പാഠം 22
ചെങ്കടലിലെ അത്ഭുതം
ഇസ്രായേല്യർ ഈജിപ്‌ത് വിട്ടെന്നു കേട്ട ഉടനെ ഫറവോന്റെ മനസ്സുമാറി. അവരെ വിട്ടയച്ചത് മണ്ടത്തരമായെന്നു തോന്നിയ ഫറവോൻ യോദ്ധാക്കളോട് ഇങ്ങനെ ആജ്ഞാപിച്ചു: ‘വേഗം യുദ്ധരഥങ്ങളെല്ലാം ഒരുക്കുക. നമുക്കു പോയി അവരെ പിടിക്കാം. അവരെ വിടരുതായിരുന്നു.’ ഫറവോനും കൂട്ടരും ഇസ്രായേല്യരുടെ പിന്നാലെ പാഞ്ഞു.
പകൽ ഒരു മേഘവും രാത്രി ഒരു തീയും ഉപയോഗിച്ച് യഹോവ തന്റെ ജനത്തിനു വഴികാണിച്ചുകൊണ്ടിരുന്നു. യഹോവ അവരെ ചെങ്കടലിന് അടുത്തേക്കു നയിച്ചു. എന്നിട്ട് അവിടെ കൂടാരം അടിക്കാൻ പറഞ്ഞു.
ഫറവോനും സൈന്യവും പിന്നാലെ വരുന്നത് ഇസ്രായേല്യർ കണ്ടു. അവർ കടലിനും ഈജിപ്തുകാരുടെ സൈന്യത്തിനും ഇടയിൽ പെട്ടുപോയി. അവർ നിലവിളിച്ചുകൊണ്ട് മോശയോടു പറഞ്ഞു: ‘ഞങ്ങൾ മരിച്ചുപോകും! ഞങ്ങളെ ഈജിപ്‌തിൽത്തന്നെ വിട്ടാൽ പോരായിരുന്നോ?’ പക്ഷേ മോശ പറഞ്ഞു: ‘പേടിക്കേണ്ടാ. യഹോവ നമ്മളെ രക്ഷിക്കുന്ന വിധം കാത്തിരുന്ന് കാണുക.’ മോശയ്‌ക്കു യഹോവയിൽ എത്ര വിശ്വാസമുണ്ടായിരുന്നെന്നു കണ്ടോ?
കൂടാരം അഴിച്ച് യാത്ര തുടരാൻ യഹോവ ഇസ്രായേല്യരോടു പറഞ്ഞു. അന്നു രാത്രി യഹോവ ആ മേഘം ഈജിപ്തുകാർക്കും ഇസ്രായേല്യർക്കും ഇടയിൽ വരുത്തി. ഈജിപ്തുകാരുടെ വശത്ത് ഇരുട്ടായി. ഇസ്രായേല്യരുടെ വശത്ത് വെളിച്ചവും.
കടലിനു മീതെ കൈ നീട്ടാൻ യഹോവ മോശയോടു പറഞ്ഞു. രാത്രി മുഴുവൻ യഹോവ ശക്തമായ ഒരു കാറ്റ് അടിപ്പിച്ചു. കടൽ രണ്ടായി പിരിഞ്ഞ് നടുവിലൂടെ ഒരു നടപ്പാത ഉണ്ടായി. രണ്ടു വശത്തും വെള്ളം മതിലായി നിന്നു. ലക്ഷക്കണക്കിന് ഇസ്രായേല്യർ ഉണങ്ങിയ നിലത്തുകൂടി അപ്പുറം കടന്നു.
ഇസ്രായേല്യരുടെ പിന്നാലെ ഫറവോന്റെ സൈന്യം നേരേ കടലിന്റെ ഉണങ്ങിയ അടിഭാഗത്തേക്കു ചെന്നു. യഹോവ അവരെ ആശയക്കുഴപ്പത്തിലാക്കി. രഥത്തിന്റെ ചക്രങ്ങൾ ഊരിപ്പോകാൻതുടങ്ങി. പടയാളികൾ വിളിച്ചുപറഞ്ഞു: ‘നമുക്ക് ഇവിടെനിന്ന് രക്ഷപ്പെടാം. യഹോവയാണ് അവർക്കുവേണ്ടി പോരാടുന്നത്.’
യഹോവ മോശയോടു പറഞ്ഞു: ‘നിന്റെ കൈ കടലിനു മീതെ നീട്ടുക.’ വെള്ളത്തിന്റെ ആ മതിൽ പെട്ടെന്ന് ഈജിപ്തുകാരുടെ സൈന്യത്തിന്റെ മേൽ തകർന്നുവീണു. ഫറവോനും കൂട്ടരും മരിച്ചു. ഒരാൾപ്പോലും രക്ഷപ്പെട്ടില്ല.
കടലിന്റെ മറുകരയിൽ ആ വലിയ ജനക്കൂട്ടം ഒരു പാട്ട് പാടി ദൈവത്തെ സ്തുതിച്ചു: ‘യഹോവയെ പാടി സ്തുതിപ്പിൻ. ദൈവം മഹോന്നതനായല്ലോ. കുതിരയെയും കുതിരക്കാരനെയും ദൈവം കടലിലേക്കു ചുഴറ്റി എറിഞ്ഞു.’ അവർ പാടിയപ്പോൾ സ്ത്രീകൾ തപ്പു കൊട്ടി നൃത്തം ചെയ്‌തു. ഇപ്പോൾ ശരിക്കും സ്വതന്ത്രരായല്ലോ എന്നോർത്ത് എല്ലാവർക്കും ഒരുപാട് സന്തോഷം തോന്നി.
“അതുകൊണ്ട്, ‘യഹോവ എന്നെ സഹായിക്കും. ഞാൻ പേടിക്കില്ല. മനുഷ്യന് എന്നോട് എന്തു ചെയ്യാനാകും’ എന്നു ധൈര്യത്തോടെ നമുക്കു പറയാം.”—എബ്രായർ 13:6