പാഠം 23
യഹോവയ്ക്കു കൊടുത്ത വാക്ക്
ഈജിപ്ത് വിട്ട് ഏതാണ്ട് രണ്ടു മാസം കഴിഞ്ഞപ്പോൾ ഇസ്രായേല്യർ സീനായ് പർവതത്തിൽ എത്തി അവിടെ കൂടാരം അടിച്ചു. മോശ പർവതത്തിലേക്കു കയറിപ്പോയി. യഹോവ മോശയെ വിളിച്ച് ഇങ്ങനെ പറഞ്ഞു: ‘ഞാൻ ഇസ്രായേല്യരെ രക്ഷിച്ചു. അവർ എന്നെ അനുസരിച്ച് എന്റെ നിയമങ്ങൾ പാലിച്ചാൽ അവർ എനിക്ക് ഒരു പ്രത്യേകജനതയായിരിക്കും.’ മോശ തിരിച്ചുചെന്ന് യഹോവ പറഞ്ഞ കാര്യം ജനത്തോടു പറഞ്ഞു. അപ്പോൾ അവർ എന്തു ചെയ്‌തു? അവർ പറഞ്ഞു: ‘യഹോവ പറയുന്നതെല്ലാം ഞങ്ങൾ ചെയ്തുകൊള്ളാം.’
മോശ വീണ്ടും പർവതത്തിലേക്കു കയറിച്ചെന്നു. അവിടെവെച്ച് യഹോവ പറഞ്ഞു: ‘മൂന്നാം ദിവസം ഞാൻ നിന്നോടു സംസാരിക്കും. സീനായ് പർവതത്തിലേക്കു കയറിവരരുത് എന്നു ജനത്തോടു പ്രത്യേകം പറയണം.’ മോശ ഇറങ്ങിച്ചെന്ന്, യഹോവ തന്നോടു സംസാരിക്കുമ്പോൾ അതു കേൾക്കാൻവേണ്ടി ഒരുങ്ങിയിരിക്കാൻ ജനത്തോടു പറഞ്ഞു.
മൂന്നാം ദിവസം പർവതമുകളിൽ മിന്നലും ഇരുണ്ട മേഘവും ഇസ്രായേല്യർ കണ്ടു. വലിയ ഇടിമുഴക്കവും കൊമ്പ് ഉപയോഗിച്ച് ഊതുന്ന ശബ്ദവും അവർ കേട്ടു. യഹോവ തീയിൽ പർവതത്തിൽ ഇറങ്ങിവന്നു. ഇസ്രായേല്യർ ആകെ ഭയന്നുവിറച്ചു. പർവതം മുഴുവൻ അതിശക്തമായി കുലുങ്ങി, അതു പുകകൊണ്ട് മൂടി. കൊമ്പുവിളിയുടെ ശബ്ദം കൂടിക്കൂടി വന്നു. ദൈവം പറഞ്ഞു: ‘ഞാൻ യഹോവയാണ്. മറ്റൊരു ദൈവത്തെയും നിങ്ങൾ ആരാധിക്കരുത്.’
മോശ വീണ്ടും പർവതത്തിലേക്കു കയറിപ്പോയി. യഹോവയെ എങ്ങനെ ആരാധിക്കണമെന്നും ജനം എങ്ങനെ പെരുമാറണമെന്നും ഉള്ള നിയമങ്ങൾ യഹോവ മോശയ്ക്കു കൊടുത്തു. മോശ ആ നിയമങ്ങൾ എഴുതി എടുത്തിട്ട് ഇസ്രായേല്യരെ വായിച്ചുകേൾപ്പിച്ചു. അപ്പോൾ അവർ ഇങ്ങനെ വാക്കു കൊടുത്തു: ‘യഹോവ പറയുന്നതെല്ലാം ഞങ്ങൾ ചെയ്തുകൊള്ളാം.’ അതെ, അവർ ദൈവത്തിനു വാക്കു കൊടുത്തു. പക്ഷേ അവർ ആ വാക്കു പാലിക്കുമോ?
“നിന്റെ ദൈവമായ യഹോവയെ നീ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും നിന്റെ മുഴുമനസ്സോടും കൂടെ സ്നേഹിക്കണം.”—മത്തായി 22:37