പാഠം 15
യഹോവ യോസേഫിനെ ഒരിക്കലും മറന്നുകളഞ്ഞില്ല
യോസേഫ് തടവറയിലായിരുന്നപ്പോൾ ഫറവോൻ രണ്ടു സ്വപ്‌നങ്ങൾ കണ്ടു. (ഈജിപ്തിലെ രാജാക്കന്മാരെ ഫറവോൻ എന്നാണു വിളിച്ചിരുന്നത്.) ആർക്കും അർഥം വിശദീകരിക്കാൻ കഴിയാതിരുന്ന സ്വപ്നങ്ങളായിരുന്നു അവ. സ്വപ്നത്തിന്റെ അർഥം വിശദീകരിക്കാൻ യോസേഫിനു കഴിയുമെന്ന് അവിടത്തെ ഒരു ദാസൻ ഫറവോനോടു പറഞ്ഞു. പെട്ടെന്നുതന്നെ ഫറവോൻ യോസേഫിനെ ആളയച്ച് വരുത്തി.
ഫറവോൻ യോസേഫിനോടു ചോദിച്ചു: ‘ഞാൻ കണ്ട സ്വപ്‌നം വിശദീകരിക്കാൻ നിനക്കു പറ്റുമോ?’ യോസേഫ് വിശദീകരിച്ചു: ‘ഈജിപ്‌തിൽ ഏഴു വർഷം ഇഷ്ടംപോലെ ഭക്ഷ്യവസ്തുക്കൾ ഉണ്ടായിരിക്കും. അതിനു ശേഷം ഏഴു വർഷം ക്ഷാമമായിരിക്കും. അതുകൊണ്ട് അങ്ങയുടെ ജനം പട്ടിണി കിടക്കാതിരിക്കേണ്ടതിനു ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചുവെക്കാൻ ജ്ഞാനിയായ ഒരാളെ കണ്ടെത്തിയാലും.’ മറുപടിയായി ഫറവോൻ പറഞ്ഞു: ‘അതിനായി നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു! അധികാരത്തിന്റെ കാര്യത്തിൽ ഈജിപ്‌തിൽ നിനക്കായിരിക്കും രണ്ടാം സ്ഥാനം.’ ഫറവോൻ കണ്ട സ്വപ്നത്തിന്റെ അർഥം യോസേഫിന് എങ്ങനെ മനസ്സിലായി? യഹോവ യോസേഫിനെ സഹായിച്ചതുകൊണ്ട്.
അടുത്ത ഏഴു വർഷംകൊണ്ട് യോസേഫ് ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചു. യോസേഫ് പറഞ്ഞതുപോലെതന്നെ പിന്നീടു ഭൂമിയിലെങ്ങും ക്ഷാമം ഉണ്ടായി. എല്ലായിടത്തുനിന്നുമുള്ള ആളുകൾ ആഹാരസാധനങ്ങൾ മേടിക്കാൻ യോസേഫിന്റെ അടുത്ത് വന്നു. ഈജിപ്‌തിൽ ഭക്ഷ്യവസ്തുക്കൾ ഉണ്ടെന്നു യോസേഫിന്റെ അപ്പൻ യാക്കോബും കേട്ടു. അതുകൊണ്ട് ആഹാരസാധനങ്ങൾ വാങ്ങാൻ യാക്കോബ് തന്റെ ആൺമക്കളിൽ പത്തു പേരെ ഈജിപ്തിലേക്ക് അയച്ചു.
യാക്കോബിന്റെ മക്കൾ യോസേഫിന്റെ അടുത്ത് ചെന്നു. യോസേഫ് അവരെ പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു. പക്ഷേ അതു യോസേഫാണെന്നു ചേട്ടന്മാർക്കു മനസ്സിലായില്ല. അവർ യോസേഫിന്റെ മുന്നിൽ കുമ്പിട്ടു. ചെറുപ്പത്തിൽ യോസേഫ് സ്വപ്നത്തിൽ കണ്ടതും അതുതന്നെയായിരുന്നു. ചേട്ടന്മാരുടെ സ്വഭാവത്തിനു മാറ്റം വന്നിട്ടുണ്ടോ എന്ന് അറിയാൻ യോസേഫ് ആഗ്രഹിച്ചു. അതുകൊണ്ട്
യോസേഫ് പറഞ്ഞു: ‘നിങ്ങൾ രഹസ്യം ചോർത്താൻ വന്ന ചാരന്മാരാണ്. ഞങ്ങളുടെ ദേശത്തിന്റെ ദുർബലഭാഗം കണ്ടെത്താനാണു നിങ്ങൾ വന്നത്.’ അവർ പറഞ്ഞു: ‘അല്ല! ഞങ്ങൾ കനാനിൽനിന്നുള്ള 12 സഹോദരന്മാരാണ്. ഒരാൾ മരിച്ചുപോയി. ഏറ്റവും ഇളയവൻ അപ്പന്റെകൂടെയുണ്ട്.’ അപ്പോൾ യോസേഫ് പറഞ്ഞു: ‘നിങ്ങളുടെ ഏറ്റവും ഇളയ അനിയനെ എന്റെ അടുത്ത് കൊണ്ടുവാ. അപ്പോൾ ഞാൻ വിശ്വസിക്കാം.’ അങ്ങനെ അവർ തിരിച്ച് വീട്ടിലേക്കു പോയി.വീട്ടിലെ ഭക്ഷ്യവസ്തുക്കൾ തീർന്നപ്പോൾ യാക്കോബ് വീണ്ടും മക്കളെ ഈജിപ്തിലേക്ക് അയച്ചു. ഇത്തവണ ഏറ്റവും ഇളയ അനിയനായ ബന്യാമീനെയും അവർ കൊണ്ടുപോയി. ചേട്ടന്മാരെ പരീക്ഷിക്കാൻവേണ്ടി യോസേഫ് തന്റെ വെള്ളിപ്പാനപാത്രം ബന്യാമീന്റെ ധാന്യച്ചാക്കിൽ ഒളിപ്പിച്ചുവെച്ചു. എന്നിട്ട് അതു ചേട്ടന്മാർ മോഷ്ടിച്ചതാണെന്ന് ആരോപിച്ചു. യോസേഫിന്റെ ദാസന്മാർ ബന്യാമീന്റെ ചാക്കിൽനിന്ന് ആ പാനപാത്രം കണ്ടെടുത്തപ്പോൾ ചേട്ടന്മാർ ഞെട്ടിപ്പോയി. ബന്യാമീനു പകരം തങ്ങളെ ശിക്ഷിച്ചുകൊള്ളാൻ അവർ യോസേഫിനോടു കെഞ്ചി.
ചേട്ടന്മാർക്കു മാറ്റം വന്നെന്നു യോസേഫിനു മനസ്സിലായി. അതോടെ യോസേഫിനു തന്റെ വികാരങ്ങൾ നിയന്ത്രിക്കാനായില്ല. പൊട്ടിക്കരഞ്ഞുകൊണ്ട് യോസേഫ് പറഞ്ഞു: ‘ഞാൻ നിങ്ങളുടെ സഹോദരൻ യോസേഫാണ്. എന്റെ അപ്പൻ ഇപ്പോഴും ജീവനോടെയുണ്ടോ?’ അവർ ആകെ അമ്പരന്നുപോയി. യോസേഫ് അവരോടു പറഞ്ഞു: ‘എന്നോടു നിങ്ങൾ ചെയ്‌തത് ഓർത്ത് വിഷമിക്കേണ്ടാ. നിങ്ങളുടെ ജീവൻ സംരക്ഷിക്കാൻവേണ്ടി ദൈവമാണ് എന്നെ ഇങ്ങോട്ട് അയച്ചത്. വേഗം ചെന്ന് അപ്പനെ കൂട്ടിക്കൊണ്ട് വരൂ.’
ഈ സന്തോഷവാർത്ത അപ്പനെ അറിയിക്കാനും അപ്പനെ ഈജിപ്തിലേക്കു കൊണ്ടുവരാനും അവർ വീട്ടിലേക്കു മടങ്ങി. അങ്ങനെ വർഷങ്ങൾക്കു ശേഷം യോസേഫും അപ്പനും വീണ്ടും ഒരുമിച്ചു.
“നിങ്ങൾ അവരുടെ തെറ്റുകൾ ക്ഷമിക്കാതിരുന്നാൽ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കില്ല.”—മത്തായി 6:15