപോയി. ഒടുവിൽ ആ അടിമകളുടെ യജമാനൻ വന്ന് അവരുമായി കണക്കു തീർത്തു.” (മത്തായി 25:19) ആദ്യത്തെ രണ്ടു പേരും ‘അവരുടെ പ്രാപ്തിയനുസരിച്ച് ’ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തു. തങ്ങളെ ഏൽപ്പിച്ച കാര്യത്തിൽ ആ രണ്ട് അടിമകളും ഉത്സാഹമുള്ളവരും അധ്വാനിക്കാൻ മനസ്സുള്ളവരുമായിരുന്നു. അഞ്ചു താലന്തു കിട്ടിയയാൾ അത് ഇരട്ടിയാക്കി. രണ്ടു കിട്ടിയയാളും ഇരട്ടിയാക്കി. (അന്നത്തെ കാലത്ത് ഒരു താലന്ത് സമ്പാദിക്കണമെങ്കിൽ ഒരാൾ ഏകദേശം 19 വർഷം ജോലി ചെയ്യണമായിരുന്നു.) യജമാനൻ രണ്ടു പേരെയും ഒരുപോലെ അഭിനന്ദിച്ചു: “കൊള്ളാം! നീ വിശ്വസ്തനായ ഒരു നല്ല അടിമയാണ്. കുറച്ച് കാര്യങ്ങളിൽ നീ വിശ്വസ്തത തെളിയിച്ചതുകൊണ്ട് ഞാൻ നിന്നെ കൂടുതൽ കാര്യങ്ങളുടെ ചുമതല ഏൽപ്പിക്കും. നിന്റെ യജമാനന്റെ സന്തോഷത്തിൽ പങ്കുചേരുക.”—മത്തായി 25:21.
എന്നാൽ ഒരു താലന്ത് കിട്ടിയ അടിമ അങ്ങനെയല്ലായിരുന്നു. ആ അടിമ പറയുന്നു: “യജമാനനേ, അങ്ങ് മത്തായി 25:24, 25) തന്റെ യജമാനന് കുറച്ചെങ്കിലും ലാഭമുണ്ടാകാനായി അയാൾ പണമിടപാടുകാരുടെ പക്കൽപ്പോലും പണം നിക്ഷേപിച്ചില്ല. വാസ്തവത്തിൽ അയാൾ യജമാനന്റെ ഇഷ്ടത്തിനു വിരുദ്ധമായിട്ടാണു കാര്യങ്ങൾ ചെയ്തത്.
വിതയ്ക്കാത്തിടത്തുനിന്ന് കൊയ്യുന്നവനും അധ്വാനിച്ചുണ്ടാക്കാത്തതു ശേഖരിക്കുന്നവനും ആയ കഠിനഹൃദയനാണെന്ന് എനിക്ക് അറിയാം. അതുകൊണ്ട് ഞാൻ പേടിച്ച് ആ താലന്തു നിലത്ത് കുഴിച്ചിട്ടു. ഇതാ അങ്ങയുടെ താലന്ത്, ഇത് എടുത്തോ.” (അയാളെ “ദുഷ്ടനായ മടിയാ” എന്നാണ് യജമാനൻ വിളിക്കുന്നത്. അയാളുടെ പക്കലുണ്ടായിരുന്നതുകൂടി എടുത്ത് കഠിനാധ്വാനം ചെയ്യാൻ മനസ്സുള്ള അടിമയ്ക്കു കൊടുക്കുന്നു. യജമാനൻ തന്റെ നിലപാട് വ്യക്തമാക്കുന്നു: “ഉള്ളവനു കൂടുതൽ കൊടുക്കും. അവനു സമൃദ്ധിയുണ്ടാകും. ഇല്ലാത്തവന്റെ കൈയിൽനിന്നോ ഉള്ളതുംകൂടെ എടുത്തുകളയും.”—മത്തായി 25:26, 29.
യേശു പറഞ്ഞ ഈ ദൃഷ്ടാന്തത്തിൽനിന്നും ശിഷ്യന്മാർക്ക് ഒരുപാടു കാര്യങ്ങൾ പഠിക്കാനുണ്ടായിരുന്നു. ആളുകളെ ശിഷ്യരാക്കുക എന്ന അമൂല്യമായ നിയമനമായിരുന്നു യേശു അവരെ ഏൽപ്പിച്ചത്. അത് എത്ര ഗൗരവമുള്ള ഒരു ഉത്തരവാദിത്വമാണെന്ന് അവർക്കു മനസ്സിലായി. അവർ ഇത് ഉത്സാഹത്തോടെ ചെയ്യണമെന്നും യേശു പ്രതീക്ഷിക്കുന്നു. എല്ലാവരും അവരെ ഏൽപ്പിച്ച സുവിശേഷപ്രവർത്തനം ഒരേ അളവിൽ ചെയ്യാൻ യേശു പ്രതീക്ഷിച്ചില്ല. എന്നാൽ, തന്റെ കഴിവനുസരിച്ച് പ്രവർത്തിക്കാത്ത, ‘മടിയനായ’ ഒരാളിൽ യേശു പ്രസാദിക്കും എന്ന് അതിന് അർഥമില്ല. ഓരോരുത്തരും ‘അവരുടെ പ്രാപ്തിയനുസരിച്ച്,’ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാനാണ് ഈ ദൃഷ്ടാന്തത്തിലൂടെ യേശു പറയുന്നത്.
“ഉള്ളവനു കൂടുതൽ കൊടുക്കും” എന്ന ഉറപ്പു കേട്ടപ്പോൾ അപ്പോസ്തലന്മാർക്ക് എത്ര സന്തോഷം തോന്നിക്കാണും!