വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 40

ദാവീദും ഗൊല്യാത്തും

ദാവീദും ഗൊല്യാത്തും

യഹോവ ശമുവേലിനോടു പറഞ്ഞു: ‘യിശ്ശായിയുടെ വീട്ടിലേക്കു പോകുക. ഇസ്രായേലിലെ അടുത്ത രാജാവ്‌ യിശ്ശായിയുടെ ഒരു മകനായിരിക്കും.’ ശമുവേൽ യിശ്ശായിയുടെ വീട്ടിൽ ചെന്നു. മൂത്തമകനെ കണ്ടപ്പോൾ, ‘ഈ ചെറുപ്പക്കാരനായിരിക്കും അടുത്ത രാജാവ്‌’ എന്നു ശമുവേൽ കരുതി. പക്ഷേ അല്ലെന്ന്‌ യഹോവ ശമുവേലിനോടു പറഞ്ഞു. യഹോവ പറഞ്ഞു: ‘ഒരാൾ പുറമേ എങ്ങനെയുള്ളവനാണ്‌ എന്നതു മാത്രമല്ല അയാളുടെ ഹൃദയത്തിലുള്ളതും ഞാൻ കാണുന്നു.’

യിശ്ശായി തന്റെ വേറെ ആറു മക്കളെക്കൂടി ശമുവേലിന്റെ അടുത്ത്‌ കൊണ്ടുവന്നു. പക്ഷേ ശമുവേൽ, ‘യഹോവ ഇവരെ ആരെയും തിരഞ്ഞെടുത്തിട്ടില്ല, വേറെ ആൺമക്കളുണ്ടോ’ എന്നു ചോദിച്ചു. യിശ്ശായി പറഞ്ഞു: ‘ഒരാൾകൂടിയുണ്ട്‌. ഏറ്റവും ഇളയവൻ, ദാവീദ്‌. അവൻ പുറത്ത്‌ ആടുകളെ മേയ്‌ക്കുകയാണ്‌.’ ദാവീദ്‌ വന്നപ്പോൾ യഹോവ ശമുവേലിനോടു പറഞ്ഞു: ‘ഇതുതന്നെയാണ്‌ ആൾ!’ ശമുവേൽ ദാവീദിന്റെ തലയിൽ തൈലം ഒഴിച്ച്‌ ഇസ്രായേലിന്റെ ഭാവിരാജാവായി അഭിഷേകം ചെയ്‌തു.

കുറച്ച്‌ നാളുകൾ കഴിഞ്ഞു. ഇസ്രായേല്യരും ഫെലിസ്‌ത്യരും തമ്മിൽ യുദ്ധം നടക്കുന്ന സമയം. ഫെലിസ്‌ത്യർക്കുവേണ്ടി യുദ്ധം നയിച്ചിരുന്നത്‌ ഗൊല്യാത്ത്‌ എന്നു പേരുള്ള ഭീമാകാരനായ ഒരു യോദ്ധാവാണ്‌. ദിവസവും ഗൊല്യാത്ത്‌ ഇസ്രായേല്യരെ കളിയാക്കിക്കൊണ്ടിരുന്നു. അയാൾ ഇങ്ങനെ വിളിച്ചുപറഞ്ഞു: ‘എന്നോട്‌ ഏറ്റുമുട്ടാൻ ഒരാളെ ഇങ്ങോട്ടു വിട്‌. അവൻ ജയിച്ചാൽ ഞങ്ങൾ നിങ്ങളുടെ അടിമകളാകാം. പക്ഷേ ഞാൻ ജയിച്ചാൽ നിങ്ങൾ എന്റെ അടിമകളാകും.’

അങ്ങനെയിരിക്കെ പടയാളികളായ ചേട്ടന്മാർക്കുള്ള കുറച്ച്‌ ഭക്ഷണസാധനങ്ങളുമായി ദാവീദ്‌ ഇസ്രായേല്യരുടെ സൈനികപാളയത്തിൽ എത്തി. ഗൊല്യാത്തിന്റെ വാക്കുകൾ കേട്ട ദാവീദ്‌ പറഞ്ഞു: ‘ഞാൻ അയാളോടു പോരാടാം.’ അപ്പോൾ ശൗൽ രാജാവ്‌, ‘നീ അതിനൊരു കൊച്ചുപയ്യനല്ലേ’ എന്നു പറഞ്ഞു. ‘യഹോവ എന്നെ സഹായിക്കും’ എന്നായിരുന്നു ദാവീദിന്റെ മറുപടി.

ശൗൽ തന്റെ പടക്കോപ്പ്‌ ദാവീദിനെ ധരിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ ദാവീദ്‌ പറഞ്ഞു: ‘ഈ പടക്കോപ്പും ഇട്ട്‌ യുദ്ധം ചെയ്യാൻ എനിക്കു സാധിക്കില്ല.’ ദാവീദ്‌ തന്റെ കവണയുമായി അരുവിയിലേക്കു പോയി; മിനുസമുള്ള കല്ലു നോക്കി അഞ്ചെണ്ണം എടുത്ത്‌ സഞ്ചിയിൽ ഇട്ടു. എന്നിട്ട്‌ ദാവീദ്‌ ഗൊല്യാത്തിനു നേരെ ഓടിച്ചെന്നു. ആ ഭീമാകാരൻ ദാവീദിനോടു പറഞ്ഞു: ‘ഇങ്ങു വാടാ ചെറുക്കാ! ഞാൻ നിന്നെ ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇട്ടുകൊടുക്കും.’ ദാവീദിനു പക്ഷേ ഒരു പേടിയുമില്ലായിരുന്നു. ദാവീദ്‌ തിരിച്ച്‌ ഇങ്ങനെ വിളിച്ചുപറഞ്ഞു: ‘നീ വാളും കുന്തവും കൊണ്ട്‌ എന്റെ നേരെ വരുന്നു. പക്ഷേ ഞാൻ യഹോവയുടെ നാമത്തിൽ നിന്റെ നേരെ വരുന്നു. നീ പോരാടുന്നതു ഞങ്ങൾക്കെതിരെയല്ല, ദൈവത്തിന്‌ എതിരെയാണ്‌. യഹോവയുടെ മഹാശക്തിയുടെ മുന്നിൽ വാളും കുന്തവും ഒന്നുമല്ലെന്ന്‌ ഇവിടെയുള്ള എല്ലാവരും കാണും. ദൈവം നിങ്ങളെയെല്ലാം ഞങ്ങളുടെ കൈയിൽ ഏൽപ്പിക്കും.’

ദാവീദ്‌ ഒരു കല്ല്‌ എടുത്ത്‌ കവണയിൽവെച്ച്‌ സർവശക്തിയുമെടുത്ത്‌ ചുഴറ്റി എറിഞ്ഞു. യഹോവയുടെ സഹായത്താൽ ആ കല്ല്‌ പാഞ്ഞുചെന്ന്‌ ഗൊല്യാത്തിന്റെ നെറ്റിയിൽ തുളച്ചുകയറി. ആ ഭീമാകാരൻ മരിച്ച്‌ വീണു. ഫെലിസ്‌ത്യർ ജീവനുംകൊണ്ട്‌ ഓടി. ദാവീദിനെപ്പോലെ നിങ്ങളും യഹോവയിൽ ആശ്രയിക്കുന്നുണ്ടോ?

“അതു മനുഷ്യർക്ക്‌ അസാധ്യം. എന്നാൽ ദൈവത്തിന്‌ അങ്ങനെയല്ല. ദൈവത്തിന്‌ എല്ലാം സാധ്യം.”—മർക്കോസ്‌ 10:27