പാഠം 43
ദാവീദ് രാജാവ് ചെയ്ത പാപം
ശൗൽ മരിച്ച് കഴിഞ്ഞ് ദാവീദ് രാജാവായി. ദാവീദിന് അപ്പോൾ 30 വയസ്സായിരുന്നു. കുറച്ച് വർഷങ്ങൾ കഴിഞ്ഞു. ഒരു രാത്രി ദാവീദ് രാജാവ് കൊട്ടാരത്തിന്റെ മട്ടുപ്പാവിൽനിന്ന് നോക്കിയപ്പോൾ സുന്ദരിയായ ഒരു സ്ത്രീയെ കണ്ടു. അതു പടയാളിയായ ഊരിയാവിന്റെ ഭാര്യ ബത്ത്-ശേബയാണെന്നു ദാവീദ് മനസ്സിലാക്കി. ദാവീദ് ബത്ത്-ശേബയെ കൊട്ടാരത്തിലേക്കു വരുത്തി. അവർ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. ബത്ത്-ശേബ ഗർഭിണിയായി. തന്റെ തെറ്റ് മറച്ചുവെക്കാൻവേണ്ടി ഊരിയാവിനെ കൊല്ലിക്കാൻ ദാവീദ് ശ്രമിച്ചു. അതിനുവേണ്ടി യുദ്ധം നടക്കുമ്പോൾ ഊരിയാവിനെ മുൻനിരയിൽ നിറുത്താനും എന്നിട്ട് അയാളുടെ പിന്നിൽനിന്ന് മാറിക്കളയാനും ദാവീദ് സൈന്യാധിപനോടു പറഞ്ഞു. യുദ്ധത്തിൽ ഊരിയാവ് കൊല്ലപ്പെട്ടു. ദാവീദ് ബത്ത്-ശേബയെ വിവാഹം കഴിക്കുകയും ചെയ്തു.
ആ മോശമായ കാര്യങ്ങളെല്ലാം യഹോവ കണ്ടു. യഹോവ ഇപ്പോൾ എന്താണു ചെയ്യാൻപോകുന്നത്? നാഥാൻ പ്രവാചകനെ യഹോവ ദാവീദിന്റെ അടുത്തേക്ക് അയച്ചു. നാഥാൻ പറഞ്ഞു: ‘ഒരു ധനവാനു ധാരാളം ചെമ്മരിയാടുകളുണ്ടായിരുന്നു. പാവപ്പെട്ട ഒരു മനുഷ്യന് ആകെയുണ്ടായിരുന്നത് ഒരു ചെമ്മരിയാട്ടിൻകുട്ടിയാണ്. അയാൾക്ക് അതിനെ വലിയ ഇഷ്ടമായിരുന്നു. ധനവാൻ പക്ഷേ പാവപ്പെട്ടവന്റെ ആ ആട്ടിൻകുട്ടിയെ തട്ടിയെടുത്തു.’ അതു കേട്ട് ദേഷ്യം വന്ന ദാവീദ് പറഞ്ഞു: ‘ആ ധനവാൻ മരിക്കണം!’ അപ്പോൾ നാഥാൻ ദാവീദിനോട്, ‘താങ്കളാണ് ആ ധനവാൻ’ എന്നു പറഞ്ഞു. അതു കേട്ട് ഹൃദയം തകർന്ന ദാവീദ് നാഥാനോട് ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: ‘ഞാൻ യഹോവയോടു പാപം ചെയ്തുപോയി.’ ഈ പാപം ദാവീദിനും കുടുംബത്തിനും ഒരുപാട് പ്രശ്നങ്ങളുണ്ടാക്കി. യഹോവ ദാവീദിനെ ശിക്ഷിച്ചു. എങ്കിലും ദാവീദ് സത്യസന്ധനും താഴ്മയുള്ളവനും ആയിരുന്നതുകൊണ്ട് ജീവിക്കാൻ അനുവദിച്ചു.
യഹോവയ്ക്ക് ഒരു ആലയം പണിയണമെന്നു ദാവീദിന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ആലയം പണിയാൻ യഹോവ തിരഞ്ഞെടുത്തത് ദാവീദിന്റെ മകനായ ശലോമോനെയാണ്. ദാവീദ് ആലയം പണിയാനുള്ള സാധനങ്ങളെല്ലാം ശലോമോനുവേണ്ടി ശേഖരിക്കാൻതുടങ്ങി. ദാവീദ് പറഞ്ഞു:
‘യഹോവയുടെ ആലയം അതിശ്രേഷ്ഠമായിരിക്കണം. ശലോമോൻ ഇപ്പോഴും ചെറുപ്പമാണ്. അതുകൊണ്ട് പണിക്കുള്ള സാധനങ്ങളെല്ലാം അവനുവേണ്ടി ഞാൻ ഒരുക്കിവെക്കും.’ പണിക്കുവേണ്ടി ദാവീദ് സ്വന്തം പണംതന്നെ ധാരാളമായി സംഭാവന ചെയ്തു. നല്ല കഴിവുള്ള ജോലിക്കാരെ കണ്ടുപിടിച്ചു. സ്വർണവും വെള്ളിയും ശേഖരിച്ചു. സോരിൽനിന്നും സീദോനിൽനിന്നും ദേവദാരുത്തടി കൊണ്ടുവന്നു. മരിക്കാറായപ്പോൾ ദാവീദ് ആലയം എങ്ങനെ പണിയണമെന്നുള്ളതിന്റെ രൂപരേഖ ശലോമോനു കൊടുത്തു. ദാവീദ് പറഞ്ഞു: ‘നിനക്കുവേണ്ടി ഇതെല്ലാം എന്നെക്കൊണ്ട് എഴുതിച്ചത് യഹോവയാണ്. യഹോവ നിന്നെ സഹായിക്കും. പേടിക്കേണ്ടാ. ധൈര്യത്തോടെ പണി തുടങ്ങിക്കൊള്ളൂ.’“സ്വന്തം തെറ്റുകൾ മൂടിവെക്കുന്നവൻ വിജയിക്കില്ല; അവ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്നവനു കരുണ ലഭിക്കും.”—സുഭാഷിതങ്ങൾ 28:13