പാഠം 14
ദൈവത്തെ അനുസരിച്ച ഒരു അടിമ
യാക്കോബിന്റെ ഇളയ ആൺമക്കളിൽ ഒരാളായിരുന്നു യോസേഫ്. യോസേഫാണു തങ്ങളുടെ അപ്പന്റെ പൊന്നോമന എന്നു ചേട്ടന്മാർക്ക് അറിയാമായിരുന്നു. അതിന്റെ പേരിൽ യോസേഫിനോട് അവർക്ക് അസൂയ തോന്നി. യോസേഫിനെ അവർ വെറുത്തു. അങ്ങനെയിരിക്കെ യോസേഫ് ചില അസാധാരണമായ സ്വപ്‌നങ്ങൾ കണ്ടു; അതെക്കുറിച്ച് ചേട്ടന്മാരോടു പറയുകയും ചെയ്‌തു. അവർക്ക് ഒരു ദിവസം യോസേഫിന്റെ മുമ്പിൽ കുമ്പിടേണ്ടി വരുമെന്ന് ആ സ്വപ്‌നങ്ങൾ സൂചിപ്പിച്ചു. അതോടെ യോസേഫിനോടുള്ള അവരുടെ വെറുപ്പ് ഒന്നുകൂടി വർധിച്ചു.
ഒരു ദിവസം ശെഖേം എന്ന നഗരത്തിന് അടുത്ത് യോസേഫിന്റെ ചേട്ടന്മാർ ആടിനെ മേയ്ക്കുകയായിരുന്നു. അവർ സുഖമായിരിക്കുന്നോ എന്ന് അറിയാൻ യാക്കോബ് യോസേഫിനെ അയച്ചു. യോസേഫ് വരുന്നത് അവർ ദൂരെനിന്നുതന്നെ കണ്ടു. അവർ പരസ്‌പരം ഇങ്ങനെ പറഞ്ഞു: ‘ദേ, ആ സ്വപ്നക്കാരൻ വരുന്നുണ്ട്. നമുക്ക് അവനെ കൊല്ലാം.’ അവർ അവനെ പിടിച്ച് ആഴമുള്ള ഒരു കുഴിയിലേക്ക് എറിഞ്ഞു. പക്ഷേ ചേട്ടന്മാരിൽ ഒരാളായ യഹൂദ പറഞ്ഞു: ‘അവനെ കൊല്ലേണ്ടാ. നമുക്ക് അവനെ ഒരു അടിമയായി വിൽക്കാം.’ അങ്ങനെ ഈജിപ്തിലേക്കു പോകുകയായിരുന്ന മിദ്യാന്യവ്യാപാരികൾക്ക് അവർ യോസേഫിനെ 20 വെള്ളിക്കാശിനു വിറ്റു.
തുടർന്ന് ചേട്ടന്മാർ യോസേഫിന്റെ കുപ്പായം ഒരു ആടിന്റെ രക്തത്തിൽ മുക്കി അപ്പനു കൊടുത്തയച്ചിട്ട് ഇങ്ങനെ പറഞ്ഞു: ‘ഇതു മകന്റെ കുപ്പായമല്ലേ?’ അതു കണ്ടപ്പോൾ യോസേഫിനെ ഒരു വന്യമൃഗം കൊന്നുകാണുമെന്നു യാക്കോബ് കരുതി. യാക്കോബിനു സങ്കടം സഹിച്ചില്ല. ആർക്കും യാക്കോബിനെ ആശ്വസിപ്പിക്കാൻ കഴിഞ്ഞില്ല.
ഈജിപ്‌തിൽ ചെന്നപ്പോൾ ഒരു പ്രധാന ഉദ്യോഗസ്ഥനായ പോത്തിഫറിന് യോസേഫിനെ അടിമയായി വിറ്റു. പക്ഷേ യഹോവ യോസേഫിന്റെകൂടെ ഉണ്ടായിരുന്നു. യോസേഫ് തന്റെ ജോലിയിൽ മിടുക്കനാണെന്നും വിശ്വസിക്കാൻ കൊള്ളാവുന്നവനാണെന്നും പോത്തിഫറിനു മനസ്സിലായി. അതുകൊണ്ട് പോത്തിഫറിന് ഉണ്ടായിരുന്ന എല്ലാത്തിന്റെയും ചുമതല പെട്ടെന്നുതന്നെ യോസേഫിനെ ഏൽപ്പിച്ചു.
യോസേഫ് നല്ല ഉറച്ച ശരീരമുള്ള സുന്ദരനും സുമുഖനും ആണെന്ന് പോത്തിഫറിന്റെ ഭാര്യ ശ്രദ്ധിച്ചു. തന്റെകൂടെ കിടക്കാൻ പറഞ്ഞ് അവൾ എന്നും
യോസേഫിനെ നിർബന്ധിക്കാൻതുടങ്ങി. യോസേഫ് ഇപ്പോൾ എന്തു ചെയ്യും? ആ നിർബന്ധത്തിനു വഴങ്ങാതെ യോസേഫ് ഇങ്ങനെ പറഞ്ഞു: ‘ഇതു ശരിയല്ല. എന്റെ യജമാനൻ എന്നെ വിശ്വസിക്കുന്നു. നിങ്ങൾ അദ്ദേഹത്തിന്റെ ഭാര്യയാണ്. ഞാൻ നിങ്ങളുടെകൂടെ കിടന്നാൽ ദൈവത്തിന് എതിരെ പാപം ചെയ്യുകയാണ്.’ഒരു ദിവസം പോത്തിഫറിന്റെ ഭാര്യ ബലംപ്രയോഗിച്ച്, യോസേഫിനെ തന്റെകൂടെ കിടക്കാൻ നിർബന്ധിച്ചു. അവൾ യോസേഫിന്റെ വസ്ത്രത്തിൽ കടന്നുപിടിച്ചു. പക്ഷേ യോസേഫ് ഓടി രക്ഷപ്പെട്ടു. എന്നാൽ പോത്തിഫർ വീട്ടിൽ എത്തിയപ്പോൾ, യോസേഫ് തന്നെ ആക്രമിച്ചെന്ന് അവൾ പറഞ്ഞുകൊടുത്തു. അവൾ ആ പറഞ്ഞതു നുണയായിരുന്നു. പോത്തിഫറിനു ഭയങ്കരദേഷ്യം വന്നു. അയാൾ യോസേഫിനെ തടവറയിലാക്കി. പക്ഷേ യഹോവ യോസേഫിനെ മറന്നുകളഞ്ഞില്ല.
“അതുകൊണ്ട് ദൈവം തക്കസമയത്ത് നിങ്ങളെ ഉയർത്തണമെങ്കിൽ ദൈവത്തിന്റെ കരുത്തുറ്റ കൈയുടെ കീഴിൽ താഴ്മയോടിരിക്കുക.”—1 പത്രോസ് 5:6