വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 132

“ഈ മനുഷ്യൻ ശരിക്കും ദൈവപുത്രനായിരുന്നു”

“ഈ മനുഷ്യൻ ശരിക്കും ദൈവപുത്രനായിരുന്നു”

മത്തായി 27:45-56; മർക്കോസ്‌ 15:33-41; ലൂക്കോസ്‌ 23:44-49; യോഹന്നാൻ 19:25-30

  • യേശു ദണ്ഡനസ്‌തംഭത്തിൽ മരിക്കുന്നു

  • യേശുവിന്റെ മരണസമയത്ത്‌ അസാധാരണമായ സംഭവങ്ങൾ നടക്കുന്നു

ഇപ്പോൾ സമയം “ആറാം മണി” നേരം, അതായത്‌ ഏകദേശം 12 മണി. ഒരുതരം അസാധാരണമായ ഇരുട്ട്‌ ‘ഒൻപതാം മണിവരെ ആ നാട്ടിലെങ്ങും പരക്കുന്നു.’ അതായത്‌ ഉച്ച കഴിഞ്ഞ്‌ ഏകദേശം 3 മണിവരെ. (മർക്കോസ്‌ 15:33) ആ ഇരുട്ട്‌ സൂര്യഗ്രഹണം നിമിത്തമല്ല. കാരണം സൂര്യഗ്രഹണം സംഭവിക്കുന്നത്‌ കറുത്തവാവിന്റെ ദിവസമാണ്‌. എന്നാൽ പെസഹ ആചരണത്തിന്റെ ദിവസമായ ഇന്ന്‌ വെളുത്തവാവാണ്‌. സൂര്യഗ്രഹണം സംഭവിക്കുമ്പോൾ സാധാരണഗതിയിൽ ഇരുട്ട്‌ ഏതാനും മിനിട്ടു നേരത്തേക്കേ ഉണ്ടാകൂ. എന്നാൽ ഈ ഇരുട്ട്‌ കൂടുതൽ സമയം നിൽക്കുന്നു. അതുകൊണ്ട്‌ ഇതിനു പിന്നിൽ ദൈവമാണെന്നു വ്യക്തം. ഇതൊക്കെ കണ്ടപ്പോൾ യേശുവിനെ കളിയാക്കിയവർ ഞെട്ടിപ്പോയ്‌ക്കാണും.

ഈ ഇരുട്ടുള്ള സമയത്ത്‌, നാലു സ്‌ത്രീകൾ ദണ്ഡനസ്‌തംഭത്തിന്‌ അടുത്ത്‌ വരുന്നു. യേശുവിന്റെ അമ്മയും ശലോമയും മഗ്‌ദലക്കാരി മറിയയും അപ്പോസ്‌തലനായ ചെറിയ യാക്കോബിന്റെ അമ്മയായ മറിയയും ആയിരുന്നു അവർ.

“ദണ്ഡനസ്‌തംഭത്തിന്‌ അരികെ” യേശുവിന്റെ അമ്മ കരഞ്ഞുകൊണ്ടിരിക്കുന്നു. അടുത്ത്‌ യോഹന്നാൻ അപ്പോസ്‌തലനുമുണ്ട്‌. താൻ സ്‌നേഹിച്ചും ലാളിച്ചും വളർത്തിയ തന്റെ മകൻ ഇപ്പോൾ കഠിനവേദന അനുഭവിച്ച്‌ സ്‌തംഭത്തിൽ തൂങ്ങിക്കിടക്കുന്നു. ‘ഒരു നീണ്ട വാൾ തുളച്ചുകയറിയതുപോലെ’ ആയിരുന്നു മറിയയ്‌ക്ക്‌ ആ കാഴ്‌ച. (യോഹന്നാൻ 19:25; ലൂക്കോസ്‌ 2:35) കഠിനവേദനയിൽപ്പോലും യേശു തന്റെ അമ്മയെപ്പറ്റി ചിന്തിക്കുന്നു. ബുദ്ധിമുട്ടിയാണെങ്കിലും യോഹന്നാനെ ഒന്നു നോക്കിയിട്ട്‌ യേശു അമ്മയോടായി പറയുന്നു: “സ്‌ത്രീയേ, ഇതാ നിങ്ങളുടെ മകൻ.” പിന്നെ യോഹന്നാനോട്‌, “ഇതാ, നിന്റെ അമ്മ” എന്നും പറഞ്ഞു.—യോഹന്നാൻ 19:26, 27.

സാധ്യതയനുസരിച്ച്‌ വിധവയായിരുന്ന അമ്മയെ യേശു ഇപ്പോൾ, താൻ വളരെയധികം സ്‌നേഹിച്ചിരുന്ന യോഹന്നാനെ ഏൽപ്പിക്കുന്നു. യേശുവിന്റെ അർധസഹോദരന്മാർ, അതായത്‌ മറിയയുടെ മറ്റ്‌ ആൺമക്കൾ അപ്പോഴും യേശുവിൽ വിശ്വസിച്ചിരുന്നില്ല. അതുകൊണ്ട്‌, തന്റെ അമ്മയുടെ ശാരീരികവും ആത്മീയവും ആയ ആവശ്യങ്ങൾക്കുവേണ്ടി കരുതാൻ വേണ്ട ഏർപ്പാടുകൾ യേശു ചെയ്‌തു. എത്ര നല്ല മാതൃക!

ഉച്ച കഴിഞ്ഞ്‌ ഏകദേശം മൂന്നു മണിയായപ്പോൾ, യേശു “എനിക്കു ദാഹിക്കുന്നു” എന്നു പറഞ്ഞു. അതിലൂടെ യേശു ഒരു തിരുവെഴുത്തു നിവർത്തിക്കുകയായിരുന്നു. (യോഹന്നാൻ 19:28; സങ്കീർത്തനം 22:15) യേശുവിന്റെ വിശ്വസ്‌തത അങ്ങേയറ്റം പരിശോധിക്കപ്പെടാൻ പോകുകയാണ്‌. പിതാവായ ദൈവം യേശുവിന്റെ മേലുള്ള എല്ലാ സംരക്ഷണവും നീക്കിയിരിക്കുന്നു. ഇക്കാര്യം യേശു തിരിച്ചറിയുന്നു. യേശു ഉറക്കെ “ഏലീ, ഏലീ, ലമാ ശബക്താനീ” എന്നു വിളിച്ചുപറഞ്ഞു. പരിഭാഷപ്പെടുത്തുമ്പോൾ, “എന്റെ ദൈവമേ, എന്റെ ദൈവമേ, അങ്ങ്‌ എന്താണ്‌ എന്നെ കൈവിട്ടത്‌ ” എന്നാണ്‌ അതിന്റെ അർഥം. അരികെ നിന്നിരുന്ന ചിലർ തെറ്റിദ്ധരിച്ച്‌ ഇങ്ങനെ പറയുന്നു: “കണ്ടോ! അവൻ ഏലിയയെ വിളിക്കുകയാണ്‌.” ഒരാൾ ഓടിച്ചെന്ന്‌ പുളിച്ച വീഞ്ഞിൽ സ്‌പോഞ്ച്‌ മുക്കി ഒരു ഈറ്റത്തണ്ടിന്മേൽ വെച്ച്‌ യേശുവിനു കുടിക്കാൻ കൊടുക്കുന്നു. അപ്പോൾ മറ്റുള്ളവർ “അവൻ അവിടെ കിടക്കട്ടെ, അവനെ താഴെ ഇറക്കാൻ ഏലിയ വരുമോ എന്നു നോക്കാം” എന്നു പറയുന്നു.—മർക്കോസ്‌ 15:34-36.

യേശു ഉറക്കെ കരഞ്ഞുകൊണ്ട്‌ ഇങ്ങനെ പറയുന്നു: “എല്ലാം പൂർത്തിയായി.” (യോഹന്നാൻ 19:30) പിതാവ്‌ ഭൂമിയിലേക്കു തന്നെ എന്തിനുവേണ്ടി അയച്ചോ അതെല്ലാം യേശു പൂർണമായി ചെയ്‌തുകഴിഞ്ഞിരിക്കുന്നു. ഒടുവിൽ ഇതാ യേശു പറയുന്നു: “പിതാവേ, ഞാൻ എന്റെ ജീവൻ തൃക്കൈയിൽ ഏൽപ്പിക്കുന്നു.” (ലൂക്കോസ്‌ 23:46) അങ്ങനെ തന്റെ ജീവൻ യഹോവ വീണ്ടും മടക്കിത്തരുമെന്ന വിശ്വാസത്തോടെ യേശു അത്‌ യഹോവയെ ഭരമേൽപ്പിക്കുന്നു. എന്നിട്ട്‌ തല കുനിച്ച്‌ ജീവൻ വെടിയുന്നു. യേശുവിന്‌ യഹോവയിലുള്ള ആശ്രയത്വത്തിന്‌ ഒരു കുറവും സംഭവിച്ചിട്ടില്ലായിരുന്നു.

യേശു മരിച്ച ആ നിമിഷം ശക്തമായ ഒരു ഭൂചലനമുണ്ടായി. അത്‌ പാറക്കൂട്ടങ്ങളെ പിളർത്തി. അത്‌ വളരെ ശക്തമായിരുന്നതുകൊണ്ട്‌ യരുശലേമിന്‌ പുറത്തുണ്ടായിരുന്ന സ്‌മാരകക്കല്ലറകൾ പിളർന്ന്‌ ശവശരീരങ്ങൾ തെറിച്ച്‌ പുറത്തുവീഴുന്നു. ഇതു കണ്ട വഴിപോക്കർ ആ വിവരം “വിശുദ്ധനഗരത്തിൽ” ചെന്ന്‌ അറിയിക്കുന്നു.—മത്തായി 12:11; 27:51-53.

കൂടാതെ, യേശു മരിക്കുന്ന ആ സമയത്ത്‌ ദേവാലയത്തിലുള്ള വിശുദ്ധസ്ഥലത്തെ അതിവിശുദ്ധത്തിൽനിന്ന്‌ വേർതിരിച്ചിരുന്ന വലിയ തിരശ്ശീല മുകളിൽനിന്ന്‌ താഴെവരെ രണ്ടായി കീറിപ്പോയി. ഞെട്ടിക്കുന്ന ഈ സംഭവം തന്റെ പുത്രന്റെ കൊലയാളികൾക്കെതിരെയുള്ള ദൈവത്തിന്റെ കോപം വെളിവാക്കുന്നതായിരുന്നു. കൂടാതെ, അതിവിശുദ്ധസ്ഥലമായ സ്വർഗത്തിലേക്കുള്ള വഴി തുറന്നിരിക്കുന്നെന്നും ഇത്‌ സൂചിപ്പിച്ചു.—എബ്രായർ 9:2, 3; 10:19, 20.

ഇതൊക്കെ കണ്ട്‌ അവിടെ നിന്നിരുന്ന ജനം വല്ലാതെ ഭയപ്പെട്ടുപോയി. വധശിക്ഷ നടപ്പാക്കാൻ ചുമതലപ്പെടുത്തിയിരുന്ന സൈനികോദ്യോഗസ്ഥൻ ഇങ്ങനെ പറയുന്നു: “ഈ മനുഷ്യൻ ശരിക്കും ദൈവപുത്രനായിരുന്നു.” (മർക്കോസ്‌ 15:39) പീലാത്തൊസിന്റെ മുമ്പാകെ യേശു ദൈവപുത്രനാണോ അല്ലയോ എന്നതിനെക്കുറിച്ചുള്ള വിചാരണ നടക്കുന്ന സമയത്ത്‌ ഇദ്ദേഹം അവിടെയുണ്ടായിരുന്നിരിക്കാം. ഇപ്പോൾ യേശു നീതിമാനാണെന്നും ദൈവപുത്രനാണെന്നും അദ്ദേഹത്തിന്‌ ബോധ്യം വന്നിരിക്കുന്നു.

ഈ അസാധാരണസംഭവങ്ങൾ കണ്ട മറ്റുള്ളവർ ദുഃഖവും ലജ്ജയും കാരണം, “നെഞ്ചത്തടിച്ചുകൊണ്ട്‌ ” വീട്ടിലേക്കു തിരിച്ചുപോയി. (ലൂക്കോസ്‌ 23:48) കുറച്ച്‌ ദൂരെമാറിനിന്ന്‌ സംഭവങ്ങൾ കണ്ടുകൊണ്ടിരുന്നവരിൽ യേശുവിന്റെ ശിഷ്യരായിരുന്ന ചില സ്‌ത്രീകളുമുണ്ടായിരുന്നു. അവർ ചിലപ്പോഴൊക്കെ യേശുവിനോടൊപ്പം സഞ്ചരിച്ചിരുന്നു. അന്നു നടന്ന സംഭവബഹുലമായ കാര്യങ്ങൾ അവരെയും വല്ലാതെ ഉലയ്‌ക്കുന്നു.