പാഠം 27
അവർ യഹോവയെ ധിക്കരിച്ചു
കുറച്ചുനാൾ കഴിഞ്ഞ് ഇസ്രായേല്യർ വിജനഭൂമിയിൽ ആയിരിക്കുമ്പോൾ കോരഹ്, ദാഥാൻ, അബീരാം എന്നിവരും വേറെ 250 പേരും മോശയ്ക്കെതിരെ ഒന്നിച്ചുകൂടി. അവർ പറഞ്ഞു: ‘ഞങ്ങൾക്കു നിങ്ങളെക്കൊണ്ട് മതിയായി. എന്തിനാണു നീ ഞങ്ങളുടെ നേതാവും അഹരോൻ മഹാപുരോഹിതനും ആയിരിക്കുന്നത്? യഹോവ ഞങ്ങളുടെ എല്ലാവരുടെയുംകൂടെയുണ്ട്. നിന്റെയും അഹരോന്റെയും കൂടെ മാത്രമല്ല.’ അവർ ആ ചെയ്തത് യഹോവയ്ക്ക് ഇഷ്ടപ്പെട്ടില്ല. അതു തന്നോടുള്ള ധിക്കാരമായി യഹോവയ്ക്കു തോന്നി!
മോശ കോരഹിനോടും കൂട്ടാളികളോടും പറഞ്ഞു: ‘നാളെ വിശുദ്ധകൂടാരത്തിലേക്കു വരുക. സുഗന്ധക്കൂട്ട് നിറച്ച് കനൽപ്പാത്രവും കൊണ്ടുവരണം. ആരെയാണു താൻ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് യഹോവ നമുക്കു കാണിച്ചുതരും.’
അടുത്ത ദിവസം കോരഹും 250 പേരും മോശയെ കാണാൻ വിശുദ്ധകൂടാരത്തിൽ ചെന്നു. അവിടെ അവർ പുരോഹിതന്മാരെപ്പോലെ സുഗന്ധക്കൂട്ട് കത്തിച്ചു. ‘കോരഹിൽനിന്നും അയാളുടെ ആളുകളിൽനിന്നും മാറിനിൽക്കുക’ എന്ന് യഹോവ മോശയോടും അഹരോനോടും പറഞ്ഞു.
കോരഹ് മോശയെ കാണാൻ വിശുദ്ധകൂടാരത്തിലേക്കു പോയെങ്കിലും ദാഥാനും അബീരാമും അവരുടെ കുടുംബവും അതിനു കൂട്ടാക്കിയില്ല. കോരഹ്, ദാഥാൻ, അബീരാം എന്നിവരുടെ കൂടാരങ്ങളുടെ അടുത്തുനിന്ന് മാറിപ്പോകാൻ യഹോവ ഇസ്രായേല്യരോടു പറഞ്ഞു. പെട്ടെന്നുതന്നെ ജനം അവിടെനിന്ന് മാറി. ദാഥാനും അബീരാമും അവരുടെ കുടുംബവും തങ്ങളുടെ കൂടാരത്തിന്റെ വെളിയിൽ വന്ന് നിന്നു. പെട്ടെന്ന് നിലം പിളർന്ന് അവരെ വിഴുങ്ങിക്കളഞ്ഞു!
വിശുദ്ധകൂടാരത്തിന് അടുത്ത് ഒരു തീ ഇറങ്ങി കോരഹിനെയും 250 പേരെയും ദഹിപ്പിക്കുകയും ചെയ്തു.യഹോവ മോശയോടു പറഞ്ഞു: ‘ഓരോ ഗോത്രത്തിന്റെയും നേതാവിൽനിന്ന് ഒരു വടി എടുത്ത് അയാളുടെ പേര് അതിൽ എഴുതണം. എന്നാൽ ലേവിഗോത്രത്തിന്റെ വടിയിൽ അഹരോന്റെ പേര് എഴുതണം. എന്നിട്ട് അവ വിശുദ്ധകൂടാരത്തിൽ വെക്കണം. ഞാൻ തിരഞ്ഞെടുക്കുന്നയാളുടെ വടിയിൽ പൂക്കൾ ഉണ്ടാകും.’
പിറ്റേന്ന് മോശ ആ വടികളെല്ലാം കൊണ്ടുവന്ന് നേതാക്കന്മാരെ കാണിച്ചു. അഹരോന്റെ വടിയിൽ പൂക്കൾ ഉണ്ടാകുകയും ബദാംകായ്കൾ വിളയുകയും ചെയ്തിരുന്നു. അങ്ങനെ അഹരോനെയാണു താൻ മഹാപുരോഹിതനായി തിരഞ്ഞെടുത്തിരിക്കുന്നതെന്ന് യഹോവ കാണിച്ചു.
‘നിങ്ങൾക്കിടയിൽ നേതൃത്വമെടുക്കുന്നവരെ അനുസരിച്ച് അവർക്കു കീഴ്പെട്ടിരിക്കുക.’—എബ്രായർ 13:17