പാഠം 48
വിധവയുടെ മകന് ജീവൻ തിരിച്ചുകിട്ടി!
വരൾച്ചയുടെ സമയത്ത് യഹോവ ഏലിയയോടു പറഞ്ഞു: ‘സാരെഫാത്തിലേക്കു പോകുക. അവിടെയുള്ള ഒരു വിധവ നിനക്കു ഭക്ഷണം തരും.’ നഗരകവാടത്തിന് അടുത്ത് പാവപ്പെട്ട ഒരു വിധവ വിറകു പെറുക്കുന്നത് ഏലിയ കണ്ടു. ഏലിയ അവളോടു കുറച്ച് വെള്ളം ചോദിച്ചു. വിധവ അത് എടുക്കാൻ പോയപ്പോൾ ‘ഒരു കഷണം അപ്പവുംകൂടെ കൊണ്ടുവരാമോ’ എന്ന് ഏലിയ വിളിച്ചുചോദിച്ചു. എന്നാൽ വിധവ പറഞ്ഞു: ‘അങ്ങയ്‌ക്കു തരാൻ എന്റെ കൈയിൽ അപ്പമില്ല. എനിക്കും എന്റെ മോനും വേണ്ടി ഭക്ഷണം ഉണ്ടാക്കാനുള്ള കുറച്ച് മാവും എണ്ണയും മാത്രമേ എന്റെ കൈയിലുള്ളൂ.’ ഏലിയ ആ സ്ത്രീയോട് പറഞ്ഞു: ‘എനിക്ക് നീ അപ്പം ഉണ്ടാക്കി തന്നാൽ ഇനി മഴ പെയ്യുന്നതുവരെ നിന്റെ കൈയിലുള്ള മാവും എണ്ണയും തീർന്നുപോകില്ല എന്ന് യഹോവ ഉറപ്പുതന്നിട്ടുണ്ട്.’
വിധവ വീട്ടിൽ പോയി യഹോവയുടെ പ്രവാചകനുവേണ്ടി അപ്പം ഉണ്ടാക്കി. യഹോവ വാക്കു കൊടുത്തതുപോലെതന്നെ വരൾച്ചയുടെ സമയത്തെല്ലാം വിധവയ്ക്കും മകനും കഴിക്കാൻ ഭക്ഷണം ഉണ്ടായിരുന്നു. കലത്തിലെ മാവും എണ്ണയും ഒരിക്കലും കുറഞ്ഞുപോയില്ല.
അങ്ങനെയിരിക്കെ ദാരുണമായ ഒരു കാര്യം സംഭവിച്ചു. വിധവയുടെ മകനു കഠിനമായ ഒരു രോഗം പിടിപെട്ടു. അവൻ മരിച്ചുപോയി. വിധവ ഏലിയയോടു സഹായത്തിനായി യാചിച്ചു. ഏലിയ കുട്ടിയെ വിധവയുടെ കൈയിൽനിന്ന് എടുത്ത് ആ വീടിന്റെ മുകളിലത്തെ മുറിയിലേക്കു കൊണ്ടുപോയി. അവനെ ഒരു
കിടക്കയിൽ കിടത്തിയിട്ട് ഏലിയ ഇങ്ങനെ പ്രാർഥിച്ചു: ‘യഹോവേ, ഈ കുട്ടിക്ക് ജീവൻ തിരികെ നൽകേണമേ.’ യഹോവ അങ്ങനെ ചെയ്‌താൽ അതു വിസ്മയിപ്പിക്കുന്ന ഒരു കാര്യമായിരിക്കും. കാരണം നമ്മുടെ അറിവനുസരിച്ച് മരിച്ചവരാരും അതുവരെ ജീവനിലേക്കു വന്നിട്ടില്ല. ഈ വിധവയും മകനും ആണെങ്കിൽ ഇസ്രായേല്യർപോലും അല്ലായിരുന്നു.അത്ഭുതകരമെന്നു പറയട്ടെ, കുട്ടിക്കു ജീവൻ തിരിച്ച് കിട്ടി, അവൻ ശ്വസിക്കാൻതുടങ്ങി! ഏലിയ വിധവയോടു പറഞ്ഞു: ‘ഇതാ, നിന്റെ മകൻ ജീവനോടിരിക്കുന്നു!’ അവൾ അങ്ങേയറ്റം സന്തോഷത്തോടെ ഏലിയയോടു പറഞ്ഞു: ‘അങ്ങ് ശരിക്കും ഒരു ദൈവപുരുഷനാണെന്ന് എനിക്കു ബോധ്യമായി. കാരണം യഹോവ പറയാൻ ആവശ്യപ്പെടുന്ന കാര്യങ്ങൾ മാത്രമാണ് അങ്ങ് സംസാരിക്കുന്നത്.’
“കാക്കയുടെ കാര്യംതന്നെ എടുക്കുക: അതു വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, അതിനു പത്തായപ്പുരയോ സംഭരണശാലയോ ഇല്ല. എന്നിട്ടും ദൈവം അതിനെ പോറ്റുന്നു. പക്ഷികളെക്കാൾ വിലപ്പെട്ടവരല്ലേ നിങ്ങൾ?”—ലൂക്കോസ് 12:24