വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 119

യേശു—വഴിയും സത്യവും ജീവനും

യേശു—വഴിയും സത്യവും ജീവനും

യോഹന്നാൻ 14:1-31

  • യേശു സ്ഥലം ഒരുക്കാനായി പോകുന്നു

  • തന്റെ അനുഗാമികൾക്ക്‌ യേശു ഒരു സഹായിയെ വാഗ്‌ദാനം ചെയ്യുന്നു

  • യേശുവിനെക്കാൾ വലിയവനാണ്‌ പിതാവ്‌

സ്‌മാരകാചരണത്തിനു ശേഷം യേശുവും അപ്പോസ്‌തലന്മാരും ഇപ്പോഴും മുകളിലത്തെ മുറിയിൽത്തന്നെയാണ്‌. “നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകരുത്‌. ദൈവത്തിൽ വിശ്വസിക്കുക. എന്നിലും വിശ്വസിക്കുക” എന്നു പറഞ്ഞ്‌ യേശു അവരെ ധൈര്യപ്പെടുത്തുന്നു.—യോഹന്നാൻ 13:36; 14:1.

താൻ പോകുന്നതിൽ അസ്വസ്ഥരാകാതിരിക്കാൻ വിശ്വസ്‌തരായ അപ്പോസ്‌തലന്മാരോട്‌ യേശു ഇങ്ങനെ പറയുന്നു: “എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം താമസസ്ഥലങ്ങളുണ്ട്‌ . . . ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കാനാണു പോകുന്നത്‌. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയിട്ട്‌ വീണ്ടും വരുകയും ഞാനുള്ളിടത്ത്‌ നിങ്ങളുമുണ്ടായിരിക്കാൻ നിങ്ങളെ എന്റെ വീട്ടിൽ സ്വീകരിക്കുകയും ചെയ്യും.” യേശു സ്വർഗത്തിൽ പോകുന്നതിനെക്കുറിച്ചാണ്‌ സംസാരിച്ചത്‌ എന്ന കാര്യം അപ്പോസ്‌തലന്മാർ ഗ്രഹിക്കുന്നില്ല. ഇപ്പോൾ തോമസ്‌ ചോദിക്കുന്നു: “കർത്താവേ, അങ്ങ്‌ എവിടേക്കാണു പോകുന്നതെന്നു ഞങ്ങൾക്ക്‌ അറിഞ്ഞുകൂടാ. പിന്നെ എങ്ങനെ വഴി അറിയും?”—യോഹന്നാൻ 14:2-5.

“ഞാൻതന്നെയാണു വഴിയും സത്യവും ജീവനും” എന്ന്‌ യേശു പറയുന്നു. യേശുവിനെ സ്വീകരിക്കുകയും യേശുവിന്റെ പഠിപ്പിക്കലും ജീവിതഗതിയും പിൻപറ്റുകയും ചെയ്‌താൽ മാത്രമേ ഒരാൾക്കു പിതാവിന്റെ സ്വർഗീയഭവനത്തിൽ പ്രവേശിക്കാൻ കഴിയൂ. യേശു പറയുന്നു: “എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുത്തേക്കു വരുന്നില്ല.”—യോഹന്നാൻ 14:6.

ശ്രദ്ധയോടെ കേട്ടിരുന്ന ഫിലിപ്പോസ്‌ ഇങ്ങനെ അപേക്ഷിക്കുന്നു: “കർത്താവേ, ഞങ്ങൾക്കു പിതാവിനെ കാണിച്ചുതരണേ. അതു മാത്രം മതി.” മോശ, ഏലിയ, യശയ്യ എന്നിവർക്കു ലഭിച്ച ദർശനങ്ങളിൽ അവർ ദൈവത്തെ കണ്ടതുപോലെ സാധ്യതയനുസരിച്ച്‌ ഫിലിപ്പോസും ഇപ്പോൾ ദൈവത്തെ കാണാൻ ആഗ്രഹിക്കുന്നു. എന്നാൽ അപ്പോസ്‌തലന്മാർക്ക്‌ അതിലും മെച്ചമായതുണ്ട്‌. ഈ കാര്യം എടുത്തുപറഞ്ഞുകൊണ്ട്‌ യേശു പറയുന്നു: “ഞാൻ ഇത്രയും കാലം നിങ്ങളുടെകൂടെയുണ്ടായിരുന്നിട്ടും ഫിലിപ്പോസേ, നിനക്ക്‌ എന്നെ അറിയില്ലേ? എന്നെ കണ്ടിട്ടുള്ളവൻ പിതാവിനെയും കണ്ടിരിക്കുന്നു.” തന്റെ പിതാവിന്റെ വ്യക്തിത്വം യേശു പൂർണമായി പ്രതിഫലിപ്പിക്കുന്നു. യേശുവിനെ നിരീക്ഷിക്കുകയും യേശുവിന്റെകൂടെ ജീവിക്കുകയും ചെയ്യുന്നത്‌ പിതാവിനെ കാണുന്നതുപോലെതന്നെയാണ്‌. തീർച്ചയായും പിതാവ്‌ പുത്രനെക്കാൾ വലിയവനാണ്‌. യേശു ഇങ്ങനെ പറയുന്നു: “ഞാൻ നിങ്ങളോടു സംസാരിക്കുന്ന കാര്യങ്ങൾ ഞാൻ സ്വന്തമായി പറയുന്നതല്ല.” (യോഹന്നാൻ 14:8-10) യേശു തന്റെ പഠിപ്പിക്കലിന്റെ എല്ലാ മഹത്ത്വവും തന്റെ പിതാവിനു കൊടുക്കുന്നത്‌ അപ്പോസ്‌തലന്മാർക്ക്‌ കാണാൻ കഴിയുമായിരുന്നു.

യേശു അത്ഭുതകരമായ പ്രവൃത്തികൾ ചെയ്യുന്നതും ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത പ്രസംഗിക്കുന്നതും അപ്പോസ്‌തലന്മാർ കാണുകയും കേൾക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇപ്പോൾ യേശു അവരോട്‌ ഇങ്ങനെ പറയുന്നു: “എന്നെ വിശ്വസിക്കുന്നവൻ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ ചെയ്യും. . . . അതിലും വലിയതും അവൻ ചെയ്യും.” (യോഹന്നാൻ 14:12) യേശു ചെയ്‌തതിനെക്കാൾ വലിയ അത്ഭുതങ്ങൾ ചെയ്യുമെന്നല്ല യേശു പറയുന്നത്‌. പകരം അവർ കൂടുതൽ സമയം ശുശ്രൂഷ ചെയ്യും, വളരെ വിസ്‌തൃതമായ പ്രദേശം പ്രവർത്തിച്ചുതീർക്കും, കൂടുതൽ ആളുകളുടെ അടുത്ത്‌ സുവിശേഷം എത്തിക്കും എന്നാണ്‌ യേശു ഉദ്ദേശിച്ചത്‌.

യേശു പോയതിനു ശേഷം അവർ ഒറ്റയ്‌ക്കാകുമായിരുന്നില്ല. കാരണം യേശു ഇങ്ങനെ വാഗ്‌ദാനം ചെയ്‌തിരുന്നു: “നിങ്ങൾ എന്റെ നാമത്തിൽ ചോദിക്കുന്നത്‌ എന്തും ഞാൻ ചെയ്‌തുതരും. ഞാൻ പിതാവിനോട്‌ അപേക്ഷിക്കുമ്പോൾ പിതാവ്‌ മറ്റൊരു സഹായിയെ നിങ്ങൾക്കു തരും. അത്‌ എന്നും നിങ്ങളുടെകൂടെയുണ്ടായിരിക്കും. ആ സഹായി സത്യത്തിന്റെ ആത്മാവാണ്‌.” (യോഹന്നാൻ 14:14, 16, 17) പരിശുദ്ധാത്മാവ്‌ എന്ന സഹായിയെ അവർക്കു ലഭിക്കുമെന്ന്‌ യേശു ഉറപ്പു കൊടുക്കുന്നു. പെന്തിക്കോസ്‌ത്‌ ദിവസം അവർക്ക്‌ ആ സഹായം ലഭിക്കുന്നു.

യേശു പറയുന്നു: “അൽപ്പംകൂടെ കഴിഞ്ഞാൽ പിന്നെ ലോകം എന്നെ കാണില്ല. എന്നാൽ നിങ്ങൾ എന്നെ കാണും. കാരണം, ഞാൻ ജീവിക്കുന്നതുകൊണ്ട്‌ നിങ്ങളും ജീവിക്കും.” (യോഹന്നാൻ 14:19) പുനരുത്ഥാനത്തിനു ശേഷം യേശു സ്വർഗത്തിലേക്കു പോകുന്നതിനു മുമ്പ്‌ ശിഷ്യന്മാർ യേശുവിനെ കാണും. പിന്നീട്‌ ശിഷ്യന്മാരും യേശുവിനോടൊപ്പം സ്വർഗത്തിലായിരിക്കും.

ഇപ്പോൾ യേശു ലളിതമായ ഒരു സത്യം പറയുന്നു: “എന്റെ കല്‌പനകൾ സ്വീകരിച്ച്‌ അവ അനുസരിക്കുന്നവനാണ്‌ എന്നെ സ്‌നേഹിക്കുന്നവൻ. എന്നെ സ്‌നേഹിക്കുന്നവനെ എന്റെ പിതാവും സ്‌നേഹിക്കും. ഞാനും അവനെ സ്‌നേഹിച്ച്‌ എന്നെ അവനു വ്യക്തമായി കാണിച്ചുകൊടുക്കും.” ഈ സമയത്ത്‌ തദ്ദായി എന്നുകൂടി അറിയപ്പെടുന്ന അപ്പോസ്‌തലനായ യൂദാസ്‌ ചോദിക്കുന്നു: “കർത്താവേ, അങ്ങ്‌ ലോകത്തിനല്ല മറിച്ച്‌ ഞങ്ങൾക്ക്‌ അങ്ങയെ വ്യക്തമായി കാണിച്ചുതരാൻ ഉദ്ദേശിക്കുന്നത്‌ എന്തുകൊണ്ടാണ്‌?” യേശു മറുപടി പറഞ്ഞത്‌: “എന്നെ സ്‌നേഹിക്കുന്നവൻ എന്റെ വചനം അനുസരിക്കും. എന്റെ പിതാവ്‌ അവനെ സ്‌നേഹിക്കും. . . . എന്നെ സ്‌നേഹിക്കാത്തവൻ എന്റെ വചനം അനുസരിക്കില്ല.” (യോഹന്നാൻ 14:21-24) തന്റെ അനുഗാമികളിൽനിന്ന്‌ വ്യത്യസ്‌തമായി യേശുവാണു വഴിയും സത്യവും ജീവനും എന്ന കാര്യം ലോകത്തിലുള്ളവർ തിരിച്ചറിയുന്നില്ല.

യേശു ഇപ്പോൾ പോകുകയാണ്‌. അപ്പോൾ എങ്ങനെയാണു യേശുവിന്റെ ശിഷ്യന്മാർക്കു യേശു പഠിപ്പിച്ച കാര്യങ്ങളെല്ലാം ഓർത്തെടുക്കാൻ കഴിയുന്നത്‌? യേശു വിശദീകരിക്കുന്നു: “പിതാവ്‌ എന്റെ നാമത്തിൽ അയയ്‌ക്കാനിരിക്കുന്ന പരിശുദ്ധാത്മാവ്‌ എന്ന സഹായി നിങ്ങളെ എല്ലാ കാര്യങ്ങളും പഠിപ്പിക്കുകയും ഞാൻ നിങ്ങളോടു പറഞ്ഞതൊക്കെ നിങ്ങളെ ഓർമിപ്പിക്കുകയും ചെയ്യും.” പരിശുദ്ധാത്മാവിന്‌ എത്ര ശക്തമായി പ്രവർത്തിക്കാൻ കഴിയുമെന്ന കാര്യം അപ്പോസ്‌തലന്മാർ കണ്ടിട്ടുണ്ട്‌. അതുകൊണ്ട്‌ ഈ ഉറപ്പ്‌ അവർക്കു വലിയൊരു ആശ്വാസമാണ്‌. യേശു കൂട്ടിച്ചേർക്കുന്നു: “സമാധാനം ഞാൻ നിങ്ങൾക്കു തന്നിട്ടുപോകുന്നു. എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു. . . . നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകരുത്‌, ഭയപ്പെടുകയുമരുത്‌.” (യോഹന്നാൻ 14:26, 27) ശിഷ്യന്മാർ അസ്വസ്ഥരാകരുതെന്ന കാര്യവും യേശു അവരോടു പറയുന്നു. അവർക്ക്‌ യേശുവിന്റെ പിതാവിൽനിന്ന്‌ വേണ്ട നിർദേശവും സംരക്ഷണവും ലഭിക്കും.

ദൈവത്തിന്റെ സംരക്ഷണത്തിന്റെ തെളിവുകൾ അവർക്കു പെട്ടെന്നുതന്നെ കാണാൻ കഴിയും. യേശു പറയുന്നു: “ഈ ലോകത്തിന്റെ ഭരണാധികാരി വരുന്നു. അയാൾക്ക്‌ എന്റെ മേൽ ഒരു അധികാരവുമില്ല.” (യോഹന്നാൻ 14:30) പിശാചിന്‌ യൂദാസിൽ കടക്കാനും യൂദാസിനെ സ്വാധീനിക്കാനും സാധിച്ചു. എന്നാൽ യേശുവിന്റെ കാര്യത്തിലാകട്ടെ, ദൈവത്തിനെതിരെ തിരിക്കാൻ കഴിയുന്ന ഏതെങ്കിലും ഒരു ബലഹീനത യേശുവിൽ കണ്ടെത്താൻ സാത്താനു കഴിഞ്ഞില്ല. യേശുവിനെ മരണത്തിന്റെ പിടിയിൽ ഒതുക്കിനിറുത്താനും സാത്താനു കഴിയുമായിരുന്നില്ല. എന്തുകൊണ്ട്‌? കാരണം യേശു പറയുന്നു, “പിതാവ്‌ എന്നോടു കല്‌പിച്ചതെല്ലാം ഞാൻ അങ്ങനെതന്നെ ചെയ്യുകയാണ്‌.” തന്റെ പിതാവ്‌ തന്നെ ഉയിർപ്പിക്കുമെന്നു യേശുവിന്‌ ഉറച്ച ബോധ്യമുണ്ട്‌.—യോഹന്നാൻ 14:31.