പാഠം 47
യഹോവ ഏലിയയെ ശക്തിപ്പെടുത്തി
ബാൽപ്രവാചകന്മാർക്കു സംഭവിച്ചതിനെക്കുറിച്ച് ഇസബേൽ രാജ്ഞി അറിഞ്ഞു. ഭയങ്കരദേഷ്യം വന്ന ഇസബേൽ ഏലിയയ്ക്ക് ഒരു സന്ദേശം അയച്ചു: ‘ബാൽപ്രവാചകന്മാരെപ്പോലെ നീയും നാളെ മരിക്കും.’ പേടിച്ചുവിറച്ച ഏലിയ മരുഭൂമിയിലേക്ക് ഓടിപ്പോയി. ഏലിയ ഇങ്ങനെ പ്രാർഥിച്ചു: ‘യഹോവേ, എന്നെക്കൊണ്ട് പറ്റുന്നില്ല. എനിക്ക് ഇനി മരിച്ചാൽ മതി.’ തളർന്ന് അവശനായ ഏലിയ ഒരു മരച്ചുവട്ടിൽ കിടന്ന് ഉറങ്ങിപ്പോയി.
ഒരു ദൈവദൂതൻ ഏലിയയെ തട്ടിയുണർത്തിയിട്ട് സ്നേഹത്തോടെ ഇങ്ങനെ പറഞ്ഞു: ‘എഴുന്നേറ്റ് ഭക്ഷണം കഴിക്കുക.’ ചൂടുള്ള കല്ലിൽ ഒരു അപ്പവും ഒരു പാത്രത്തിൽ വെള്ളവും ഇരിക്കുന്നത് ഏലിയ കണ്ടു. ഏലിയ ഭക്ഷണം കഴിച്ചു, വെള്ളം കുടിച്ചു. എന്നിട്ട് വീണ്ടും കിടന്ന് ഉറങ്ങി. ദൂതൻ രണ്ടാമതും ഏലിയയെ ഉണർത്തിയിട്ട് പറഞ്ഞു: ‘ഭക്ഷണം കഴിക്ക്. യാത്ര ചെയ്യാൻ ശക്തി വേണ്ടേ?’ അതുകൊണ്ട് ഏലിയ കുറച്ചുകൂടി ഭക്ഷണം കഴിച്ചു. എന്നിട്ട് 40 രാവും 40 പകലും യാത്ര ചെയ്ത് ഹോരേബ് പർവതത്തിൽ എത്തി. ഉറങ്ങാനായി ഏലിയ അവിടെ ഒരു ഗുഹയിലേക്കു പോയി. അവിടെവെച്ച് യഹോവ ഏലിയയോടു സംസാരിച്ചു. യഹോവ ചോദിച്ചു: ‘ഏലിയാ, നീ ഇവിടെ എന്തു ചെയ്യുന്നു?’ ഏലിയ പറഞ്ഞു: ‘ഇസ്രായേല്യർ അങ്ങയ്ക്കു തന്ന വാക്ക് തെറ്റിച്ചിരിക്കുന്നു. അവർ അങ്ങയുടെ യാഗപീഠങ്ങൾ തകർത്തു, അങ്ങയുടെ പ്രവാചകന്മാരെ കൊന്നു. ഇപ്പോൾ എന്നെയും കൊല്ലാൻ നോക്കുകയാണ്.’
യഹോവ ഏലിയയോടു പറഞ്ഞു: ‘പോയി പർവതത്തിന്റെ മുകളിൽ നിൽക്കുക.’ ആദ്യം ശക്തമായ ഒരു കാറ്റ് ഗുഹയുടെ അടുത്തുകൂടി കടന്നുപോയി. പിന്നെ ഒരു ഭൂകമ്പവും അതിനു ശേഷം ഒരു തീയും ഉണ്ടായി. അവസാനം ഏലിയ ശാന്തമായ ഒരു മൃദുസ്വരം കേട്ടു. ഏലിയ പുറങ്കുപ്പായംകൊണ്ട് മുഖം മറച്ച് ഗുഹയ്ക്കു പുറത്ത് നിന്നു. അപ്പോൾ യഹോവ ഏലിയയോട് ഓടിപ്പോയതിന്റെ കാരണം ചോദിച്ചു. ഏലിയ പറഞ്ഞു: ‘ഞാൻ മാത്രമേ ബാക്കിയുള്ളൂ.’ പക്ഷേ യഹോവ പറഞ്ഞു: ‘നീ ഒറ്റയ്ക്കല്ല. ഇസ്രായേലിൽ എന്നെ ആരാധിക്കുന്ന 7,000 പേർ ഇപ്പോഴും ഉണ്ട്. പ്രവാചകനായി നിന്റെ സ്ഥാനത്ത് എലീശയെ നിയമിക്കുക.’ യഹോവ പറഞ്ഞതു ചെയ്യാൻ ഏലിയ ഉടനെതന്നെ പുറപ്പെട്ടു. യഹോവ ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്യുമ്പോൾ നിങ്ങളെയും യഹോവ സഹായിക്കില്ലേ? തീർച്ചയായും സഹായിക്കും. ഇനി, വരൾച്ചയുടെ സമയത്ത് എന്തു സംഭവിച്ചെന്നു നമുക്കു നോക്കാം.
“ഒന്നിനെക്കുറിച്ചും ഉത്കണ്ഠപ്പെടേണ്ടാ. കാര്യം എന്തായാലും പ്രാർഥനയിലൂടെയും ഉള്ളുരുകിയുള്ള യാചനയിലൂടെയും നിങ്ങളുടെ അപേക്ഷകൾ നന്ദിവാക്കുകളോടെ ദൈവത്തെ അറിയിക്കുക.”—ഫിലിപ്പിയർ 4:6