വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 36

യിഫ്‌താഹ്‌ കൊടുത്ത വാക്ക്‌

യിഫ്‌താഹ്‌ കൊടുത്ത വാക്ക്‌

ഇസ്രായേല്യർ വീണ്ടും യഹോവയെ ഉപേക്ഷിച്ച്‌ വ്യാജദൈവങ്ങളെ ആരാധിക്കാൻതുടങ്ങി. അമ്മോന്യർ ഇസ്രായേല്യരെ ആക്രമിച്ച്‌ അവർക്കെതിരെ പോരാടിയപ്പോൾ രക്ഷിക്കാൻ ആ വ്യാജദൈവങ്ങൾ ഉണ്ടായിരുന്നില്ല. വർഷങ്ങളോളം ഇസ്രായേല്യർ ദുരിതം അനുഭവിച്ചു. ഒടുവിൽ അവർ യഹോവയോടു പറഞ്ഞു: ‘ഞങ്ങൾ പാപം ചെയ്‌തുപോയി. ശത്രുക്കളുടെ കൈയിൽനിന്ന്‌ ദയവുചെയ്‌ത്‌ ഞങ്ങളെ രക്ഷിക്കേണമേ.’ ഇസ്രായേല്യർ വിഗ്രഹങ്ങളൊക്കെ നശിപ്പിച്ച്‌ വീണ്ടും യഹോവയെ ആരാധിക്കാൻതുടങ്ങി. ഇനിയും അവർ ദുരിതം അനുഭവിക്കുന്നതു കാണാൻ യഹോവ ആഗ്രഹിച്ചില്ല.

അമ്മോന്യർക്കെതിരെയുള്ള പോരാട്ടത്തിൽ ജനത്തെ നയിക്കാൻ യിഫ്‌താഹ്‌ എന്നു പേരുള്ള ഒരു യോദ്ധാവ്‌ തിരഞ്ഞെടുക്കപ്പെട്ടു. യിഫ്‌താഹ്‌ യഹോവയോടു പറഞ്ഞു: ‘ഈ പോരാട്ടത്തിൽ ജയിക്കാൻ ഞങ്ങളെ സഹായിച്ചാൽ, തിരിച്ചുചെല്ലുമ്പോൾ എന്നെ സ്വീകരിക്കാൻ ആദ്യം വീട്ടിൽനിന്ന്‌ വരുന്നയാളെ അങ്ങയ്‌ക്കു നൽകും എന്നു ഞാൻ വാക്കു തരുന്നു.’ യഹോവ യിഫ്‌താഹിന്റെ പ്രാർഥന കേട്ടു. യുദ്ധത്തിൽ ജയിക്കാൻ സഹായിച്ചു.

യിഫ്‌താഹ്‌ വീട്ടിലേക്കു മടങ്ങിച്ചെന്നപ്പോൾ, സ്വീകരിക്കാൻ ആദ്യം ഇറങ്ങി വന്നത്‌ സ്വന്തം മകളായിരുന്നു, യിഫ്‌താഹിനുള്ള ഒരേ ഒരു മകൾ! അവൾ തപ്പു കൊട്ടി നൃത്തം ചെയ്യുകയായിരുന്നു. യിഫ്‌താഹ്‌ ഇപ്പോൾ എന്തു ചെയ്യും? താൻ കൊടുത്ത വാക്ക്‌ ഓർത്ത്‌ യിഫ്‌താഹ്‌ പറഞ്ഞു: ‘അയ്യോ, എന്റെ മകളേ! നീ എന്റെ ഹൃദയം തകർത്തുകളഞ്ഞല്ലോ! ഞാൻ യഹോവയ്‌ക്കു വാക്കു കൊടുത്തുപോയി. അതനുസരിച്ച്‌ നിന്നെ ശീലോയിലെ വിശുദ്ധകൂടാരത്തിൽ സേവിക്കാനായി അയയ്‌ക്കണം.’ പക്ഷേ മകൾ പറഞ്ഞു: ‘അപ്പാ, അപ്പൻ യഹോവയ്‌ക്ക്‌ വാക്കു കൊടുത്തെങ്കിൽ അതുപോലെ ചെയ്യണം. എനിക്ക്‌ ഈ ഒരു കാര്യം ചെയ്‌തുതന്നാൽ മതി: രണ്ടു മാസം കൂട്ടുകാരികളോടൊപ്പം മലകളിൽ ചെലവഴിക്കാൻ എന്നെ അനുവദിക്കണം. അതു കഴിഞ്ഞ്‌ ഞാൻ പൊയ്‌ക്കൊള്ളാം.’ അതിനു ശേഷം യിഫ്‌താഹിന്റെ മകൾ ജീവിതകാലം മുഴുവൻ വിശുദ്ധകൂടാരത്തിൽ വിശ്വസ്‌തമായി സേവിച്ചു. അവളെ കാണാൻ എല്ലാ വർഷവും കൂട്ടുകാരികൾ ശീലോയിൽ പോകാറുണ്ടായിരുന്നു.

“എന്നെക്കാൾ അധികം അപ്പനെയോ അമ്മയെയോ സ്‌നേഹിക്കുന്നവൻ എന്റെ ശിഷ്യനായിരിക്കാൻ യോഗ്യനല്ല.”—മത്തായി 10:37