പാഠം 18
കത്തുന്ന മുൾച്ചെടി
മോശ മിദ്യാനിൽ 40 വർഷം ജീവിച്ചു. മോശ വിവാഹം കഴിച്ചു; കുട്ടികളും ഉണ്ടായി. ഒരു ദിവസം മോശ സീനായ് പർവതത്തിന് അടുത്ത് ആടുകളെ മേയ്ക്കുമ്പോൾ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം കണ്ടു. ഒരു മുൾച്ചെടി കത്തുന്നു, പക്ഷേ അത് എരിഞ്ഞുതീരുന്നില്ല! കാരണം അറിയാൻ മോശ ആ ചെടിയുടെ അടുത്തേക്കു ചെന്നു. അപ്പോൾ അതിൽനിന്ന് ഒരു ശബ്ദം ഇങ്ങനെ പറഞ്ഞു: ‘മോശേ, ഇനി അടുത്ത് വരരുത്. നിന്റെ ചെരിപ്പ് ഊരിമാറ്റുക. കാരണം നീ നിൽക്കുന്ന സ്ഥലം വിശുദ്ധമാണ്.’ യഹോവയായിരുന്നു ഇവിടെ ഒരു ദൂതനിലൂടെ സംസാരിച്ചത്.
മോശയ്‌ക്കു പേടിയായി, മോശ മുഖം മറച്ചു. ആ ശബ്ദം പറഞ്ഞു: ‘ഞാൻ ഇസ്രായേല്യരുടെ ദുരിതം കണ്ടിരിക്കുന്നു. ഞാൻ അവരെ ഈജിപ്തുകാരുടെ കൈയിൽനിന്ന് രക്ഷിച്ച് ഒരു നല്ല ദേശത്തേക്കു കൊണ്ടുവരും. നീയായിരിക്കും എന്റെ ജനത്തെ ഈജിപ്‌തിൽനിന്ന് വിടുവിച്ച് കൊണ്ടുവരുന്നത്.’ ഇതു കേട്ടപ്പോൾ മോശയ്‌ക്ക് എത്ര ആശ്ചര്യം തോന്നിക്കാണും, അല്ലേ?
മോശ ചോദിച്ചു: ‘എന്നെ അയച്ചത് ആരാണെന്നു ജനം ചോദിക്കുമ്പോൾ ഞാൻ എന്തു പറയും?’ ദൈവം പറഞ്ഞു: ‘അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ യഹോവയാണ് നിന്നെ അയച്ചത് എന്ന് അവരോടു പറയുക.’ മോശ വീണ്ടും ചോദിച്ചു: ‘ഞാൻ പറയുന്നതു ജനം ശ്രദ്ധിക്കാതിരുന്നാലോ?’ മോശയെ താൻ സഹായിക്കുമെന്നുള്ളതിന് യഹോവ തെളിവുകൊടുത്തു. അതിനുവേണ്ടി മോശയുടെ വടി നിലത്ത് ഇടാൻ യഹോവ പറഞ്ഞു. അപ്പോൾ ആ വടി ഒരു പാമ്പായി! മോശ ആ പാമ്പിന്റെ വാലിൽ പിടിച്ചപ്പോൾ അതു വീണ്ടും ഒരു വടിയായി! യഹോവ പറഞ്ഞു: ‘നീ ഈ അടയാളം കാണിക്കുമ്പോൾ ഞാനാണു നിന്നെ അയച്ചതെന്ന് അതു തെളിയിക്കും.’
മോശ പറഞ്ഞു: ‘എനിക്കു നന്നായി സംസാരിക്കാൻ അറിയില്ലല്ലോ.’ അപ്പോൾ യഹോവ മോശയ്‌ക്ക് ഇങ്ങനെ ഉറപ്പുകൊടുത്തു: ‘പറയേണ്ടത് എന്താണെന്നു ഞാൻ നിനക്കു പറഞ്ഞുതരാം. കൂടാതെ സഹായത്തിനു നിന്റെ സഹോദരനായ അഹരോനെയും അയയ്‌ക്കാം.’ യഹോവ തന്റെകൂടെയുണ്ടെന്നു തിരിച്ചറിഞ്ഞ മോശ, ഭാര്യയെയും മക്കളെയും കൂട്ടി ഈജിപ്തിലേക്കു മടങ്ങി.
“എന്തു പറയണം, എങ്ങനെ പറയണം എന്നു ചിന്തിച്ച് ഉത്കണ്ഠപ്പെടേണ്ടാ. പറയാനുള്ളത് ആ സമയത്ത് നിങ്ങൾക്കു കിട്ടിയിരിക്കും.”—മത്തായി 10:19