പാഠം 41
ദാവീദും ശൗലും
ദാവീദ് ഗൊല്യാത്തിനെ കൊന്നശേഷം ശൗൽ രാജാവ് തന്റെ സൈന്യത്തിന്റെ ചുമതല ദാവീദിനെ ഏൽപ്പിച്ചു. ദാവീദ് പല യുദ്ധങ്ങളും ജയിച്ച് വളരെ പ്രശസ്തി നേടി. ദാവീദ് യുദ്ധം കഴിഞ്ഞ് വീട്ടിലേക്കു തിരിച്ചുവരുമ്പോഴെല്ലാം, ‘ശൗൽ ആയിരങ്ങളെ കൊന്നു, ദാവീദോ പതിനായിരങ്ങളെയും’ എന്നു പാടിക്കൊണ്ട് സ്ത്രീകൾ നൃത്തം ചെയ്ത് ഇറങ്ങിവരുമായിരുന്നു. ഇതു കേട്ട് അസൂയ തോന്നിയ ശൗലിനു ദാവീദിനെ കൊല്ലണമെന്ന ചിന്തയായി.
ദാവീദിനു നന്നായി കിന്നരം വായിക്കാൻ അറിയാമായിരുന്നു. ഒരു ദിവസം ദാവീദ് ശൗലിനുവേണ്ടി കിന്നരം വായിക്കുന്നതിനിടെ ശൗൽ ദാവീദിന്റെ നേരെ കുന്തം എറിഞ്ഞു. ദാവീദ് കഷ്ടിച്ച് രക്ഷപ്പെട്ടു. കുന്തം നേരെ ഭിത്തിയിൽ ചെന്ന് തറച്ചു. ശൗൽ പിന്നീടും പല തവണ ദാവീദിനെ കൊല്ലാൻ ശ്രമിച്ചു. അവസാനം ദാവീദ് അവിടെനിന്ന് ഓടിപ്പോയി മരുഭൂമിയിൽ ഒളിച്ചുതാമസിച്ചു.
ശൗൽ 3,000 പേരെയും കൂട്ടി ദാവീദിനെ പിടിക്കാൻ പുറപ്പെട്ടു. ദാവീദും കൂട്ടരും ഒളിച്ചിരുന്ന അതേ ഗുഹയിൽത്തന്നെ, അറിയാതെ ഇവരും ചെന്ന് കയറി. കൂടെയുള്ളവർ ദാവീദിനോടു മന്ത്രിച്ചു: ‘ഇതാണ് അങ്ങയ്ക്കു ശൗലിനെ കൊല്ലാനുള്ള അവസരം.’ ദാവീദ് പതുങ്ങിച്ചെന്ന്
ശൗലിന്റെ മേലങ്കിയുടെ ഒരു അറ്റം മുറിച്ചെടുത്തു. പക്ഷേ ശൗൽ ഇതൊന്നും അറിഞ്ഞില്ല. യഹോവയുടെ അഭിഷിക്തനായ രാജാവിനോട് അനാദരവ് കാണിച്ചല്ലോ എന്ന് ഓർത്ത് ദാവീദിനു പിന്നീട് വളരെ വിഷമം തോന്നി. തന്റെ കൂടെയുള്ളവർ ശൗലിനെ ഉപദ്രവിക്കാൻ ദാവീദ് സമ്മതിച്ചില്ല. തനിക്കു വേണമെങ്കിൽ ശൗലിനെ കൊല്ലാൻപോലുമുള്ള അവസരമുണ്ടായിരുന്നെന്നു പിന്നീട് ദാവീദ് ശൗലിനോടു വിളിച്ചുപറഞ്ഞു. ദാവീദിനോടുള്ള മനോഭാവം ശൗൽ മാറ്റുമോ?ഇല്ല. ദാവീദിനെ പിടികൂടാനുള്ള ശ്രമം ശൗൽ തുടർന്നു. ഒരു രാത്രി ദാവീദും പെങ്ങളുടെ മകനായ അബീശായിയും ശൗലിന്റെ പാളയത്തിലേക്കു പതുങ്ങിച്ചെന്നു. ശൗലിന്റെ അംഗരക്ഷകനായ അബ്നേരും നല്ല ഉറക്കമായിരുന്നു. അബീശായി പറഞ്ഞു: ‘ഇതാണു പറ്റിയ അവസരം. ഞാൻ അയാളെ കൊല്ലാം.’ ദാവീദ് പറഞ്ഞു: ‘വേണ്ടാ, ശൗലിന്റെ കാര്യം യഹോവ നോക്കിക്കൊള്ളും. നമുക്ക് ശൗലിന്റെ കുന്തവും ജലപാത്രവും എടുത്തുകൊണ്ട് പോകാം.’
ദാവീദ് അടുത്തുള്ള ഒരു പർവതത്തിൽ കയറി. അവിടെനിന്ന് നോക്കിയാൽ ശൗലിന്റെ പാളയം കാണാം. ദാവീദ് ഉറക്കെ വിളിച്ചുപറഞ്ഞു: ‘അബ്നേരേ, നിന്റെ രാജാവിനെ നീ രക്ഷിക്കാതിരുന്നത് എന്താണ്? ശൗലിന്റെ കുന്തവും ജലപാത്രവും എവിടെ?’ ശൗൽ ദാവീദിന്റെ ശബ്ദം തിരിച്ചറിഞ്ഞ് ഇങ്ങനെ പറഞ്ഞു: ‘നിനക്കു വേണമെങ്കിൽ എന്നെ കൊല്ലാമായിരുന്നു. എന്നിട്ടും നീ അതു ചെയ്തില്ല. ഇസ്രായേലിന്റെ അടുത്ത രാജാവ് നീയായിരിക്കും എന്ന് എനിക്ക് അറിയാം.’ ശൗൽ തന്റെ കൊട്ടാരത്തിലേക്കു തിരിച്ച് പോയി. ശൗലിന്റെ കുടുംബത്തിലെ എല്ലാവർക്കുമൊന്നും ദാവീദിനോടു വെറുപ്പില്ലായിരുന്നു.
“എല്ലാവരുമായി സമാധാനത്തിലായിരിക്കാൻ നിങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുക. പ്രിയപ്പെട്ടവരേ, നിങ്ങൾതന്നെ പ്രതികാരം ചെയ്യാതെ ദൈവക്രോധത്തിന് ഇടം കൊടുക്കുക.”—റോമർ 12:18, 19