വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 128

യേശു നിരപരാധിയാണെന്നു പീലാത്തൊസും ഹെരോദും മനസ്സിലാക്കുന്നു

യേശു നിരപരാധിയാണെന്നു പീലാത്തൊസും ഹെരോദും മനസ്സിലാക്കുന്നു

മത്തായി 27:12-14, 18, 19; മർക്കോസ്‌ 15:2-5; ലൂക്കോസ്‌ 23:4-16; യോഹന്നാൻ 18:36-38

  • യേശു പീലാത്തൊസിന്റെയും ഹെരോദിന്റെയും മുന്നിൽ

താൻ ഒരു രാജാവാണെന്ന കാര്യം യേശു പീലാത്തൊസിൽനിന്ന്‌ മറച്ചുപിടിക്കാൻ ശ്രമിക്കുന്നില്ല. വാസ്‌തവത്തിൽ യേശുവിന്റെ രാജ്യം റോമിന്‌ ഒരു ഭീഷണിയല്ല. കാരണം യേശു പറഞ്ഞത്‌ ഇങ്ങനെയാണ്‌: “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല. എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമായിരുന്നെങ്കിൽ എന്നെ ജൂതന്മാരുടെ കൈയിലേക്കു വിട്ടുകൊടുക്കാതിരിക്കാൻ എന്റെ സേവകർ പോരാടിയേനേ. എന്നാൽ എന്റെ രാജ്യം ഈ ലോകത്തുനിന്നുള്ളതല്ല.” (യോഹന്നാൻ 18:36) യേശുവിന്‌ ഒരു രാജ്യമുണ്ട്‌, എന്നാൽ അത്‌ ഈ ലോകത്തിന്റേതല്ല.

പീലാത്തൊസിന്‌ വിടാൻ ഭാവമില്ല. പീലാത്തൊസ്‌ ചോദിച്ചു: “അപ്പോൾ, നീ ഒരു രാജാവാണോ?” പീലാത്തൊസ്‌ മനസ്സിലാക്കിയത്‌ ശരിയാണെന്ന്‌ സൂചിപ്പിച്ചുകൊണ്ട്‌ യേശു ഇങ്ങനെ പറയുന്നു: “ഞാൻ ഒരു രാജാവാണെന്ന്‌ അങ്ങുതന്നെ പറയുന്നല്ലോ. സത്യത്തിനു സാക്ഷിയായി നിൽക്കാൻവേണ്ടിയാണു ഞാൻ ജനിച്ചത്‌. ഞാൻ ലോകത്തേക്കു വന്നിരിക്കുന്നതും അതിനായിട്ടാണ്‌. സത്യത്തിന്റെ പക്ഷത്തുള്ളവരെല്ലാം എന്റെ സ്വരം കേട്ടനുസരിക്കുന്നു.”—യോഹന്നാൻ 18:37.

യേശു മുമ്പ്‌ തോമസിനോട്‌ ഇങ്ങനെ പറഞ്ഞിരുന്നു: “ഞാൻതന്നെയാണു വഴിയും സത്യവും ജീവനും.” ‘സത്യത്തിനു’ സാക്ഷിയായി നിൽക്കാനാണ്‌ യേശുവിനെ ഭൂമിയിലേക്ക്‌ അയച്ചതെന്ന കാര്യം ഇപ്പോൾ പീലാത്തൊസും കേൾക്കുന്നു, പ്രത്യേകിച്ച്‌ യേശുവിന്റെ രാജ്യത്തെക്കുറിച്ചുള്ള സത്യത്തിന്‌. സ്വന്തം ജീവൻ ബലികഴിച്ചിട്ടാണെങ്കിൽക്കൂടി സത്യത്തിനുവേണ്ടി വിശ്വസ്‌തനായി നിൽക്കാൻ യേശു ഉറച്ച തീരുമാനം എടുത്തിരിക്കുന്നു. പീലാത്തൊസ്‌ യേശുവിനോട്‌ ചോദിക്കുന്നു: “എന്താണു സത്യം?” എന്നാൽ അതെക്കുറിച്ചുള്ള കൂടുതൽ വിശദീകരണം കേൾക്കാൻ പീലാത്തൊസ്‌ നിൽക്കുന്നില്ല. യേശുവിന്റെ കേസ്‌ വിധിക്കാൻ ആവശ്യമായ വിവരങ്ങൾ കിട്ടിയെന്ന്‌ അദ്ദേഹത്തിന്‌ തോന്നി.—യോഹന്നാൻ 14:6; 18:38.

പീലാത്തൊസ്‌ വീണ്ടും കൊട്ടാരത്തിനു പുറത്ത്‌ ചെന്ന്‌, “ഞാൻ അയാളിൽ ഒരു കുറ്റവും കാണുന്നില്ല” എന്ന്‌ മുഖ്യപുരോഹിതന്മാരോടും അവരുടെ കൂടെയുള്ളവരോടും പറയുന്നു. ഇതു പറയുമ്പോൾ ഒരുപക്ഷേ യേശു പീലാത്തൊസിന്റെ അടുത്തുതന്നെ നിൽക്കുന്നുണ്ടായിരുന്നു. ആ തീരുമാനത്തിൽ കുപിതരായ ജനം ഉറച്ച സ്വരത്തിൽ, “ഇവൻ അങ്ങു ഗലീല മുതൽ ഇവിടം വരെ യഹൂദ്യയിലെങ്ങും പഠിപ്പിച്ചുകൊണ്ട്‌ ജനത്തെ ഇളക്കിവിടുന്നു” എന്നു പറഞ്ഞു.—ലൂക്കോസ്‌ 23:4, 5.

ജൂതന്മാരുടെ കടുത്ത മതഭ്രാന്ത്‌ പീലാത്തൊസിനെ അതിശയിപ്പിച്ചിട്ടുണ്ടാകും. മുഖ്യപുരോഹിതന്മാരും ജനത്തിലെ മുതിർന്നവരും വളരെ കുപിതരായി ബഹളം വെക്കുകയാണ്‌. അപ്പോൾ പീലാത്തൊസ്‌ യേശുവിനോടു ചോദിക്കുന്നു: “താങ്കൾക്കെതിരെ ഇവർ സാക്ഷി പറയുന്നതു കേട്ടില്ലേ? എത്രയെത്ര കാര്യങ്ങളാണ്‌ ഇവർ പറയുന്നത്‌?” (മത്തായി 27:13) യേശു ഇതിനൊന്നും ഉത്തരം പറയുന്നില്ല. ജനം അങ്ങേയറ്റം കുറ്റപ്പെടുത്തിയിട്ടും യേശുവിന്റെ മുഖത്ത്‌ കാണുന്ന ശാന്തത പീലാത്തൊസിനെ അതിശയിപ്പിക്കുന്നു.

യേശു ‘ഗലീല മുതൽ പഠിപ്പിച്ചു’ എന്നു ജൂതന്മാർ പറഞ്ഞത്‌ കേട്ടപ്പോഴാണ്‌, യേശു ഒരു ഗലീലക്കാരനാണെന്ന കാര്യം പീലാത്തൊസ്‌ മനസ്സിലാക്കുന്നത്‌. ഇത്‌ യേശുവിനെ ന്യായം വിധിക്കുന്നതിൽനിന്ന്‌ രക്ഷപ്പെടാനുള്ള ഒരു വഴിയായി പീലാത്തൊസ്‌ കാണുന്നു. മഹാനായ ഹെരോദിന്റെ മകനായ ഹെരോദ്‌ അന്തിപ്പാസ്‌ ആണ്‌ ഗലീല ഭരിക്കുന്നത്‌. ഇപ്പോൾ പെസഹയുടെ സമയത്ത്‌ അദ്ദേഹം യരുശലേമിലുണ്ട്‌. അതുകൊണ്ട്‌ പീലാത്തൊസ്‌ യേശുവിനെ ഹെരോദിന്റെ അടുക്കലേക്ക്‌ അയയ്‌ക്കുന്നു. ഈ ഹെരോദ്‌ അന്തിപ്പാസാണ്‌ സ്‌നാപകയോഹന്നാന്റെ തല വെട്ടിയത്‌. യേശു ചെയ്‌ത അത്ഭുതപ്രവൃത്തികളെക്കുറിച്ച്‌ ഹെരോദ്‌ കേട്ടപ്പോൾ, മരിച്ചവരിൽനിന്ന്‌ ഉയിർത്തെഴുന്നേറ്റ യോഹന്നാനാണ്‌ യേശുവെന്നു ഹെരോദ്‌ കരുതുന്നു.—ലൂക്കോസ്‌ 9:7-9.

യേശുവിനെ കാണാൻ പറ്റുമെന്നോർത്ത്‌ ഹെരോദ്‌ സന്തോഷിക്കുന്നു. ഇത്‌ യേശുവിനെ സഹായിക്കാനോ യേശുവിന്‌ എതിരെ കൊണ്ടുവന്നിരിക്കുന്ന ആരോപണങ്ങളിൽ കഴമ്പുണ്ടോ എന്നു പരിശോധിക്കാനോ ഉള്ള ആഗ്രഹം കൊണ്ടൊന്നുമല്ല. ‘യേശു എന്തെങ്കിലും അടയാളം ചെയ്യുന്നതു കാണാമെന്ന പ്രതീക്ഷയിലായിരുന്നു.’ (ലൂക്കോസ്‌ 23:8) എന്നാൽ യേശു അടയാളമൊന്നും കാണിക്കുന്നില്ല. ഹെരോദ്‌ യേശുവിനെ ചോദ്യം ചെയ്യുമ്പോൾ യേശു ഒന്നും മിണ്ടുന്നില്ല. നിരാശരായ ഹെരോദും കാവൽഭടന്മാരും യേശുവിനോട്‌ “ആദരവില്ലാതെ പെരുമാറി.” (ലൂക്കോസ്‌ 23:11) എന്നിട്ട്‌ യേശുവിനെ നിറപ്പകിട്ടുള്ള ഒരു വസ്‌ത്രം ധരിപ്പിച്ച്‌ കളിയാക്കുന്നു. അതിനു ശേഷം പീലാത്തൊസിന്റെ അടുത്തേക്കുതന്നെ യേശുവിനെ തിരിച്ചയയ്‌ക്കുന്നു. പീലാത്തൊസും ഹെരോദും ശത്രുക്കളായിരുന്നു. എന്നാൽ ഇപ്പോൾ അവർ നല്ല സുഹൃത്തുക്കളായി മാറി.

പീലാത്തൊസിന്റെ അടുത്ത്‌ യേശു തിരിച്ചെത്തുമ്പോൾ, അദ്ദേഹം മുഖ്യപുരോഹിതന്മാരെയും ജൂതനേതാക്കന്മാരെയും മറ്റാളുകളെയും വിളിച്ചിട്ട്‌ ഇങ്ങനെ പറയുന്നു: “നിങ്ങളുടെ മുന്നിൽവെച്ച്‌ ഞാൻ ഇയാളെ വിസ്‌തരിച്ചിട്ടും നിങ്ങൾ ഇയാൾക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക്‌ ഒരു അടിസ്ഥാനവും കണ്ടില്ല. ഹെരോദും കണ്ടില്ല. ഹെരോദ്‌ ഇയാളെ നമ്മുടെ അടുത്തേക്കുതന്നെ തിരിച്ചയച്ചല്ലോ. മരണശിക്ഷ അർഹിക്കുന്ന ഒന്നും ഇയാൾ ചെയ്‌തിട്ടില്ല. അതുകൊണ്ട്‌ വേണ്ട ശിക്ഷ കൊടുത്തിട്ട്‌ ഞാൻ ഇയാളെ വിട്ടയയ്‌ക്കാൻപോകുകയാണ്‌.”—ലൂക്കോസ്‌ 23:14-16.

യേശുവിനെ വിട്ടയയ്‌ക്കാൻ പീലാത്തൊസിനു താത്‌പര്യമായിരുന്നു. കാരണം, പുരോഹിതന്മാർക്കു യേശുവിനോടുള്ള അസൂയ കാരണമാണ്‌ തന്റെ അടുക്കൽ യേശുവിനെ കൊണ്ടുവന്നിരിക്കുന്നതെന്ന്‌ പീലാത്തൊസ്‌ മനസ്സിലാക്കുന്നു. യേശുവിനെ വെറുതെ വിടാൻ എന്തെങ്കിലും വഴിയുണ്ടോ എന്നു ചിന്തിക്കുന്ന സമയത്ത്‌, അങ്ങനെ ചെയ്യാൻ പ്രേരിപ്പിക്കുന്ന മറ്റൊരു കാര്യംകൂടി സംഭവിക്കുന്നു. പീലാത്തൊസ്‌ ന്യായാസനത്തിൽ ഇരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ആളയച്ച്‌ ഇങ്ങനെ അറിയിക്കുന്നു: “ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുത്‌. അദ്ദേഹം കാരണം ഞാൻ ഇന്നു സ്വപ്‌നത്തിൽ (ദൈവത്തിൽനിന്നുള്ള ഒന്നാകാം.) ഒരുപാടു കഷ്ടപ്പെട്ടു.”—മത്തായി 27:19.

നിരപരാധിയായ യേശുവിനെ വിട്ടയയ്‌ക്കേണ്ടതാണെന്നു പീലാത്തൊസിന്‌ അറിയാം. പക്ഷേ, എങ്ങനെ വിട്ടയയ്‌ക്കും?