അധ്യായം 135
ഉയിർപ്പിക്കപ്പെട്ട യേശു പലർക്കും പ്രത്യക്ഷനാകുന്നു
ലൂക്കോസ് 24:13-49; യോഹന്നാൻ 20:19-29
-
യേശു എമ്മാവൂസിലേക്കുള്ള വഴിയിൽവെച്ച് പ്രത്യക്ഷനാകുന്നു
-
യേശു ആവർത്തിച്ച് തിരുവെഴുത്തുകൾ ഉപയോഗിച്ച് ശിഷ്യന്മാരോടു സംസാരിക്കുന്നു
-
തോമസ് മേലാൽ സംശയിക്കുന്നില്ല
നീസാൻ 16 ഞായറാഴ്ച. ശിഷ്യന്മാരെല്ലാം തളർന്നിരിക്കുകയാണ്. കല്ലറ ഒഴിഞ്ഞുകിടക്കുന്നതിന്റെ അർഥം അവർക്കു ഗ്രഹിക്കാൻ കഴിയുന്നില്ല. (മത്തായി 28:9, 10; ലൂക്കോസ് 24:11) അന്നുതന്നെ കുറെ കഴിഞ്ഞ് ക്ലെയൊപ്പാവും മറ്റൊരു ശിഷ്യനും യരുശലേമിൽനിന്ന് എമ്മാവൂസിലേക്കു പോകുകയായിരുന്നു. യരുശലേമിൽനിന്ന് ഏകദേശം 11 കിലോമീറ്റർ ദൂരമുണ്ടായിരുന്നു എമ്മാവൂസിലേക്ക്.
അവിടെ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ട് അവർ നടക്കുകയായിരുന്നു. ഇപ്പോൾ ഒരു അപരിചിതൻ അവരോടൊപ്പം കൂടുന്നു. അദ്ദേഹം ചോദിക്കുന്നു: “എന്തിനെക്കുറിച്ചാണു നിങ്ങൾ ഇത്ര കാര്യമായി സംസാരിക്കുന്നത്?” ക്ലെയൊപ്പാവ് തിരിച്ച്, “ഈ ദിവസങ്ങളിൽ യരുശലേമിൽ നടന്ന സംഭവങ്ങളൊന്നും അറിഞ്ഞില്ലേ? താങ്കൾ എന്താ അവിടെ ഒറ്റപ്പെട്ട് കഴിയുന്ന വല്ല അന്യനാട്ടുകാരനുമാണോ” എന്നു ചോദിക്കുന്നു. അപരിചിതൻ “ഏതു സംഭവങ്ങൾ” എന്നു ചോദിക്കുന്നു.—ലൂക്കോസ് 24:17-19.
അപ്പോൾ അവർ പറഞ്ഞു: ‘നസറെത്തുകാരനായ യേശുവിനെക്കുറിച്ചുള്ള കാര്യങ്ങൾ. . . . യേശു ഇസ്രായേലിനെ മോചിപ്പിക്കും എന്നാണു ഞങ്ങൾ പ്രതീക്ഷിച്ചിരുന്നത്.’—ലൂക്കോസ് 24:19-21.
ക്ലെയൊപ്പാവും കൂട്ടുകാരനും അന്നേ ദിവസം നടന്ന ഓരോരോ കാര്യങ്ങളെക്കുറിച്ച് വിവരിക്കാൻ തുടങ്ങുന്നു. യേശുവിനെ അടക്കം ചെയ്ത കല്ലറയ്ക്കൽ എത്തിയ ചില സ്ത്രീകൾ കല്ലറ ഒഴിഞ്ഞുകിടക്കുന്നതു കണ്ടു. അത്ഭുതകരമായ മറ്റൊരു കാര്യവും സംഭവിച്ചു. അതായത് യേശു ഇപ്പോൾ ജീവനോടിരിക്കുന്നെന്ന കാര്യം ദൂതന്മാർ നേരിട്ട് ആ സ്ത്രീകളോടു പറഞ്ഞു. കൂടാതെ കല്ലറയ്ക്കൽ പോയ മറ്റുള്ളവരും “സ്ത്രീകൾ പറഞ്ഞതു ശരിയാണെന്നു കണ്ട് ബോധ്യപ്പെട്ടു.”—ലൂക്കോസ് 24:24.
സംഭവിച്ച ഈ കാര്യങ്ങളുടെയൊന്നും അർഥം മനസ്സിലാകാതെ ആ രണ്ടു ശിഷ്യന്മാർ ആകെ അമ്പരപ്പിലാണ്. അവർ കാര്യങ്ങൾ ശരിയായി ചിന്തിച്ച് മനസ്സിലാക്കാതിരുന്നതുകൊണ്ട് യേശു ഉയിർത്തെഴുന്നേറ്റെന്ന കാര്യം അവർ വിശ്വസിച്ചില്ല. അതുകൊണ്ട് ഇപ്പോൾ അപരിചിതനായ ആ വ്യക്തി വളരെ ആധികാരികതയോടെ അവരുടെ തെറ്റായ വീക്ഷണം തിരുത്തുന്നു. അദ്ദേഹം അവരോട്, “ബുദ്ധിയില്ലാത്തവരേ, പ്രവാചകന്മാർ പറഞ്ഞതെല്ലാം വിശ്വസിക്കാൻ മടികാണിക്കുന്ന ഹൃദയമുള്ളവരേ, ക്രിസ്തു ഇതെല്ലാം സഹിച്ചിട്ടല്ലേ മഹത്ത്വത്തിൽ പ്രവേശിക്കേണ്ടത് ” എന്നു ചോദിക്കുന്നു. (ലൂക്കോസ് 24:25, 26) ക്രിസ്തുവിനു ബാധകമാകുന്ന പല തിരുവെഴുത്തുഭാഗങ്ങളും അദ്ദേഹം തുടർന്നും വിവരിക്കുന്നു.
ഒടുവിൽ അവർ മൂന്നു പേരും എമ്മാവൂസിന് അടുത്തെത്തുന്നു. ആ രണ്ടു ശിഷ്യന്മാർ കൂടുതൽ കാര്യങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നതുകൊണ്ട് അപരിചിതനെ ഇങ്ങനെ നിർബന്ധിക്കുന്നു: “ഞങ്ങളോടൊപ്പം താമസിക്ക്. നേരം വൈകിയല്ലോ, ഉടൻ ഇരുട്ടു വീഴും.” അദ്ദേഹം അതിനു സമ്മതിക്കുന്നു. എന്നിട്ട് അവരോടൊപ്പം ഭക്ഷണം കഴിക്കാൻ ഇരിക്കുന്നു. ആ അപരിചിതൻ ഒരു അപ്പം എടുത്ത് അനുഗ്രഹത്തിനുവേണ്ടി പ്രാർഥിച്ച് നുറുക്കി അവർക്കു കൊടുക്കുന്നു. ഇപ്പോൾ അവർ അത് യേശുവാണെന്നു തിരിച്ചറിയുന്നു. എന്നാൽ അപ്പോഴേക്കും യേശു അപ്രത്യക്ഷനാകുന്നു. (ലൂക്കോസ് 24:29-31) യേശു ജീവിനോടിരിക്കുന്നെന്ന കാര്യം ഇപ്പോൾ അവർക്കു ശരിക്കും ബോധ്യമാകുന്നു!
ആ രണ്ടു ശിഷ്യന്മാർ അവർക്കുണ്ടായ അനുഭവം ആവേശത്തോടെ പറയുന്നത് ഇങ്ങനെയാണ്: “യേശു വഴിയിൽവെച്ച് നമ്മളോടു സംസാരിക്കുകയും തിരുവെഴുത്തുകൾ നമുക്കു വ്യക്തമായി വിശദീകരിച്ചുതരുകയും ചെയ്തപ്പോൾ നമ്മുടെ ഹൃദയം ജ്വലിക്കുകയായിരുന്നു, അല്ലേ?” (ലൂക്കോസ് 24:32) അവർ ധൃതിയിൽ യരുശലേമിലേക്കു മടങ്ങിപോകുന്നു. അവിടെ അവർ അപ്പോസ്തലന്മാരെയും മറ്റുള്ളവരെയും കാണുന്നു. എന്നാൽ ക്ലെയൊപ്പാവും കൂട്ടുകാരനും ഈ കാര്യത്തെക്കുറിച്ച് പറയുന്നതിനു മുമ്പേ, ‘കർത്താവ് ഉയിർപ്പിക്കപ്പെട്ടെന്നും ശിമോനു പ്രത്യക്ഷനായെന്നും’ മറ്റുള്ളവരിൽനിന്ന് അവർ കേട്ടു. (ലൂക്കോസ് 24:34) ഇപ്പോൾ ക്ലെയൊപ്പാവും കൂട്ടുകാരനും യേശു അവർക്കു എങ്ങനെയാണ് പ്രത്യക്ഷപ്പെട്ടതെന്ന കാര്യം പറയുന്നു. അതെ, ഇവരും യേശുവിനെ നേരിട്ട് കണ്ടവരാണ്.
പെട്ടന്ന് എല്ലാവരും ഞെട്ടിപ്പോകുന്നു. യേശു ഇതാ അവരുടെ മുന്നിൽ! അവർക്ക് അത് ഒട്ടും വിശ്വസിക്കാൻ പറ്റുന്നില്ല. കാരണം ജൂതന്മാരെ പേടിച്ച് അവർ വാതിൽ അടച്ചിട്ടിരിക്കുകയാണ്. എന്നാൽ ഇപ്പോൾ ഇതാ യേശു അവരുടെ നടുവിൽ നിൽക്കുന്നു. ശാന്തസ്വരത്തിൽ യേശു പറയുന്നു: “നിങ്ങൾക്കു സമാധാനം.” പക്ഷേ, അവർ ഓർത്തത് ‘അത് ഒരു ആത്മവ്യക്തിയാണ് ’ എന്നാണ്. അവർ ആകെ പേടിച്ചുപോകുന്നു. ഇതിനു മുമ്പും ഒരിക്കൽ അവർ ഇങ്ങനെ പേടിച്ചിരുന്നു.—ലൂക്കോസ് 24:36, 37; മത്തായി 14:25-27.
അവർ വിചാരിച്ചതുപോലെ താൻ ഒരു മായക്കാഴ്ചയോ അവരുടെ വെറും തോന്നലോ അല്ല മറിച്ച് ജഡശരീരമുള്ള ഒരു വ്യക്തിയാണെന്നു തെളിയിക്കാൻ യേശു ഇപ്പോൾ തന്റെ കൈകളും കാലുകളും കാണിച്ചിട്ട് ഇങ്ങനെ പറയുന്നു: “എന്റെ കൈകളും കാലുകളും നോക്ക്. ഇതു ഞാൻതന്നെയാണ്. എന്നെ തൊട്ടുനോക്കൂ. ഒരു ലൂക്കോസ് 24:36-39) അവർക്ക് സന്തോഷവും ആശ്ചര്യവും അടക്കാനാകുന്നില്ല. എന്നാൽ ഇപ്പോഴും പൂർണമായി അവർക്ക് അത് വിശ്വസിക്കാൻ കഴിയുന്നില്ല.
ആത്മവ്യക്തിക്കു നിങ്ങൾ ഈ കാണുന്നതുപോലെ മാംസവും അസ്ഥികളും ഇല്ലല്ലോ.” (താൻ യേശുതന്നെയാണെന്ന കാര്യം അവരെ ബോധ്യപ്പെടുത്താൻ യേശു ഇങ്ങനെ ചോദിക്കുന്നു: “നിങ്ങളുടെ കൈയിൽ കഴിക്കാൻ എന്തെങ്കിലുമുണ്ടോ?” ചുട്ടെടുത്ത ഒരു കഷണം മീൻ യേശു അവരുടെ കൈയിൽനിന്ന് വാങ്ങി കഴിക്കുന്നു. എന്നിട്ട് അവരോടു ചോദിക്കുന്നു: “നിങ്ങളുടെകൂടെയായിരുന്നപ്പോൾ (മരിക്കുന്നതിനുമുമ്പ്) ഞാൻ പറഞ്ഞ വാക്കുകൾ ഓർത്തുനോക്കൂ. മോശയുടെ നിയമത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ച് പറഞ്ഞിട്ടുള്ളതെല്ലാം നിറവേറണം എന്നു ഞാൻ പറഞ്ഞില്ലേ?”—ലൂക്കോസ് 24:41-44.
യേശു ക്ലെയൊപ്പാവിനും കൂട്ടുകാരനും തിരുവെഴുത്തുകൾ നന്നായി വിശദീകരിച്ച് കൊടുത്തിരുന്നു. ഇപ്പോൾ അവിടെ കൂടിവന്നിരിക്കുന്ന എല്ലാവർക്കുംവേണ്ടി യേശു അതുതന്നെ ചെയ്യുന്നു. “ക്രിസ്തു കഷ്ടപ്പാടുകൾ സഹിക്കണമെന്നും മൂന്നാം ദിവസം മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർക്കണമെന്നും എഴുതിയിട്ടുണ്ട്. കൂടാതെ പാപങ്ങൾ ക്ഷമിച്ചുകിട്ടാൻ മാനസാന്തരപ്പെടണമെന്ന്, യരുശലേമിൽ തുടങ്ങി എല്ലാ ജനതകളോടും അവന്റെ നാമത്തിൽ പ്രസംഗിക്കണമെന്നും എഴുതിയിരിക്കുന്നു. ഈ കാര്യങ്ങൾക്കു നിങ്ങൾ സാക്ഷികളായിരിക്കണം.”—ലൂക്കോസ് 24:46-48.
അപ്പോസ്തലനായ തോമസ് എന്തോ കാരണത്താൽ അന്ന് അവിടെയുണ്ടായിരുന്നില്ല. പിന്നീട് തോമസ് വന്നപ്പോൾ അപ്പോസ്തലന്മാർ സന്തോഷത്തോടെ തോമസിനോടു പറഞ്ഞു: “ഞങ്ങൾ കർത്താവിനെ കണ്ടു.” പക്ഷേ തോമസ് പറഞ്ഞത് ഇങ്ങനെയാണ്: “യേശുവിന്റെ കൈകളിലെ ആണിപ്പഴുതുകൾ കണ്ട് അവയിൽ വിരൽ ഇട്ടുനോക്കാതെയും വിലാപ്പുറത്ത് തൊട്ടുനോക്കാതെയും ഞാൻ വിശ്വസിക്കില്ല.”—യോഹന്നാൻ 20:25.
എട്ടു ദിവസം കഴിഞ്ഞ്, ശിഷ്യന്മാർ വീണ്ടും അടച്ചിട്ട മുറിയിൽ കൂടിവന്നു. ഇപ്രാവശ്യം തോമസും മുറിയിലുണ്ടായിരുന്നു. യേശു ഇപ്പോൾ ജഡശരീരത്തിൽ അവരുടെ മുന്നിൽ നിന്നിട്ട് അവർക്ക് വന്ദനം പറയുന്നു. “നിങ്ങൾക്കു സമാധാനം.” എന്നിട്ട് തോമസിനോടു യേശു പറയുന്നു: “എന്റെ കൈകൾ കണ്ടോ? നിന്റെ വിരൽ ഇവിടെ ഇട്ടുനോക്ക്. എന്റെ വിലാപ്പുറത്ത് തൊട്ടുനോക്ക്. സംശയിക്കാതെ വിശ്വസിക്ക്.” മറുപടിയായി തോമസ് പറഞ്ഞു: “എന്റെ കർത്താവേ! എന്റെ ദൈവമേ!” (യോഹന്നാൻ 20:26-28) ദൈവമായ യഹോവയുടെ പ്രതിനിധിയായ യേശു ശക്തനായ ഒരു ആത്മവ്യക്തിയായി ജീവനോടിരിക്കുന്നെന്ന കാര്യത്തിൽ തോമസിന് ഇപ്പോൾ ഒരു സംശയവുമില്ല.
യേശു തോമസിനോട് പറയുന്നു: “എന്നെ കണ്ടതുകൊണ്ടാണോ നീ വിശ്വസിക്കുന്നത്? കാണാതെ വിശ്വസിക്കുന്നവർ സന്തുഷ്ടർ.”—യോഹന്നാൻ 20:29.