പാഠം 21
പത്താമത്തെ ബാധ
ഫറവോനെ കാണാതിരിക്കാൻ താൻ ഇനി ശ്രമിക്കാമെന്നു മോശ ഫറവോനു വാക്കുകൊടുത്തു. പക്ഷേ പോകുന്നതിനു മുമ്പ് മോശ പറഞ്ഞു: ‘അർധരാത്രി ഈജിപ്‌ത് ദേശത്തെ മൂത്ത ആൺമക്കളെല്ലാം മരിക്കും, ഫറവോന്റെ മകൻമുതൽ ദാസന്മാരുടെ മകൻവരെ.’
സാധാരണയിൽനിന്ന് വ്യത്യസ്തമായ ഒരു പ്രത്യേകഭക്ഷണം ഉണ്ടാക്കാൻ യഹോവ ഇസ്രായേല്യരോട് ആവശ്യപ്പെട്ടു. യഹോവ പറഞ്ഞു: ‘ഒരു വയസ്സുള്ള ആൺചെമ്മരിയാടിനെയോ കോലാടിനെയോ കൊല്ലുക. അതിന്റെ രക്തത്തിൽ കുറച്ച് എടുത്ത് വാതിലിൽ തളിക്കണം. ഇറച്ചി ചുട്ടെടുത്ത് പുളിപ്പില്ലാത്ത അപ്പത്തിന്റെകൂടെ കഴിക്കുക. കാലിൽ ചെരിപ്പിട്ട്, പോകാൻ ഒരുങ്ങി നിൽക്കണം. ഇന്നു രാത്രി ഞാൻ നിന്നെ വിടുവിക്കും.’ ഇസ്രായേല്യർക്ക് എത്ര സന്തോഷം തോന്നിക്കാണും!
അർധരാത്രി യഹോവയുടെ ദൂതൻ ഈജിപ്തിലെ എല്ലാ വീടുകളിലൂടെയും കടന്നുപോയി. വാതിലിൽ രക്തം തളിക്കാത്ത വീടുകളിലെ മൂത്ത മകൻ മരിച്ചു. പക്ഷേ രക്തംകൊണ്ട് അടയാളമിട്ട വീടുകൾ ഒഴിവാക്കി ദൈവദൂതൻ കടന്നുപോയി. എല്ലാ ഈജിപ്തുകാർക്കും ഒരു മകൻ നഷ്ടപ്പെട്ടു. പണക്കാരുടെയും പാവപ്പെട്ടവരുടെയും കുടുംബത്തിൽ അതു സംഭവിച്ചു. എന്നാൽ ഇസ്രായേല്യരുടെ മക്കൾ ആരും മരിച്ചില്ല.
ഫറവോന്റെ മകൻപോലും മരിച്ചു. അതോടെ ഫറവോന് ഒട്ടും സഹിക്കാൻ പറ്റാതായി. ഫറവോൻ അപ്പോൾത്തന്നെ മോശയോടും അഹരോനോടും പറഞ്ഞു: ‘പോകൂ! വേഗം ഇവിടെനിന്ന് പോയി നിങ്ങളുടെ ദൈവത്തെ ആരാധിക്കൂ. നിങ്ങളുടെ മൃഗങ്ങളെയും കൊണ്ടുപോകൂ!’
പൂർണചന്ദ്രന്റെ വെളിച്ചത്തിൽ ഇസ്രായേല്യർ കുടുംബമായും കുലമായും ഈജിപ്‌തിൽനിന്ന്
പോയി. 6,00,000 വരുന്ന ഇസ്രായേല്യപുരുഷന്മാരും അനേകം സ്ത്രീകളും കുട്ടികളും അങ്ങനെ യാത്രയായി. യഹോവയെ ആരാധിക്കാൻ വേറെ കുറെ ആളുകളും അവരുടെകൂടെ പോയി. അവസാനം ഇസ്രായേല്യർ സ്വതന്ത്രരായി!തങ്ങളെ യഹോവ എങ്ങനെയാണു രക്ഷിച്ചതെന്ന് ഓർമിക്കാൻ അവർ എല്ലാ വർഷവും ആ പ്രത്യേകഭക്ഷണം കഴിച്ചിരുന്നു. പെസഹ എന്നാണ് അതിനെ വിളിച്ചത്. “കടന്നുപോകുക” എന്നാണ് അതിന്റെ അർഥം.
“നിന്നിലൂടെ എന്റെ ശക്തി കാണിക്കാനും ഭൂമിയിലെങ്ങും എന്റെ പേര് പ്രസിദ്ധമാക്കാനും വേണ്ടി മാത്രമാണു നിന്നെ ജീവനോടെ വെച്ചിരിക്കുന്നത്.”—റോമർ 9:17