അധ്യായം 69
അവരുടെ പിതാവ് അബ്രാഹാമോ അതോ പിശാചോ?
-
അബ്രാഹാമാണ് അവരുടെ പിതാവ് എന്നു ജൂതന്മാർ അവകാശപ്പെടുന്നു
-
അബ്രാഹാമിനു മുമ്പേ യേശു ഉണ്ടായിരുന്നു
കൂടാരോത്സവത്തിനുവേണ്ടി ഇപ്പോഴും യരുശലേമിൽത്തന്നെ കഴിയുന്ന യേശു വളരെ പ്രധാനപ്പെട്ട സത്യങ്ങൾ പഠിപ്പിക്കുകയാണ്. അവിടെയുണ്ടായിരുന്ന ചില ജൂതന്മാർ യേശുവിനോട്, “ഞങ്ങൾ അബ്രാഹാമിന്റെ സന്തതികളാണ്. ഞങ്ങൾ ഒരിക്കലും ആരുടെയും അടിമകളായിരുന്നിട്ടില്ല” എന്നു പറഞ്ഞുകഴിഞ്ഞതേ ഉള്ളൂ. യേശു അവരോടു പറയുന്നു: “നിങ്ങൾ അബ്രാഹാമിന്റെ സന്തതികളാണെന്ന് എനിക്ക് അറിയാം. എന്നിട്ടും നിങ്ങൾ എന്നെ കൊല്ലാൻ നോക്കുന്നു. കാരണം, എന്റെ വചനം നിങ്ങളിൽ ഒരു മാറ്റവും ഉണ്ടാക്കുന്നില്ല. പിതാവിന്റെകൂടെയായിരുന്നപ്പോൾ കണ്ട കാര്യങ്ങളെപ്പറ്റിയാണു ഞാൻ സംസാരിക്കുന്നത്. എന്നാൽ നിങ്ങൾ നിങ്ങളുടെ പിതാവിൽനിന്ന് കേട്ട കാര്യങ്ങളാണു ചെയ്യുന്നത്.”—യോഹന്നാൻ 8:33, 37, 38.
യേശു പറയുന്ന ആശയം വ്യക്തമാണ്: യേശുവിന്റെ പിതാവും അവരുടെ പിതാവും രണ്ടും രണ്ടാണ്. യേശു പറയുന്നതിന്റെ അർഥം മനസ്സിലാക്കാതെ അവർ വീണ്ടും പറയുന്നു: “അബ്രാഹാമാണു ഞങ്ങളുടെ പിതാവ്.” (യോഹന്നാൻ 8:39; യശയ്യ 41:8) അവർ ശരിക്കും അബ്രാഹാമിന്റെ സന്തതികളാണ്. അതുകൊണ്ട് ദൈവത്തിന്റെ സ്നേഹിതനായ അബ്രാഹാമിന്റെ അതേ വിശ്വാസമാണ് അവർക്കും ഉള്ളതെന്നാണ് അവർ കരുതുന്നത്.
പക്ഷേ അവരെ ഞെട്ടിക്കുന്ന ഒരു മറുപടിയാണ് യേശു പറയുന്നത്. “നിങ്ങൾ അബ്രാഹാമിന്റെ മക്കളായിരുന്നെങ്കിൽ അബ്രാഹാമിന്റെ പ്രവൃത്തികൾ ചെയ്തേനേ,” യേശു പറയുന്നു. ശരിക്കുള്ള ഒരു മകൻ അപ്പൻ ചെയ്യുന്നതുപോലെതന്നെ കാര്യങ്ങൾ ചെയ്യും. “എന്നാൽ അതിനു പകരം, ദൈവത്തിൽനിന്ന് കേട്ട സത്യം നിങ്ങളോടു പറഞ്ഞ എന്നെ നിങ്ങൾ കൊല്ലാൻ ശ്രമിക്കുന്നു. അങ്ങനെയൊരു കാര്യം അബ്രാഹാം ചെയ്തിട്ടില്ല” എന്നും യേശു പറയുന്നു. എന്നിട്ട് യേശു അവരെ ആശയക്കുഴപ്പത്തിലാക്കുന്ന ആ പ്രസ്താവന നടത്തുന്നു: “നിങ്ങൾ നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികൾ ചെയ്യുന്നു.”—യോഹന്നാൻ 8:39-41.
യേശു ആരെക്കുറിച്ചാണു പറയുന്നതെന്നു ജൂതന്മാർക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. തങ്ങൾ ജാരസന്തതികളല്ല, നിയമപ്രകാരമുള്ള മക്കളാണെന്ന് അവർ അവകാശപ്പെടുന്നു. “ഞങ്ങൾ അവിഹിതബന്ധത്തിൽ ഉണ്ടായവരല്ല. ഞങ്ങൾക്ക് ഒരു പിതാവേ ഉള്ളൂ, ദൈവം,” അവർ പറയുന്നു. പക്ഷേ, ശരിക്കും ദൈവമാണോ അവരുടെ പിതാവ്? “ദൈവമായിരുന്നു നിങ്ങളുടെ പിതാവെങ്കിൽ നിങ്ങൾ എന്നെ സ്നേഹിച്ചേനേ. കാരണം, ദൈവത്തിന്റെ അടുത്തുനിന്നാണു ഞാൻ ഇവിടെ വന്നത്. ഞാൻ സ്വന്തം തീരുമാനമനുസരിച്ച് വന്നതല്ല. ദൈവം എന്നെ അയച്ചതാണ്,” യേശു പറയുന്നു. തുടർന്ന് യേശു ഒരു ചോദ്യം ചോദിച്ചിട്ട് യേശുതന്നെ അതിന് ഉത്തരം പറയുന്നു: “ഞാൻ പറയുന്നതൊന്നും നിങ്ങൾക്കു മനസ്സിലാകാത്തത് എന്താണ്? എന്റെ വചനം സ്വീകരിക്കാൻ നിങ്ങൾക്കു പറ്റുന്നില്ല.”—യോഹന്നാൻ 8:41-43.
യേശുവിനെ തള്ളിക്കളയുന്നതിന്റെ ഫലം എന്തായിരിക്കുമെന്നു കാണിക്കാൻ യേശു ശ്രമിച്ചു. എന്നാൽ ഇപ്പോൾ കുറെക്കൂടി വ്യക്തമായി യേശു പറയുന്നു: “നിങ്ങൾ നിങ്ങളുടെ പിതാവായ പിശാചിൽനിന്നുള്ളവർ. നിങ്ങളുടെ പിതാവിന് ഇഷ്ടമുള്ളതു ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നു.” അവരുടെ പിതാവ് എങ്ങനെയുള്ളവനാണ്? യേശു വ്യക്തമാക്കുന്നു: “അവൻ ആദ്യംമുതലേ ഒരു കൊലപാതകിയായിരുന്നു. അവനിൽ സത്യമില്ലാത്തതുകൊണ്ട് അവൻ സത്യത്തിൽ ഉറച്ചുനിന്നില്ല.” യേശു ഇങ്ങനെയും കൂട്ടിച്ചേർക്കുന്നു: “ദൈവത്തിൽനിന്നുള്ളവൻ ദൈവത്തിന്റെ വചനങ്ങൾ ശ്രദ്ധിക്കുന്നു. എന്നാൽ ദൈവത്തിൽനിന്നുള്ളവരല്ലാത്തതുകൊണ്ട് നിങ്ങൾ അവ ശ്രദ്ധിക്കുന്നില്ല.”—യോഹന്നാൻ 8:44, 47.
യേശു അവരെ ഇങ്ങനെ കുറ്റപ്പെടുത്തിയപ്പോൾ ജൂതന്മാർക്കു ദേഷ്യം വരുന്നു. അവർ പറയുന്നു: “നീ ഒരു ശമര്യക്കാരനാണെന്നും നിന്നിൽ ഭൂതമുണ്ടെന്നും ഞങ്ങൾ പറയുന്നതു ശരിയല്ലേ?” യേശുവിനെ ‘ശമര്യക്കാരൻ’ എന്നു വിളിക്കുന്നതിലൂടെ യേശുവിനോടുള്ള അങ്ങേയറ്റത്തെ വെറുപ്പാണ് അവർ കാണിക്കുന്നത്. പക്ഷേ യേശു അത് അവഗണിക്കുന്നു. എന്നിട്ട് പറയുന്നു: “എന്നിൽ ഭൂതമില്ല. ഞാൻ എന്റെ പിതാവിനെ ബഹുമാനിക്കുന്നു. നിങ്ങളോ എന്നെ അപമാനിക്കുന്നു.” പക്ഷേ ഇത് അത്ര നിസ്സാര കാര്യമല്ലെന്നു യേശുവിന്റെ തുടർന്നുള്ള വാക്കുകൾ വ്യക്തമാക്കുന്നു: “എന്റെ വചനം അനുസരിക്കുന്നയാൾ ഒരിക്കലും മരിക്കില്ല.” അതിന്റെ അർഥം യേശുവിനെ അനുഗമിക്കുന്ന അപ്പോസ്തലന്മാരും മറ്റുള്ളവരും ഒരിക്കലും മരിക്കില്ല എന്നല്ല. മറിച്ച് അവർക്കു നിത്യനാശം ഉണ്ടാകില്ല എന്നാണ്. അതായത് ഒരു പുനരുത്ഥാനപ്രത്യാശ ഇല്ലാതെയുള്ള ‘രണ്ടാം മരണം’ അവർക്ക് ഉണ്ടാകില്ല എന്ന്.—യോഹന്നാൻ 8:48-51; വെളിപാട് 21:8.
എന്നാൽ യേശുവിന്റെ വാക്കുകൾ ജൂതന്മാർ അക്ഷരാർഥത്തിൽ എടുക്കുന്നു. അവർ പറയുന്നു: “തനിക്കു ഭൂതമുണ്ടെന്നു ഞങ്ങൾക്ക് ഇപ്പോൾ ഉറപ്പായി. അബ്രാഹാം മരിച്ചു. പ്രവാചകന്മാരും മരിച്ചു. എന്നാൽ, ‘എന്റെ വചനം അനുസരിക്കുന്നയാൾ ഒരിക്കലും മരിക്കില്ല’ എന്നാണു താൻ പറയുന്നത്. ഞങ്ങളുടെ പിതാവായ അബ്രാഹാമിനെക്കാൾ വലിയവനാണോ താൻ? . . . താൻ ആരാണെന്നാണു തന്റെ വിചാരം?”—യോഹന്നാൻ 8:52, 53.
താൻ മിശിഹയാണെന്ന കാര്യം വ്യക്തമാക്കാൻ ശ്രമിക്കുകയാണ് യേശു. പക്ഷേ താൻ ആരാണെന്നു നേരിട്ടു പറയുന്നതിനു പകരം യേശു പറയുന്നു: “ഞാൻ എന്നെത്തന്നെ മഹത്ത്വപ്പെടുത്തിയാൽ എന്റെ മഹത്ത്വം ഒന്നുമല്ല. എന്റെ പിതാവാണ് എന്നെ മഹത്ത്വപ്പെടുത്തുന്നത്, നിങ്ങളുടെ ദൈവമെന്നു നിങ്ങൾ പറയുന്ന ആ വ്യക്തി. എന്നിട്ടും നിങ്ങൾക്ക് യോഹന്നാൻ 8:54, 55.
ആ ദൈവത്തെ അറിയില്ല. എന്നാൽ എനിക്ക് ആ ദൈവത്തെ അറിയാം. ദൈവത്തെ അറിയില്ല എന്നു പറഞ്ഞാൽ നിങ്ങളെപ്പോലെ ഞാനും ഒരു നുണയനാകും.”—അവരുടെ വിശ്വസ്തനായ പൂർവപിതാവു വെച്ച മാതൃകയെക്കുറിച്ച് യേശു ഇപ്പോൾ പറയുന്നു: “നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണാമെന്ന പ്രതീക്ഷയിൽ അങ്ങേയറ്റം സന്തോഷിച്ചു. അബ്രാഹാം അതു കാണുകയും സന്തോഷിക്കുകയും ചെയ്തു.” അതെ, ദൈവത്തിന്റെ വാഗ്ദാനത്തിൽ വിശ്വസിച്ച് അബ്രാഹാം മിശിഹ വരാൻവേണ്ടി കാത്തിരുന്നു. അപ്പോൾ ജൂതന്മാർ യേശുവിനോട്, “തനിക്ക് 50 വയസ്സുപോലുമായിട്ടില്ലല്ലോ. എന്നിട്ടും താൻ അബ്രാഹാമിനെ കണ്ടെന്നോ” എന്നു ചോദിക്കുന്നു. യേശു അവരോട്, “സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിക്കുന്നതിനും മുമ്പേ ഞാനുണ്ടായിരുന്നു.” മനുഷ്യനായി വരുന്നതിനു മുമ്പ് താൻ സ്വർഗത്തിൽ ശക്തനായ ഒരു ദൂതനായി ഉണ്ടായിരുന്നതിനെക്കുറിച്ചാണ് യേശു പറയുന്നത്.—യോഹന്നാൻ 8:56-58.
അബ്രാഹാമിനും മുമ്പേ ഉണ്ടായിരുന്നു എന്ന യേശുവിന്റെ വാക്കു കേട്ട് ആ ജൂതന്മാർക്കു നല്ല ദേഷ്യം വരുന്നു. അവർ യേശുവിനെ കല്ലെറിയാൻ ഒരുങ്ങുന്നു. പക്ഷേ ഒരു കുഴപ്പവും കൂടാതെ യേശു അവിടെനിന്ന് രക്ഷപ്പെടുന്നു.