പാഠം 19
ആദ്യത്തെ മൂന്ന് ബാധകൾ
ഈജിപ്തുകാർ ഇസ്രായേല്യരെ അടിമകളാക്കി കഠിനമായി പണിയെടുപ്പിച്ചു. അങ്ങനെയിരിക്കെ യഹോവ മോശയെയും അഹരോനെയും ഫറവോന്റെ അടുത്തേക്ക് അയച്ച് ഇങ്ങനെ പറയിച്ചു: ‘വിജനഭൂമിയിൽ ചെന്ന് എന്നെ ആരാധിക്കാൻ എന്റെ ജനത്തെ വിട്ടയയ്‌ക്കുക.’ ഫറവോന്റെ അഹങ്കാരത്തോടെയുള്ള മറുപടി എന്തായിരുന്നെന്നോ? ‘യഹോവ പറയുന്നതു കേൾക്കേണ്ട കാര്യമൊന്നും എനിക്കില്ല. ഞാൻ ഇസ്രായേല്യരെ വിട്ടയയ്‌ക്കില്ല.’ എന്നിട്ട് ഫറവോൻ ഇസ്രായേല്യരെ കൂടുതൽ കഠിനമായി പണിയെടുപ്പിച്ചു. ഈ ഫറവോനെ യഹോവ ഒരു പാഠം പഠിപ്പിക്കാൻപോകുകയാണ്. എങ്ങനെയാണെന്ന് അറിയാമോ? ദൈവം ഈജിപ്തിന്മേൽ പത്ത് ബാധകൾ വരുത്തി! യഹോവ മോശയോടു പറഞ്ഞു: ‘ഞാൻ പറയുന്നതു ഫറവോൻ കേൾക്കുന്നില്ല. രാവിലെ അവൻ നൈൽ നദിയുടെ അടുത്ത് ഉണ്ടാകും. എന്റെ ജനത്തെ വിട്ടയയ്ക്കാത്തതുകൊണ്ട് നൈലിലെ വെള്ളം മുഴുവൻ രക്തമായിത്തീരുമെന്ന് അവനോടു പോയി പറയുക.’ അതനുസരിച്ച് മോശ ഫറവോന്റെ അടുത്ത് ചെന്നു. ഫറവോൻ നോക്കിക്കൊണ്ടിരിക്കെ അഹരോൻ തന്റെ വടി നൈൽ നദിയിൽ അടിച്ചു. നദിയിലെ വെള്ളം രക്തമായി മാറി! നദി നാറാൻതുടങ്ങി. മീനുകൾ ചത്തൊടുങ്ങി. നൈലിൽ കുടിക്കാൻ ശുദ്ധജലവും ഇല്ലാതായി. എന്നിട്ടും ഇസ്രായേല്യരെ വിടാൻ ഫറവോൻ കൂട്ടാക്കിയില്ല.
ഏഴു ദിവസത്തിനു ശേഷം യഹോവ മോശയെ വീണ്ടും ഫറവോന്റെ അടുത്തേക്ക് ഈ സന്ദേശവുമായി അയച്ചു: ‘എന്റെ ജനത്തെ വിട്ടയച്ചില്ലെങ്കിൽ ഈജിപ്‌ത് മുഴുവൻ തവളകളെക്കൊണ്ട് നിറയും.’ ഫറവോൻ പക്ഷേ ഇസ്രായേല്യരെ വിട്ടയച്ചില്ല. അതുകൊണ്ട് അഹരോൻ തന്റെ വടി ഉയർത്തി, അപ്പോൾ ദേശം മുഴുവൻ തവളകളെക്കൊണ്ട് നിറയാൻതുടങ്ങി. വീടുകളിലും കിടക്കയിലും പാത്രങ്ങളിലും എല്ലാം തവള! എവിടെ നോക്കിയാലും തവള! ഈ ബാധ അവസാനിപ്പിക്കുന്നതിനുവേണ്ടി യഹോവയോടു യാചിക്കാൻ ഫറവോൻ മോശയോടു പറഞ്ഞു. ഇസ്രായേല്യരെ വിട്ടയയ്ക്കാമെന്നു ഫറവോൻ വാക്കു കൊടുത്തു. അതുകൊണ്ട് യഹോവ ആ ബാധ നിറുത്തി. ചത്ത തവളകളെ ഈജിപ്തുകാർ കൂമ്പാരംകൂമ്പാരമായി കൂട്ടി. ദേശം നാറാൻതുടങ്ങി. ഫറവോൻ എന്നിട്ടും ആളുകളെ പോകാൻ അനുവദിച്ചില്ല.
യഹോവ മോശയോടു പറഞ്ഞു: ‘അഹരോൻ വടി നിലത്ത് അടിക്കണം. അപ്പോൾ പൊടി കൊതുകുകൾ, അഥവാ കൊതുകുപോലുള്ള ഒരു ചെറുപ്രാണി, ആയിത്തീരും.’ പെട്ടെന്നുതന്നെ എല്ലാത്തിനെയും കൊതുകുകൾ പൊതിഞ്ഞു. ഫറവോന്റെ ആളുകളിൽ ചിലർതന്നെ ഫറവോനോടു പറഞ്ഞു: ‘ദൈവമാണ് ഈ ബാധ വരുത്തിയത്.’ പക്ഷേ ഫറവോൻ ഇസ്രായേല്യരെ പോകാൻ സമ്മതിച്ചില്ല. ഫറവോൻ വീണ്ടും പഴയപടിതന്നെ!
“എന്റെ ശക്തിയും ബലവും ഞാൻ അവർക്കു കാണിച്ചുകൊടുക്കും; അപ്പോൾ എന്റെ പേര് യഹോവ എന്നാണെന്ന് അവർ അറിയേണ്ടിവരും.”—യിരെമ്യ 16:21