പാഠം 45
ഒരു രാജ്യം വിഭജിക്കപ്പെടുന്നു
ശലോമോൻ യഹോവയെ ആരാധിച്ചിരുന്ന കാലത്ത് ഇസ്രായേലിൽ എങ്ങും സമാധാനം ഉണ്ടായിരുന്നു. ശലോമോൻ പിന്നീട് മറ്റു ദേശങ്ങളിൽനിന്നുള്ള അനേകം സ്ത്രീകളെ വിവാഹം കഴിച്ചു. ഈ ഭാര്യമാർ വിഗ്രഹങ്ങളെ ആരാധിക്കുന്നവരായിരുന്നു. പയ്യെപ്പയ്യെ ശലോമോനും മാറി, വിഗ്രഹങ്ങളെ ആരാധിക്കാൻതുടങ്ങി. യഹോവയ്ക്കു ദേഷ്യം വന്നു. യഹോവ ശലോമോനോടു പറഞ്ഞു: ‘ഞാൻ ഇസ്രായേലിനെ നിന്റെ കുടുംബത്തിൽനിന്ന് കീറിയെടുത്ത് രണ്ടായി വിഭജിക്കും. വലിയ ഭാഗം നിന്റെ ഒരു ദാസനു കൊടുക്കും. ഒരു ചെറിയ ഭാഗം മാത്രമായിരിക്കും നിന്റെ കുടുംബം ഭരിക്കുന്നത്.’
യഹോവ തന്റെ തീരുമാനം മറ്റൊരു വിധത്തിലും വ്യക്തമാക്കി. ശലോമോന്റെ ഒരു ദാസനായ യൊരോബെയാം യാത്രയ്ക്കിടെ വഴിയിൽവെച്ച് അഹീയ പ്രവാചകനെ കണ്ടുമുട്ടി. അഹീയ തന്റെ പുറങ്കുപ്പായം 12 കഷണങ്ങളായി കീറി. എന്നിട്ട് യൊരോബെയാമിനോടു പറഞ്ഞു: ‘യഹോവ ഇസ്രായേൽ രാജ്യം ശലോമോന്റെ കുടുംബത്തിൽനിന്ന് എടുത്ത് രണ്ടായി വിഭജിക്കും. ഇതിൽനിന്ന് പത്തു കഷണം എടുത്തുകൊള്ളൂ. കാരണം നീ പത്തു ഗോത്രത്തിന്മേൽ രാജാവാകും.’ ഇതെക്കുറിച്ച് അറിഞ്ഞ ശലോമോൻ രാജാവ് യൊരോബെയാമിനെ കൊല്ലാൻ പദ്ധതിയിട്ടു. അതുകൊണ്ട് യൊരോബെയാം ഈജിപ്തിലേക്ക് ഓടിപ്പോയി. പിന്നീട് ശലോമോൻ മരിച്ചു. ശലോമോന്റെ മകനായ രഹബെയാം രാജാവായി. ഇസ്രായേലിലേക്കു മടങ്ങുന്നത് ഇനി സുരക്ഷിതമാണെന്നു യൊരോബെയാമിനു തോന്നി.
ഇസ്രായേലിലെ മൂപ്പന്മാർ രഹബെയാമിനോട്, ‘നീ ആളുകളോടു നന്നായി ഇടപെട്ടാൽ അവർ നിന്നോടു വിശ്വസ്തരായിരിക്കും’ എന്നു പറഞ്ഞു. പക്ഷേ
രഹബെയാമിന്റെ ചെറുപ്പക്കാരായ കൂട്ടുകാർ പറഞ്ഞു: ‘നീ ജനങ്ങളോടു പരുഷമായി ഇടപെടണം. അവരെക്കൊണ്ട് കൂടുതൽ കഠിനമായി പണിയെടുപ്പിക്കണം!’ കൂട്ടുകാർ പറഞ്ഞതനുസരിച്ച് രഹബെയാം ആളുകളോടു ക്രൂരമായി ഇടപെട്ടു. അപ്പോൾ ആളുകൾ രഹബെയാമിനെ എതിർത്തു. അവർ യൊരോബെയാമിനെ പത്തു ഗോത്രത്തിന്റെ രാജാവാക്കി. ഈ പത്തു ഗോത്രമാണു പിന്നീട് ഇസ്രായേൽ രാജ്യം എന്ന് അറിയപ്പെട്ടത്. മറ്റു രണ്ടു ഗോത്രങ്ങൾ യഹൂദ രാജ്യം എന്നും അറിയപ്പെട്ടു. അവർ രഹബെയാമിനോടു വിശ്വസ്തരായിരുന്നു. ഇസ്രായേലിലെ 12 ഗോത്രങ്ങൾ അങ്ങനെ വിഭജിക്കപ്പെട്ടു.തന്റെ ജനം ആരാധിക്കാൻ യരുശലേമിലേക്കു പോകുന്നത് യൊരോബെയാമിന് ഇഷ്ടമല്ലായിരുന്നു. കാരണം അതു രഹബെയാമിന്റെ രാജ്യത്തായിരുന്നു. അവിടെ പോയാൽ ആളുകൾ രഹബെയാമിന്റെ പക്ഷം ചേർന്ന് തനിക്ക് എതിരെ തിരിയുമെന്നു യൊരോബെയാം ഭയപ്പെട്ടു. അതുകൊണ്ട് യൊരോബെയാം രണ്ടു സ്വർണക്കാളക്കുട്ടിയെ ഉണ്ടാക്കിയിട്ട് ജനത്തോടു പറഞ്ഞു: ‘യരുശലേം വളരെ ദൂരെയാണ്. അതുകൊണ്ട് നിങ്ങൾക്ക് ഇനി ഇവിടെ ആരാധിക്കാം.’ ആളുകൾ സ്വർണക്കാളക്കുട്ടികളെ ആരാധിക്കാൻതുടങ്ങി. അവർ വീണ്ടും യഹോവയെ മറന്നു.
“അവിശ്വാസികളോടൊപ്പം ഒരേ നുകത്തിൻകീഴിൽ വരരുത്. നീതിയും അധർമവും തമ്മിൽ എന്തു ബന്ധമാണുള്ളത്? . . . വിശ്വാസിയും അവിശ്വാസിയും തമ്മിൽ എന്തിലെങ്കിലും സമാനതയുണ്ടോ?”—2 കൊരിന്ത്യർ 6:14, 15