വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 42

ധീരനും വിശ്വസ്‌തനും ആയ യോനാഥാൻ

ധീരനും വിശ്വസ്‌തനും ആയ യോനാഥാൻ

ശൗൽ രാജാവിന്റെ മൂത്ത മകനായ യോനാഥാൻ ധൈര്യശാലിയായ യോദ്ധാവായിരുന്നു. യോനാഥാൻ കഴുകനെക്കാൾ വേഗമുള്ളവനും സിംഹത്തെക്കാൾ ബലശാലിയും ആണെന്നു ദാവീദ്‌ പറഞ്ഞു. ഒരു ദിവസം യോനാഥാൻ 20 ഫെലിസ്‌ത്യപടയാളികളെ ഒരു കുന്നിൻമുകളിൽ കണ്ടു. യോനാഥാൻ തന്റെ ആയുധവാഹകനോടു പറഞ്ഞു: ‘യഹോവ ഒരു അടയാളം തന്നാൽ മാത്രമേ നമ്മൾ അവരെ ആക്രമിക്കൂ. കയറിവരാൻ ഫെലിസ്‌ത്യർ പറഞ്ഞാൽ അവരെ ആക്രമിക്കാനുള്ള അടയാളമായി നമ്മൾ അതിനെ കാണും.’ ഫെലിസ്‌ത്യർ വിളിച്ചുപറഞ്ഞു: ‘ഇങ്ങോട്ടു കയറിവന്ന്‌ പോരാടൂ.’ അങ്ങനെ രണ്ടുപേരുംകൂടെ കുന്ന്‌ കയറിച്ചെന്ന്‌ ആ പടയാളികളെ കീഴ്‌പെടുത്തി.

ശൗലിന്റെ മൂത്ത മകനെന്ന നിലയിൽ യോനാഥാനായിരുന്നു ഇസ്രായേലിൽ അടുത്ത രാജാവാകേണ്ടത്‌. പക്ഷേ അതിനായി യഹോവ തിരഞ്ഞെടുത്തിരിക്കുന്നതു ദാവീദിനെയാണെന്ന്‌ യോനാഥാന്‌ അറിയാമായിരുന്നു. എങ്കിലും യോനാഥാന്‌ ദാവീദിനോട്‌ അസൂയയൊന്നും ഉണ്ടായിരുന്നില്ല. യോനാഥാനും ദാവീദും ഉറ്റ ചങ്ങാതിമാരായി. പരസ്‌പരം സംരക്ഷിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുമെന്ന്‌ അവർ വാക്കു കൊടുത്തു. അവരുടെ സുഹൃദ്‌ബന്ധത്തിന്റെ അടയാളമായി യോനാഥാൻ തന്റെ മേലങ്കിയും വാളും വില്ലും അരപ്പട്ടയും ദാവീദിനു നൽകി.

ദാവീദ്‌ ശൗലിന്റെ അടുത്തുനിന്ന്‌ ഓടിപ്പോയപ്പോൾ യോനാഥാൻ ദാവീദിന്റെ അടുത്ത്‌ ചെന്ന്‌ പറഞ്ഞു: ‘മനക്കരുത്തും ധൈര്യവും ഉള്ളവനായിരിക്കുക. അടുത്ത രാജാവായി യഹോവ തിരഞ്ഞടുത്തിരിക്കുന്നതു നിന്നെയാണ്‌. എന്റെ അപ്പനും അത്‌ അറിയാം.’ യോനാഥാനെപ്പോലെ ഒരു നല്ല കൂട്ടുകാരൻ ഉണ്ടായിരിക്കാൻ നിങ്ങൾക്കും ആഗ്രഹമില്ലേ?

കൂട്ടുകാരനെ സഹായിക്കാൻ യോനാഥാൻ പല തവണ സ്വന്തം ജീവൻപോലും കളയാൻ തയ്യാറായി. ശൗൽ രാജാവ്‌ ദാവീദിനെ കൊല്ലാൻ നോക്കുന്ന കാര്യം യോനാഥാന്‌ അറിയാം. അതുകൊണ്ട്‌ യോനാഥാൻ അപ്പനോടു പറഞ്ഞു: ‘ദാവീദിനെ കൊല്ലരുത്‌; അതു പാപമാണ്‌. അവൻ ഒരു തെറ്റും ചെയ്‌തിട്ടില്ല.’ ശൗലിനു യോനാഥാനോടു കടുത്ത ദേഷ്യമായി. കുറച്ച്‌ വർഷം കഴിഞ്ഞ്‌ ഒരു യുദ്ധത്തിൽ ശൗലും യോനാഥാനും മരിച്ചു.

അതിനു ശേഷം ദാവീദ്‌ യോനാഥാന്റെ മകനായ മെഫിബോശെത്തിനെ അന്വേഷിച്ച്‌ കണ്ടെത്തി. എന്നിട്ട്‌ ദാവീദ്‌ പറഞ്ഞു: ‘താങ്കളുടെ അപ്പൻ എന്റെ നല്ല കൂട്ടുകാരനായിരുന്നു. അതുകൊണ്ട്‌ ഇനിയുള്ള കാലമെല്ലാം ഞാൻ താങ്കളെ നോക്കിക്കൊള്ളാം. താങ്കൾക്ക്‌ എന്റെ കൊട്ടാരത്തിൽ താമസിച്ച്‌ എന്റെ മേശയിൽനിന്ന്‌ ഭക്ഷണം കഴിക്കാം.’ ദാവീദ്‌ കൂട്ടുകാരനായ യോനാഥാനെ ഒരിക്കലും മറന്നുകളഞ്ഞില്ല.

“ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെതന്നെ നിങ്ങളും തമ്മിൽത്തമ്മിൽ സ്‌നേഹിക്കണം. സ്‌നേഹിതർക്കുവേണ്ടി സ്വന്തം ജീവൻ കൊടുക്കുന്നതിനെക്കാൾ വലിയ സ്‌നേഹമില്ല.”—യോഹന്നാൻ 15:12, 13