പാഠം 49
ദുഷ്ടരാജ്ഞിക്കു കിട്ടിയ ശിക്ഷ
ആഹാബ് രാജാവിന് ജസ്രീലിലെ തന്റെ കൊട്ടാരത്തിന്റെ ജനലിലൂടെ നോക്കുമ്പോൾ ഒരു മുന്തിരിത്തോട്ടം കാണാമായിരുന്നു. നാബോത്ത് എന്നു പേരുള്ള ഒരാളുടേതായിരുന്നു അത്. ആ മുന്തിരിത്തോട്ടം കിട്ടാൻ ആഹാബിന് ഒരു കൊതി! അതു വാങ്ങിക്കാൻ ആഹാബ് നോക്കി. പക്ഷേ നാബോത്ത് കൊടുക്കാൻ തയ്യാറായില്ല. കാരണം പിതാക്കന്മാരിൽനിന്ന് കൈമാറിക്കിട്ടിയ നിലം വിൽക്കുന്നത് യഹോവയുടെ നിയമത്തിന് എതിരായിരുന്നു. ശരിയായ കാര്യം ചെയ്തതിനു നാബോത്തിനോട് ആഹാബിന് ആദരവ് തോന്നിയോ? ഇല്ല. ആഹാബിനു ഭയങ്കരദേഷ്യം വന്നു. ആഹാബ് ആകെ അസ്വസ്ഥനായി. ഭക്ഷണം കഴിക്കാൻപോലും കൂട്ടാക്കാതെ ആഹാബ് കിടപ്പുമുറിയിൽത്തന്നെയായിരുന്നു.
ആഹാബിന്റെ ഭാര്യയായ ഇസബേൽ എന്ന ദുഷ്ടരാജ്ഞി പറഞ്ഞു: ‘അങ്ങാണ് ഇസ്രായേലിലെ രാജാവ്. ഇഷ്ടമുള്ള എന്തും അങ്ങയ്‌ക്കു സ്വന്തമാക്കാമല്ലോ. നാബോത്തിന്റെ നിലം അങ്ങയ്‌ക്കു നേടിത്തരുന്ന കാര്യം ഞാൻ ഏറ്റു.’ ഇസബേൽ നഗരത്തിലെ മൂപ്പന്മാർക്ക് കത്തുകൾ എഴുതി. ദൈവത്തെ അപമാനിച്ചു എന്ന കുറ്റം ആരോപിച്ച് നാബോത്തിനെ കല്ലെറിഞ്ഞ് കൊല്ലാനായിരുന്നു കത്തിൽ എഴുതിയിരുന്നത്. ഇസബേൽ ആവശ്യപ്പെട്ടതു മൂപ്പന്മാർ ചെയ്‌തു. പിന്നെ ഇസബേൽ ആഹാബിനെ വിവരം അറിയിച്ചു: ‘നാബോത്തിന്റെ കഥ കഴിഞ്ഞു. ഇനി മുന്തിരിത്തോട്ടം അങ്ങയുടേതാണ്.’
നാബോത്തിനെ മാത്രമല്ല നിഷ്കളങ്കരായ വേറെയും ആളുകളെ ഇസബേൽ കൊന്നിട്ടുണ്ട്. യഹോവയെ സ്നേഹിച്ച അനേകർ അക്കൂട്ടത്തിൽപ്പെടുന്നു. വിഗ്രഹങ്ങളെ ആരാധിച്ചതിനു പുറമേ മോശമായ മറ്റു പല കാര്യങ്ങളും ഇസബേൽ ചെയ്‌തു. ഇസബേൽ ചെയ്‌ത ചീത്ത കാര്യങ്ങളെല്ലാം യഹോവ കാണുന്നുണ്ടായിരുന്നു. യഹോവ ഇസബേലിനെ എന്തു ചെയ്യും?
ആഹാബ് മരിച്ചശേഷം മകൻ യഹോരാം രാജാവായി. ഇസബേലിനെയും കുടുംബത്തെയും ശിക്ഷിക്കാൻ യേഹു എന്നു പേരുള്ള ഒരാളെ യഹോവ അയച്ചു.
യേഹു രഥം ഓടിച്ച് ഇസബേൽ താമസിച്ചിരുന്ന ജസ്രീലിലേക്ക് പോയി. യേഹുവിനെ കാണാൻ വന്ന യഹോരാം ചോദിച്ചു: ‘നീ വരുന്നതു സമാധാനത്തിനാണോ?’ യേഹു പറഞ്ഞു: ‘നിന്റെ അമ്മ ഇസബേൽ ദുഷ്ടത ചെയ്യുന്നിടത്തോളം എന്തു സമാധാനം!’ യഹോരാം തന്റെ രഥം തിരിച്ച് കടന്നുകളയാൻ ശ്രമിച്ചു. പക്ഷേ യേഹു യഹോരാമിനെ അമ്പ് എയ്‌തു. യഹോരാം മരിച്ചു.
പിന്നെ യേഹു ഇസബേലിന്റെ കൊട്ടാരത്തിലേക്കു പോയി. യേഹു വരുന്നെന്നു കേട്ടപ്പോൾ ഇസബേൽ മുടിയൊക്കെ ചീകി, നന്നായിട്ട് ഒരുങ്ങി മുകളിലത്തെ ജനലിന്റെ അടുത്ത് കാത്തിരുന്നു. യേഹു എത്തിയപ്പോൾ ഇസബേൽ മോശമായ വാക്കുകളോടെ യേഹുവിനെ എതിരേറ്റു. യേഹു ഇസബേലിന്റെ കൂടെയുള്ള ദാസന്മാരോട്, ‘അവളെ താഴേക്ക് തള്ളിയിട്!’ എന്നു വിളിച്ചുപറഞ്ഞു. അവർ ഇസബേലിനെ ജനലിൽക്കൂടി താഴേക്കു തള്ളിയിട്ടു. ഇസബേൽ മരിച്ചു.
അതിനു ശേഷം ആഹാബിന്റെ 70 ആൺമക്കളെ യേഹു കൊന്നു. ബാലാരാധന നിറഞ്ഞ ദേശം ശുദ്ധീകരിക്കുകയും ചെയ്‌തു. യഹോവയ്ക്ക് എല്ലാം അറിയാമെന്നും മോശമായ കാര്യങ്ങൾ ചെയ്യുന്നവരെ കൃത്യസമയത്ത് യഹോവ ശിക്ഷിക്കുമെന്നും നിങ്ങൾക്കു മനസ്സിലായോ?
“ആദ്യം അത്യാഗ്രഹത്തോടെ കൈക്കലാക്കിയ അവകാശം അവസാനം അനുഗ്രഹമായിരിക്കില്ല.”—സുഭാഷിതങ്ങൾ 20:21