പാഠം 13
യാക്കോബും ഏശാവും സമാധാനത്തിലാകുന്നു
അബ്രാഹാമിനെയും യിസ്ഹാക്കിനെയും സംരക്ഷിച്ചതുപോലെതന്നെ യാക്കോബിനെയും സംരക്ഷിക്കുമെന്ന് യഹോവ യാക്കോബിനോടു വാഗ്ദാനം ചെയ്തു. യാക്കോബ് ഹാരാൻ എന്ന സ്ഥലത്ത് താമസമാക്കി. അവിടെവെച്ച് യാക്കോബ് കല്യാണം കഴിച്ചു; യാക്കോബിന് ഒരു വലിയ കുടുംബവും ഇഷ്ടംപോലെ സമ്പത്തും ഉണ്ടായി.
കുറച്ച് കാലം കഴിഞ്ഞ് യഹോവ യാക്കോബിനോടു പറഞ്ഞു: ‘നിന്റെ സ്വന്തം ദേശത്തേക്കു തിരിച്ചുപോകുക.’ അങ്ങനെ യാക്കോബും കുടുംബവും അങ്ങോട്ടുള്ള ആ നീണ്ട യാത്ര തുടങ്ങി. വഴിക്കുവെച്ച് ചിലർ യാക്കോബിനോടു പറഞ്ഞു: ‘അങ്ങയുടെ ചേട്ടൻ ഏശാവ് വരുന്നുണ്ട്. 400 പുരുഷന്മാരുമുണ്ട് കൂടെ!’ തന്നെയും കുടുംബത്തെയും ഏശാവ് ദ്രോഹിക്കുമോ എന്നു യാക്കോബ് ഭയപ്പെട്ടു. അതുകൊണ്ട് യാക്കോബ് യഹോവയോടു പ്രാർഥിച്ചു: ‘ചേട്ടന്റെ കൈയിൽനിന്ന് എന്നെ രക്ഷിക്കണേ.’ അടുത്ത ദിവസം യാക്കോബ് സമ്മാനമായി ഏശാവിനു കുറെ ചെമ്മരിയാടുകളെയും കോലാടുകളെയും കന്നുകാലികളെയും ഒട്ടകങ്ങളെയും കഴുതകളെയും കൊടുത്തയച്ചു.
ആ രാത്രി യാക്കോബ് തനിച്ചായിരുന്നപ്പോൾ ഒരു ദൈവദൂതനെ കണ്ടു. ആ ദൂതൻ യാക്കോബുമായി മല്ലുപിടിക്കാൻതുടങ്ങി. നേരം വെളുക്കുന്നതുവരെ അവർ മല്പിടിത്തം നടത്തി. പരിക്കുപറ്റിയെങ്കിലും യാക്കോബ് വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. ‘എന്നെ വിടൂ’ എന്നു ദൂതൻ പറഞ്ഞു. പക്ഷേ യാക്കോബിന്റെ മറുപടി, ‘ഇല്ല, എന്നെ അനുഗ്രഹിക്കാതെ ഞാൻ വിടില്ല’ എന്നായിരുന്നു.
അവസാനം ദൈവദൂതൻ യാക്കോബിനെ അനുഗ്രഹിച്ചു. തന്നെ ഉപദ്രവിക്കാൻ യഹോവ ഏശാവിനെ അനുവദിക്കില്ലെന്ന് യാക്കോബിന് അപ്പോൾ ബോധ്യമായി.
അന്നു രാവിലെ യാക്കോബ് ദൂരേക്കു നോക്കിയപ്പോൾ ഏശാവും 400 ആളുകളും വരുന്നതു കണ്ടു. യാക്കോബ് തന്റെ കുടുംബത്തിന്റെ മുമ്പേ നടന്നു, ചേട്ടനെ ഏഴു പ്രാവശ്യം നമസ്കരിച്ചു. ഏശാവ് ഓടിവന്ന് യാക്കോബിനെ
കെട്ടിപ്പിടിച്ചു. രണ്ടു പേരും പൊട്ടിക്കരഞ്ഞു. അവർ സമാധാനത്തിലായി. ഒന്നു ചിന്തിച്ചുനോക്കിക്കേ, യാക്കോബ് ഇങ്ങനെ ചെയ്തപ്പോൾ യഹോവയ്ക്കു സന്തോഷം തോന്നിക്കാണില്ലേ?പിന്നീട് ഏശാവും യാക്കോബും സ്വന്തം വീടുകളിലേക്കു പോയി. യാക്കോബിനു മൊത്തം 12 ആൺമക്കളാണ് ഉണ്ടായിരുന്നത്. രൂബേൻ, ശിമെയോൻ, ലേവി, യഹൂദ, ദാൻ, നഫ്താലി, ഗാദ്, ആശേർ, യിസ്സാഖാർ, സെബുലൂൻ, യോസേഫ്, ബന്യാമീൻ എന്നിവരാണ് അവർ. അവരിൽ ഒരാളായ യോസേഫിനെ ഉപയോഗിച്ച് യഹോവ തന്റെ ജനത്തെ രക്ഷിച്ചു. അത് എങ്ങനെയാണെന്നു നിങ്ങൾക്ക് അറിയാമോ? നമുക്കു നോക്കാം.
“ശത്രുക്കളെ സ്നേഹിക്കുക, നിങ്ങളെ ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക. അപ്പോൾ നിങ്ങൾ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിന്റെ പുത്രന്മാരായിത്തീരും.”—മത്തായി 5:44, 45