വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 12

യാക്കോബിന്‌ അവകാശം കിട്ടി

യാക്കോബിന്‌ അവകാശം കിട്ടി

റിബെക്കയെ കല്യാണം കഴിക്കുമ്പോൾ യിസ്‌ഹാക്കിന്‌ 40 വയസ്സായിരുന്നു. യിസ്‌ഹാക്ക്‌ റിബെക്കയെ ഒരുപാട്‌ സ്‌നേഹിച്ചു. പിന്നീട്‌ അവർക്കു രണ്ട്‌ ആൺമക്കൾ ഉണ്ടായി. അവർ ഇരട്ടകളായിരുന്നു.

മൂത്തയാളുടെ പേര്‌ ഏശാവ്‌ എന്നും ഇളയവന്റേത്‌ യാക്കോബ്‌ എന്നും ആയിരുന്നു. ഏശാവ്‌ നല്ലൊരു വേട്ടക്കാരനായിരുന്നു. വീടിനു പുറത്ത്‌ ആയിരിക്കുന്നതായിരുന്നു അവന്‌ ഇഷ്ടം. പക്ഷേ യാക്കോബിന്‌ ഇഷ്ടം വീട്ടിൽ ആയിരിക്കാനായിരുന്നു.

അക്കാലത്ത്‌, അച്ഛൻ മരിക്കുമ്പോൾ പണത്തിന്റെയും സ്ഥലത്തിന്റെയും ഭൂരിഭാഗവും മൂത്ത മകനാണു കിട്ടിയിരുന്നത്‌. ആ സ്വത്തിനെ വിളിച്ചിരുന്നത്‌ അവകാശം എന്നാണ്‌. യിസ്‌ഹാക്കിന്റെ കുടുംബത്തിന്റെ കാര്യത്തിൽ, സ്വത്ത്‌ മാത്രമല്ല ഈ അവകാശത്തിൽ ഉൾപ്പെട്ടിരുന്നത്‌. യഹോവ അബ്രാഹാമിനു നൽകിയ വാഗ്‌ദാനങ്ങളിൽ ഒരു പങ്കുണ്ടായിരിക്കുന്നതും അതിൽ ഉൾപ്പെട്ടിരുന്നു. ഏശാവ്‌ പക്ഷേ ഈ വാഗ്‌ദാനങ്ങൾക്കൊന്നും ഒരു പ്രാധാന്യവും കൊടുത്തില്ല. എന്നാൽ അവ വളരെ പ്രധാനപ്പെട്ടതാണെന്നു യാക്കോബിന്‌ അറിയാമായിരുന്നു.

ഒരു ദിവസം വലിയൊരു നായാട്ടു കഴിഞ്ഞ്‌ വളരെ ക്ഷീണിച്ച്‌ അവശനായിട്ടാണ്‌ ഏശാവ്‌ വീട്ടിൽ എത്തുന്നത്‌. യാക്കോബ്‌ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ നല്ല മണം വന്നപ്പോൾ ഏശാവ്‌ പറഞ്ഞു: ‘ഞാൻ വിശന്ന്‌ ചാകാറായി. ആ ചുവന്ന സൂപ്പ്‌ കുറച്ച്‌ എനിക്കു തരൂ.’ അപ്പോൾ യാക്കോബ്‌ പറഞ്ഞു: ‘ഞാൻ തരാം. പക്ഷേ മൂത്ത മകൻ എന്ന അവകാശം എനിക്കു തരാമെന്ന്‌ ആദ്യം എന്നോടു സത്യം ചെയ്യണം.’ അതിന്‌ ഏശാവ്‌ പറഞ്ഞു: ‘ഈ അവകാശംകൊണ്ട്‌ എനിക്ക്‌ എന്താ പ്രയോജനം? അതു നീ എടുത്തോ. എനിക്ക്‌ എന്തെങ്കിലും കഴിക്കാൻ കിട്ടിയാൽ മതി.’ ഏശാവ്‌ ചെയ്‌തത്‌ ബുദ്ധിയായിരുന്നോ? അല്ല, മണ്ടത്തരമായിരുന്നു. വെറും ഒരു പാത്രം സൂപ്പിനുവേണ്ടി വളരെ വിലപ്പെട്ട ഒന്നാണ്‌ ഏശാവ്‌ വിറ്റുകളഞ്ഞത്‌.

വയസ്സായപ്പോൾ യിസ്‌ഹാക്ക്‌ മൂത്ത മകന്‌ ഒരു അനുഗ്രഹം കൊടുക്കാൻ തീരുമാനിച്ചു. എന്നാൽ ആ അനുഗ്രഹം ഇളയ മകനായ യാക്കോബിനു കിട്ടാൻ റിബെക്ക യാക്കോബിനെ സഹായിച്ചു. ഇതെക്കുറിച്ച്‌ അറിഞ്ഞപ്പോൾ ഏശാവിനു ഭയങ്കരദേഷ്യം വന്നു. സ്വന്തം അനിയനെ കൊല്ലാൻ അവൻ തീരുമാനിച്ചു. ഏശാവിന്റെ കൈയിൽനിന്ന്‌ യാക്കോബിനെ രക്ഷിക്കാൻ ആഗ്രഹിച്ചതുകൊണ്ട്‌ യിസ്‌ഹാക്കും റിബെക്കയും അവനോടു പറഞ്ഞു: ‘ഏശാവിന്റെ ദേഷ്യം കുറയുന്നതുവരെ നിന്റെ അമ്മയുടെ ആങ്ങളയായ ലാബാന്റെ അടുത്ത്‌ പോയി താമസിക്കുക.’ മാതാപിതാക്കൾ കൊടുത്ത ആ ഉപദേശം യാക്കോബ്‌ അനുസരിച്ചു. അങ്ങനെ യാക്കോബ്‌ അവിടെനിന്ന്‌ രക്ഷപ്പെട്ടു.

“ഒരാൾ ലോകം മുഴുവൻ നേടിയാലും ജീവൻ നഷ്ടപ്പെട്ടാൽ പിന്നെ എന്തു പ്രയോജനം? അല്ല, ഒരാൾ തന്റെ ജീവനു പകരമായി എന്തു കൊടുക്കും?”—മർക്കോസ്‌ 8:36, 37