വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 39

ഇസ്രായേലിലെ ആദ്യത്തെ രാജാവ്‌

ഇസ്രായേലിലെ ആദ്യത്തെ രാജാവ്‌

ഇസ്രായേല്യരെ നയിക്കാൻ യഹോവ അവർക്കു ന്യായാധിപന്മാരെ കൊടുത്തിരുന്നു. പക്ഷേ അവർ ഒരു രാജാവിനെ ചോദിച്ചു. അവർ ശമുവേലിനോടു പറഞ്ഞു: ‘ചുറ്റുമുള്ള ജനതകൾക്കെല്ലാം രാജാക്കന്മാരുണ്ട്‌. ഞങ്ങൾക്കും വേണം ഒരു രാജാവിനെ.’ ഇതു തെറ്റാണെന്നു ശമുവേലിനു തോന്നി. അതുകൊണ്ട്‌ ഇതെക്കുറിച്ച്‌ ശമുവേൽ യഹോവയോടു പ്രാർഥിച്ചു. അപ്പോൾ യഹോവ ശമുവേലിനോടു പറഞ്ഞു: ‘ആളുകൾ തള്ളിക്കളയുന്നത്‌ നിന്നെയല്ല, എന്നെയാണ്‌. ഒരു രാജാവുണ്ടായിരിക്കുന്നതിൽ കുഴപ്പമില്ലെങ്കിലും രാജാവ്‌ അവരിൽനിന്ന്‌ പലതും ആവശ്യപ്പെടും എന്ന കാര്യംകൂടി ജനത്തോടു പറയണം.’ എന്നിട്ടും ജനം പറഞ്ഞു: ‘അതൊന്നും ഒരു പ്രശ്‌നമല്ല. ഞങ്ങൾക്ക്‌ ഒരു രാജാവിനെ വേണം.’

ശൗൽ എന്നു പേരുള്ള ഒരാളായിരിക്കും അവരുടെ ആദ്യത്തെ രാജാവെന്ന്‌ യഹോവ ശമുവേലിനോടു പറഞ്ഞു. ശമുവേലിനെ കാണാൻ ശൗൽ രാമയിൽ ചെന്നപ്പോൾ ശമുവേൽ ശൗലിന്റെ തലയിൽ തൈലം ഒഴിച്ച്‌ രാജാവായി അഭിഷേകം ചെയ്‌തു.

പുതിയ രാജാവിനെ കാണിക്കാൻ ശമുവേൽ ഇസ്രായേല്യരെയെല്ലാം വിളിച്ചുകൂട്ടി. പക്ഷേ ശൗലിനെ എങ്ങും കാണാനില്ലായിരുന്നു. എന്തുകൊണ്ടാണെന്ന്‌ അറിയാമോ? ശൗൽ സാധനങ്ങൾക്കിടയിൽ ഒളിച്ചിരിക്കുകയായിരുന്നു. അവസാനം അവർ ശൗലിനെ കണ്ടുപിടിച്ചു. എന്നിട്ട്‌ ശൗലിനെ കൊണ്ടുവന്ന്‌ ജനത്തിന്റെ നടുവിൽ നിറുത്തി. മറ്റെല്ലാവരെക്കാളും പൊക്കമുണ്ടായിരുന്ന ശൗൽ അതിസുന്ദരനായിരുന്നു. ശമുവേൽ പറഞ്ഞു: ‘യഹോവ തിരഞ്ഞെടുത്തിരിക്കുന്ന ആൾ ഇതാ!’ അപ്പോൾ ജനം ‘രാജാവ്‌ നീണാൾ വാഴട്ടെ!’ എന്ന്‌ ആർത്തുവിളിച്ചു.

ആദ്യമൊക്കെ ശൗൽ രാജാവ്‌ ശമുവേൽ പറയുന്നതു കേൾക്കുകയും യഹോവയെ അനുസരിക്കുകയും ചെയ്‌തു. പക്ഷേ പിന്നീട്‌ ശൗലിന്റെ സ്വഭാവം ആകെ മാറി. ഉദാഹരണത്തിന്‌ ബലി അർപ്പിക്കാൻ തനിക്കുവേണ്ടി കാത്തിരിക്കണമെന്ന്‌ ഒരിക്കൽ ശമുവേൽ ശൗലിനോടു പറഞ്ഞു. ശമുവേൽ പക്ഷേ വരാൻ വൈകി. അതുകൊണ്ട്‌ ശൗൽതന്നെ ബലി അർപ്പിക്കാൻ തീരുമാനിച്ചു. വാസ്‌തവത്തിൽ രാജാവ്‌ ബലി അർപ്പിക്കാൻ പാടില്ലാത്തതാണ്‌. ശൗൽ ചെയ്‌തത്‌ അറിഞ്ഞപ്പോൾ ശമുവേൽ, ‘താങ്കൾ ഈ കാണിച്ചത്‌ യഹോവയോടുള്ള അനുസരണക്കേടാണ്‌’ എന്നു പറഞ്ഞു. തന്റെ തെറ്റിൽനിന്ന്‌ ശൗൽ ഒരു പാഠം പഠിച്ചോ?

പിന്നീട്‌ ശൗൽ അമാലേക്യരോടു യുദ്ധം ചെയ്യാൻപോയപ്പോൾ ആരെയും ജീവനോടെ വെക്കരുതെന്നു ശമുവേൽ പറഞ്ഞു. പക്ഷേ ആഗാഗ്‌ രാജാവിനെ കൊല്ലേണ്ടെന്നു ശൗൽ തീരുമാനിച്ചു. യഹോവ ശമുവേലിനോടു പറഞ്ഞു: ‘ശൗൽ എന്നെ ഉപേക്ഷിച്ചിരിക്കുന്നു, എന്റെ വാക്ക്‌ അനുസരിക്കുന്നില്ല.’ ശമുവേലിനു വളരെ സങ്കടമായി. ശമുവേൽ ശൗലിനോട്‌, ‘താങ്കൾ ഇപ്പോൾ യഹോവയെ അനുസരിക്കാത്തതുകൊണ്ട്‌ യഹോവ മറ്റൊരു രാജാവിനെ തിരഞ്ഞെടുക്കും’ എന്നു പറഞ്ഞു. ശമുവേൽ പോകാൻ തിരിഞ്ഞപ്പോൾ ശൗൽ ശമുവേലിന്റെ മേലങ്കിയുടെ അറ്റത്ത്‌ കയറിപ്പിടിച്ചു, അതു കീറിപ്പോയി. ശമുവേൽ ശൗലിനോടു പറഞ്ഞു: ‘യഹോവ രാജഭരണം നിന്നിൽനിന്ന്‌ കീറിമാറ്റിയിരിക്കുന്നു.’ തന്നെ സ്‌നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ഒരാൾക്ക്‌ യഹോവ ഭരണം കൊടുക്കാൻപോകുകയായിരുന്നു.

“അനുസരിക്കുന്നതു ബലിയെക്കാളും . . . ഏറെ നല്ലത്‌.”—1 ശമുവേൽ 15:22