പാഠം 26
ഒറ്റുനോക്കിയ പന്ത്രണ്ടു പേർ
സീനായ് പർവതത്തിൽനിന്ന് ഇസ്രായേല്യർ പാരാൻ മരുഭൂമിയിലൂടെ യാത്ര ചെയ്‌ത് കാദേശ് എന്ന സ്ഥലത്ത് എത്തി. അവിടെവെച്ച് യഹോവ മോശയോടു പറഞ്ഞു: ‘ഞാൻ ഇസ്രായേല്യർക്കു കൊടുക്കുമെന്നു പറഞ്ഞ കനാൻ ദേശം ഒറ്റുനോക്കാൻ ഓരോ ഗോത്രത്തിൽനിന്നും ഒരാൾ വീതം, 12 പുരുഷന്മാരെ അയയ്‌ക്കുക.’ അങ്ങനെ മോശ 12 പേരെ തിരഞ്ഞെടുത്ത് അവരോടു പറഞ്ഞു: ‘കനാൻ ദേശത്ത് ചെന്ന് അതു കൃഷിക്കു പറ്റിയതാണോ എന്നു നോക്കുക. ജനം ശക്തരാണോ ദുർബലരാണോ എന്നും അവർ താമസിക്കുന്നത് കൂടാരങ്ങളിലാണോ നഗരങ്ങളിലാണോ എന്നും നോക്കണം.’ അങ്ങനെ 12 പേർ കനാൻ ദേശം ഒറ്റുനോക്കാൻ പോയി. യോശുവയും കാലേബും അക്കൂട്ടത്തിലുണ്ടായിരുന്നു.
ഒറ്റുനോക്കാൻ പോയവർ 40 ദിവസം കഴിഞ്ഞ് മടങ്ങി വന്നു. അത്തിപ്പഴവും മാതളനാരങ്ങയും മുന്തിരിയും ഒക്കെയായിട്ടാണ് അവർ വന്നത്. അവർ പറഞ്ഞു: ‘അതു നല്ല ദേശമാണ്. പക്ഷേ ആളുകൾ ശക്തരും നഗരങ്ങൾ ഉയർന്ന മതിലുകളുള്ളവയും ആണ്.’ അപ്പോൾ കാലേബ് പറഞ്ഞു: ‘അവരെ തോൽപ്പിക്കാൻ നമുക്കു കഴിയും. നമുക്ക് ഉടനെ പുറപ്പെടാം.’ എന്തുകൊണ്ടാണ് കാലേബ് അങ്ങനെ പറഞ്ഞതെന്ന് അറിയാമോ? കാരണം കാലേബും യോശുവയും യഹോവയിൽ ആശ്രയിച്ചു. പക്ഷേ ബാക്കി പത്തു പേർ പറഞ്ഞു: ‘വേണ്ടാ, അവിടെയുള്ളവർ രാക്ഷസന്മാരെപ്പോലെ ഭയങ്കര വലുപ്പമുള്ളവരാണ്! അവരുടെ മുമ്പിൽ ഞങ്ങൾ വെറും പുൽച്ചാടികളെപ്പോലെ ആയിരുന്നു.’
ജനത്തിന്റെ മനസ്സു മടുത്തു. അവർ പരാതിപ്പെടാനും തമ്മിൽത്തമ്മിൽ ഇങ്ങനെ പറയാനും തുടങ്ങി: ‘നമുക്ക് വേറൊരു നേതാവിനെ തിരഞ്ഞെടുത്ത് ഈജിപ്തിലേക്കു മടങ്ങിപ്പോകാം. എന്തിന് കനാനിൽ ചെന്ന് അവരുടെ കൈകൊണ്ട് ചാകണം?’ അപ്പോൾ യോശുവയും കാലേബും പറഞ്ഞു: ‘യഹോവയോട് അനുസരണക്കേടു കാണിക്കരുത്. ഒന്നും പേടിക്കേണ്ടാ, യഹോവ
നമ്മളെ സംരക്ഷിക്കും.’ പക്ഷേ ഇസ്രായേല്യർ അതൊന്നും കേൾക്കാൻ തയ്യാറല്ലായിരുന്നു. യോശുവയെയും കാലേബിനെയും കൊല്ലാൻപോലും അവർ ആലോചിച്ചു.യഹോവ എന്തു ചെയ്‌തു? യഹോവ മോശയോടു പറഞ്ഞു: ‘ഇസ്രായേല്യർക്കുവേണ്ടി ഞാൻ ഇത്രയെല്ലാം ചെയ്തിട്ടും അവർ എന്നെ അനുസരിക്കുന്നില്ല. അതുകൊണ്ട് അവർ ഈ വിജനഭൂമിയിൽ 40 വർഷം കഴിയും. ഇവിടെവെച്ച് അവർ മരിക്കും. അവർക്കു കൊടുക്കുമെന്നു ഞാൻ വാഗ്ദാനം ചെയ്‌ത ദേശത്ത് ജീവിക്കുന്നത് അവരുടെ മക്കളും യോശുവയും കാലേബും മാത്രമായിരിക്കും.’
“നിങ്ങൾക്ക് ഇത്ര വിശ്വാസമേ ഉള്ളോ? എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്?”—മത്തായി 8:26