വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 46

കർമേൽ പർവതത്തിലെ പരീക്ഷണം

കർമേൽ പർവതത്തിലെ പരീക്ഷണം

പത്തു-ഗോത്ര ഇസ്രായേലിൽ പല ചീത്ത രാജാക്കന്മാരും ഉണ്ടായിരുന്നു. അവിടെ ഉണ്ടായിരുന്ന ഏറ്റവും മോശം രാജാക്കന്മാരിൽ ഒരാളായിരുന്നു ആഹാബ്‌. ബാലിനെ ആരാധിച്ചിരുന്ന ഇസബേൽ എന്ന ദുഷ്ടസ്‌ത്രീയെയാണ്‌ ആഹാബ്‌ വിവാഹം കഴിച്ചത്‌. ആഹാബും ഇസബേലും ദേശം മുഴുവൻ ബാലാരാധനകൊണ്ട്‌ നിറച്ചു. യഹോവയുടെ പ്രവാചകന്മാരെ കൊല്ലുകയും ചെയ്‌തു. അപ്പോൾ യഹോവ എന്തു ചെയ്‌തു? ആഹാബിന്‌ ഒരു സന്ദേശവുമായി ഏലിയ പ്രവാചകനെ അയച്ചു.

ആഹാബിന്റെ ദുഷ്ടത കാരണം ഇസ്രായേലിൽ ഇനി മഴ ഉണ്ടാകില്ലെന്ന്‌ രാജാവിനോട്‌ ഏലിയ പറഞ്ഞു. മൂന്നു വർഷത്തിൽ അധികം അവിടെ ധാന്യങ്ങൾ ഒന്നും വിളയാതെ ആളുകൾ പട്ടിണിയിലായി. പിന്നീട്‌ യഹോവ ഏലിയയെ വീണ്ടും ആഹാബിന്റെ അടുത്തേക്ക്‌ അയച്ചു. രാജാവ്‌ പറഞ്ഞു: ‘നീയാണ്‌ എല്ലാത്തിനും കാരണം. എല്ലാം നിന്റെ കുറ്റംകൊണ്ടാണ്‌.’ ഏലിയ പറഞ്ഞു: ‘ഞാനല്ല ഈ വരൾച്ചയ്‌ക്കു കാരണം. അങ്ങ്‌ ബാലിനെ ആരാധിച്ചതിന്റെ ഫലമാണ്‌ ഇത്‌. നമുക്ക്‌ ഒരു പരീക്ഷണം നടത്താം. കർമേൽ പർവതത്തിന്റെ മുകളിൽ മുഴുജനത്തെയും ബാൽപ്രവാചകന്മാരെയും കൂട്ടിവരുത്തുക.’

ജനം പർവതത്തിൽ കൂടിവന്നു. ഏലിയ പറഞ്ഞു: ‘ഒരു തീരുമാനത്തിലെത്തുക. യഹോവയാണു സത്യദൈവമെങ്കിൽ യഹോവയെ സേവിക്കുക. അല്ല, ബാലാണെങ്കിൽ ബാലിനെ സേവിക്കുക! ഞാൻ വെല്ലുവിളിക്കുന്നു: 450 ബാൽപ്രവാചകന്മാർ യാഗവസ്‌തു ഒരുക്കിയിട്ട്‌ അവരുടെ ദൈവത്തെ വിളിക്കട്ടെ. ഞാനും യാഗവസ്‌തു ഒരുക്കി യഹോവയെ വിളിക്കാം. ഉത്തരമായി തീ അയയ്‌ക്കുന്ന ദൈവമായിരിക്കും സത്യദൈവം.’ ജനം സമ്മതിച്ചു.

ബാൽപ്രവാചകന്മാർ ഒരു യാഗം ഒരുക്കി. ദിവസം മുഴുവൻ അവർ അവരുടെ ദൈവത്തെ വിളിച്ചു: ‘ബാലേ, ഉത്തരമരുളേണമേ!’ ബാൽ ഉത്തരമൊന്നും പറയാതിരുന്നപ്പോൾ ഏലിയ അവരെ കളിയാക്കിക്കൊണ്ട്‌ പറഞ്ഞു: ‘പറ്റാവുന്നത്ര ഉച്ചത്തിൽ വിളിച്ചുനോക്ക്‌. ചിലപ്പോൾ ബാൽ ഉറങ്ങിപ്പോയിട്ടുണ്ടാകും; അങ്ങനെയാണെങ്കിൽ ആരെങ്കിലും ബാലിനെ ഉണർത്തേണ്ടിവരും.’ വൈകുന്നേരം ആയി. ബാൽപ്രവാചകന്മാർ ബാലിനെ വിളിച്ചുകൊണ്ടേയിരുന്നു. എന്നിട്ടും മറുപടിയൊന്നും ഉണ്ടായില്ല.

ഏലിയ തന്റെ യാഗവസ്‌തു യാഗപീഠത്തിൽ വെച്ച്‌ അതിന്റെയെല്ലാം മുകളിൽ വെള്ളം ഒഴിച്ചു. എന്നിട്ട്‌ ഇങ്ങനെ പ്രാർഥിച്ചു: ‘യഹോവേ, അങ്ങാണു സത്യദൈവമെന്നു ജനത്തിനു വെളിപ്പെടുത്തേണമേ.’ ഉടനെ യാഗം ദഹിപ്പിക്കാനുള്ള തീ യഹോവ സ്വർഗത്തിൽനിന്ന്‌ അയച്ചു. അപ്പോൾ ആളുകൾ ഒരുമിച്ച്‌, ‘യഹോവയാണു സത്യദൈവം!’ എന്നു വിളിച്ചുപറയാൻതുടങ്ങി. ‘ബാലിന്റെ പ്രവാചകന്മാർ ആരും രക്ഷപ്പെടാൻ അനുവദിക്കരുത്‌’ എന്ന്‌ ഏലിയ പറഞ്ഞു. 450 ബാൽപ്രവാചകന്മാരാണ്‌ അന്നു കൊല്ലപ്പെട്ടത്‌.

ഒരു ചെറിയ മേഘം കടലിനു മുകളിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഏലിയ ആഹാബിനോടു പറഞ്ഞു: ‘ഒരു കൊടുങ്കാറ്റു വരുന്നുണ്ട്‌. രഥം പൂട്ടി വീട്ടിലേക്ക്‌ പോകുക.’ ആകാശം മേഘങ്ങൾ നിറഞ്ഞ്‌ കറുത്ത്‌ ഇരുണ്ടു. കാറ്റു വീശി; ശക്തിയായി മഴ പെയ്‌തു. അങ്ങനെ വരൾച്ച അവസാനിച്ചു. ആഹാബ്‌ തന്നെക്കൊണ്ടാകുന്നത്ര വേഗത്തിൽ രഥം ഓടിച്ചു. എന്നാൽ യഹോവയുടെ സഹായത്താൽ ഏലിയ രഥത്തെക്കാൾ വേഗത്തിൽ ഓടി. പക്ഷേ ഏലിയയുടെ പ്രശ്‌നങ്ങളെല്ലാം തീർന്നോ? നമുക്കു നോക്കാം.

“യഹോവ എന്നു പേരുള്ള അങ്ങ്‌ മാത്രം മുഴുഭൂമിക്കും മീതെ അത്യുന്നതൻ എന്ന്‌ ആളുകൾ അറിയട്ടെ.”—സങ്കീർത്തനം 83:18