പാഠം 3
ആദാമും ഹവ്വയും ദൈവത്തെ അനുസരിച്ചില്ല
ഒരു ദിവസം ഹവ്വ തനിച്ചായിരിക്കുമ്പോൾ ഒരു പാമ്പു വന്ന് ഹവ്വയോടു സംസാരിച്ചു. പാമ്പു ചോദിച്ചു: ‘ഇവിടെയുള്ള എല്ലാ മരത്തിൽനിന്നും തിന്നാൻ ദൈവം സമ്മതിക്കുന്നില്ലെന്നു കേട്ടതു നേരാണോ?’ ഹവ്വ പറഞ്ഞു: ‘ഒരു മരത്തിൽനിന്ന് തിന്നരുതെന്നേ ഉള്ളൂ. ബാക്കി എല്ലാത്തിൽനിന്നും ഞങ്ങൾക്കു തിന്നാം. ആ മരത്തിന്റെ പഴം തിന്നാൽ ഞങ്ങൾ മരിക്കും.’ പാമ്പു പറഞ്ഞു: ‘നിങ്ങൾ മരിക്കില്ല. ശരിക്കും പറഞ്ഞാൽ, അതിൽനിന്ന് തിന്നാൽ നിങ്ങൾ ദൈവത്തെപ്പോലെയാകും.’ എന്നാൽ അതൊരു പച്ചക്കള്ളമായിരുന്നു. പക്ഷേ, ഹവ്വ അതു വിശ്വസിച്ചു. ആ പഴത്തിൽ നോക്കുംതോറും ഹവ്വയ്‌ക്ക് അതു കഴിക്കാനുള്ള ആഗ്രഹം കൂടിക്കൂടി വന്നു. അങ്ങനെ ഹവ്വ ആ പഴം തിന്നു. ആദാമിനും കൊടുത്തു. ദൈവത്തോട് അനുസരണക്കേടു കാണിച്ചാൽ അവർ മരിക്കുമെന്ന് ആദാമിന് അറിയാമായിരുന്നു. പക്ഷേ ആദാമും ആ പഴം തിന്നു.
അന്നു വൈകുന്നേരം, യഹോവ ആദാമിനോടും ഹവ്വയോടും സംസാരിച്ചു. അവർ തന്നെ അനുസരിക്കാതിരുന്നത് എന്താണെന്നു ദൈവം അവരോടു ചോദിച്ചു. ഹവ്വ പാമ്പിനെ കുറ്റപ്പെടുത്തി, ആദാം ഹവ്വയെയും കുറ്റപ്പെടുത്തി. ആദാമും ഹവ്വയും അനുസരണക്കേടു കാണിച്ചതുകൊണ്ട് യഹോവ അവരെ തോട്ടത്തിൽനിന്ന് പുറത്താക്കി. അവർ ഒരിക്കലും തോട്ടത്തിൽ കടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ തോട്ടത്തിലേക്കു കയറുന്നിടത്ത് ദൈവം ദൂതന്മാരെ നിറുത്തി, കത്തുന്ന ഒരു വാളും സ്ഥാപിച്ചു.
ഹവ്വയോടു കള്ളം പറഞ്ഞവനെയും ശിക്ഷിക്കുമെന്ന് യഹോവ പറഞ്ഞു. പാമ്പായിരുന്നില്ല ശരിക്കും ഹവ്വയോടു സംസാരിച്ചത്. കാരണം യഹോവ പാമ്പുകൾക്കു സംസാരിക്കാനുള്ള കഴിവ് കൊടുത്തിട്ടില്ല. ദുഷ്ടനായ ഒരു ദൈവദൂതനാണു പാമ്പിനെക്കൊണ്ട് സംസാരിപ്പിച്ചത്. ഹവ്വയെ പറ്റിക്കാനായിരുന്നു അത്. ആ ദൈവദൂതനെ പിശാചായ സാത്താൻ എന്നു വിളിക്കുന്നു. ഭാവിയിൽ യഹോവ സാത്താനെ നശിപ്പിക്കും. പിന്നീടൊരിക്കലും സാത്താൻ ആളുകളെ പറ്റിച്ച് അവരെക്കൊണ്ട് മോശമായ കാര്യങ്ങൾ ചെയ്യിക്കരുത്; അതിനാണ് യഹോവ അവനെ നശിപ്പിക്കുന്നത്.
‘പിശാച് ആദ്യംമുതലേ ഒരു കൊലപാതകിയായിരുന്നു. അവനിൽ സത്യമില്ലാത്തതുകൊണ്ട് അവൻ സത്യത്തിൽ ഉറച്ചുനിന്നില്ല.’—യോഹന്നാൻ 8:44