പാഠം 6
എട്ടു പേർ രക്ഷപ്പെടുന്നു
നോഹയും കുടുംബവും മൃഗങ്ങളും പെട്ടകത്തിൽ കയറി. യഹോവ പെട്ടകത്തിന്റെ വാതിൽ അടച്ചു. മഴ തുടങ്ങി. അതിശക്തമായ മഴയിൽ വെള്ളം പൊങ്ങി. പെട്ടകം നിലത്തുനിന്ന് ഉയർന്ന് വെള്ളത്തിൽ ഒഴുകിനടന്നു. ഒടുവിൽ ഭൂമി മുഴുവൻ വെള്ളംകൊണ്ട് നിറഞ്ഞു. പെട്ടകത്തിനു പുറത്തുണ്ടായിരുന്ന ചീത്ത ആളുകളെല്ലാം മരിച്ചു. എന്നാൽ നോഹയും കുടുംബവും പെട്ടകത്തിനുള്ളിൽ സുരക്ഷിതരായിരുന്നു. യഹോവയെ അനുസരിച്ചതുകൊണ്ട് അവർക്ക് എത്ര സന്തോഷം തോന്നിക്കാണും, അല്ലേ?
40 പകലും 40 രാത്രിയും ശക്തിയായി മഴ പെയ്‌തു. പിന്നെ മഴ നിന്നു. വെള്ളം പയ്യെപ്പയ്യെ ഇറങ്ങാൻതുടങ്ങി. അവസാനം പെട്ടകം പർവതത്തിൽ ഉറച്ചു. പക്ഷേ അപ്പോഴും ഒരുപാടു വെള്ളം എല്ലായിടത്തും ഉണ്ടായിരുന്നു. അതുകൊണ്ട് നോഹയ്ക്കും കുടുംബത്തിനും പെട്ടകത്തിൽനിന്ന് ഇറങ്ങാൻ കഴിഞ്ഞില്ല.
പതുക്കെപ്പതുക്കെ വെള്ളം വറ്റി. ഒരു വർഷത്തിലധികം നോഹയും കുടുംബവും പെട്ടകത്തിനുള്ളിലായിരുന്നു. പിന്നെ യഹോവ അവരോട് പെട്ടകത്തിൽനിന്ന് പുറത്തിറങ്ങാമെന്ന് പറഞ്ഞു. ദുഷ്ടന്മാരില്ലാത്ത ഒരു പുതിയ ലോകം! യഹോവ അവരെ രക്ഷിച്ചതിൽ അവർക്കു വളരെ നന്ദി തോന്നി. ഒരു യാഗം അർപ്പിച്ചുകൊണ്ട് യഹോവയോടുള്ള നന്ദി അവർ കാണിച്ചു.
യാഗം യഹോവയ്ക്ക് ഇഷ്ടമായി. ഭൂമിയിലുള്ളതെല്ലാം ഇനിയൊരിക്കലും പ്രളയംകൊണ്ട് നശിപ്പിക്കില്ലെന്ന് യഹോവ വാക്കുകൊടുത്തു. അതിന്റെ അടയാളമായി ദൈവം ആദ്യമായിട്ട് ആകാശത്ത് ഒരു മഴവില്ലു കാണിച്ചു. നിങ്ങൾ എപ്പോഴെങ്കിലും മഴവില്ലു കണ്ടിട്ടുണ്ടോ?
പിന്നെ, നോഹയോടും കുടുംബത്തോടും മക്കളെ ജനിപ്പിച്ച് ഭൂമി നിറയ്‌ക്കാൻ യഹോവ പറഞ്ഞു.
“നോഹ പെട്ടകത്തിൽ കയറി. . . . ജലപ്രളയം വന്ന് . . . എല്ലാവരെയും തുടച്ചുനീക്കുന്നതുവരെ (ആളുകൾ) ശ്രദ്ധ കൊടുത്തതേ ഇല്ല.”—മത്തായി 24:38, 39