വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 32

ഒരു പുതിയ നേതാവും രണ്ട്‌ ധീരവനിതകളും

ഒരു പുതിയ നേതാവും രണ്ട്‌ ധീരവനിതകളും

വർഷങ്ങളോളം യഹോവയുടെ ജനത്തെ നയിച്ചശേഷം 110-ാം വയസ്സിൽ യോശുവ മരിച്ചു. യോശുവ ജീവിച്ചിരുന്ന കാലമെല്ലാം ഇസ്രായേല്യർ യഹോവയെ ആരാധിച്ചു. എന്നാൽ യോശുവ മരിച്ചുകഴിഞ്ഞ്‌ അവർ കനാന്യരെപ്പോലെ വിഗ്രഹങ്ങളെ ആരാധിക്കാൻതുടങ്ങി. ഇസ്രായേല്യർ യഹോവയെ അനുസരിക്കാതിരുന്നതുകൊണ്ട്‌ അവരുടെ ജീവിതം ദുരിതപൂർണമാക്കാൻ യഹോവ യാബീൻ എന്നു പേരുള്ള ഒരു കനാന്യരാജാവിനെ അനുവദിച്ചു. ആളുകൾ സഹായത്തിനായി യഹോവയോട്‌ അപേക്ഷിച്ചു. അതുകൊണ്ട്‌ യഹോവ അവർക്കു ബാരാക്ക്‌ എന്നു പേരുള്ള ഒരു പുതിയ നേതാവിനെ കൊടുത്തു. യഹോവയിലേക്കു മടങ്ങിവരാൻ ബാരാക്ക്‌ ജനത്തെ സഹായിക്കുമായിരുന്നു.

പ്രവാചികയായ ദബോര ബാരാക്കിനെ ആളയച്ച്‌ വിളിപ്പിച്ചു. യഹോവയിൽനിന്നുള്ള ഒരു സന്ദേശം ബാരാക്കിനെ അറിയിക്കാനായിരുന്നു അത്‌. ദബോര പറഞ്ഞു: ‘10,000 പുരുഷന്മാരെയുംകൊണ്ട്‌ കീശോൻ തോട്ടിലേക്കു ചെന്ന്‌ യാബീന്റെ സൈന്യത്തെ നേരിടുക. യാബീന്റെ സൈന്യാധിപനായ സീസെരയെ അങ്ങ്‌ പരാജയപ്പെടുത്തും.’ ബാരാക്കിന്റെ മറുപടി, ‘ദബോര കൂടെ വരുകയാണെങ്കിൽ ഞാൻ പോകാം’ എന്നായിരുന്നു. ദബോര പറഞ്ഞു: ‘ഞാൻ വരാം. എന്നാൽ സീസെരയെ കൊല്ലുന്നത്‌ അങ്ങായിരിക്കില്ല, ഒരു സ്‌ത്രീയായിരിക്കും എന്ന്‌ യഹോവ പറഞ്ഞിട്ടുണ്ട്‌.’

യുദ്ധത്തിനു തയ്യാറെടുക്കാൻ ബാരാക്കിന്റെയും സൈന്യത്തിന്റെയും കൂടെ ദബോരയും താബോർ പർവതത്തിലേക്കു പോയി. സീസെര ഇതു കേട്ട ഉടനെ തന്റെ യുദ്ധരഥങ്ങളെയും സൈന്യത്തെയും പർവതത്തിന്റെ താഴ്‌വരയിൽ കൂട്ടിവരുത്തി. ദബോര ബാരാക്കിനോടു പറഞ്ഞു: ‘യഹോവ അങ്ങയ്‌ക്കു വിജയം നൽകുന്ന ദിവസമാണ്‌ ഇത്‌.’ സീസെരയുടെ ശക്തമായ സൈന്യത്തെ നേരിടാൻ ബാരാക്കും 10,000 പുരുഷന്മാരും പർവതത്തിന്റെ അടിവാരത്തിലേക്കു പാഞ്ഞുചെന്നു.

കീശോൻ തോടു നിറഞ്ഞ്‌ കവിയാൻ യഹോവ ഇടയാക്കി. സീസെരയുടെ യുദ്ധരഥങ്ങൾ ചെളിയിൽ പൂണ്ടുപോയി. അയാൾ രഥം ഉപേക്ഷിച്ച്‌ ഇറങ്ങി ഓടി. ബാരാക്കും പടയാളികളും സീസെരയുടെ സൈന്യത്തെ തോൽപ്പിച്ചു. പക്ഷേ സീസെര രക്ഷപ്പെട്ടു. അയാൾ ഓടിച്ചെന്ന്‌ യായേൽ എന്നു പേരുള്ള ഒരു സ്‌ത്രീയുടെ കൂടാരത്തിൽ ഒളിച്ചു. യായേൽ സീസെരയ്‌ക്കു കുടിക്കാൻ പാൽ കൊടുത്തു, എന്നിട്ട്‌ ഒരു പുതപ്പുകൊണ്ട്‌ അയാളെ മൂടി. ക്ഷീണിച്ച്‌ അവശനായ ആ പോരാളി ഉറങ്ങിപ്പോയി. അപ്പോൾ യായേൽ പതുങ്ങിച്ചെന്ന്‌ ഒരു കൂടാരക്കുറ്റി സീസെരയുടെ തലയിൽ അടിച്ചുകയറ്റി. അയാൾ മരിച്ചു.

സീസെരയെ അന്വേഷിച്ച്‌ ബാരാക്ക്‌ അവിടെ എത്തി. യായേൽ കൂടാരത്തിനു പുറത്ത്‌ ചെന്ന്‌ ഇങ്ങനെ പറഞ്ഞു: ‘അകത്ത്‌ വരൂ, അങ്ങ്‌ അന്വേഷിക്കുന്നയാളെ ഞാൻ കാണിച്ചുതരാം.’ ബാരാക്ക്‌ അകത്ത്‌ ചെന്നപ്പോൾ സീസെര മരിച്ച്‌ കിടക്കുന്നതു കണ്ടു. ഇസ്രായേല്യർക്ക്‌ ശത്രുക്കളുടെ മേൽ വിജയം നൽകിയതിനു ബാരാക്കും ദബോരയും യഹോവയെ പാടി സ്‌തുതിച്ചു. അടുത്ത 40 വർഷത്തേക്ക്‌ ഇസ്രായേല്യർക്കു സമാധാനം ഉണ്ടായി.

“സന്തോഷവാർത്ത ഘോഷിക്കുന്ന സ്‌ത്രീകൾ ഒരു വൻസൈന്യം.”—സങ്കീർത്തനം 68:11