പാഠം 51
യോദ്ധാവും ചെറിയ പെൺകുട്ടിയും
സിറിയ എന്ന ദേശത്ത് ഇസ്രായേൽക്കാരിയായ ഒരു ചെറിയ പെൺകുട്ടിയുണ്ടായിരുന്നു. വീട്ടിൽനിന്നും വീട്ടുകാരിൽനിന്നും ഒക്കെ വളരെ അകലെയായിരുന്നു അവൾ. സിറിയൻ സൈന്യം അവളെ അവിടെനിന്ന് പിടിച്ചുകൊണ്ടുപോന്നതാണ്. സൈന്യാധിപനായ നയമാന്റെ ഭാര്യയുടെ പരിചാരികയാണ് അവൾ ഇപ്പോൾ. ചുറ്റുമുള്ളവരൊക്കെ യഹോവയെ ആരാധിക്കാത്തവരാണെങ്കിലും ആ കൊച്ചു പെൺകുട്ടി യഹോവയെ ആരാധിച്ചു.
നയമാന് തൊലിപ്പുറത്ത് ഒരു രോഗം ഉണ്ടായിരുന്നു. പേടിപ്പെടുത്തുന്ന ആ അസുഖം കാരണം നയമാന് എപ്പോഴും വല്ലാത്ത വേദനയായിരുന്നു. ആ കൊച്ചുപെൺകുട്ടി തന്റെ യജമാനനെ സഹായിക്കാൻ ആത്മാർഥമായി ആഗ്രഹിച്ചു. അവൾ നയമാന്റെ ഭാര്യയോടു പറഞ്ഞു: ‘യജമാനന്റെ രോഗം മാറ്റാൻ കഴിവുള്ള ഒരാളെ എനിക്കറിയാം. ഇസ്രായേലിലുള്ള എലീശ പ്രവാചകൻ. യഹോവയുടെ ആ പ്രവാചകന് യജമാനനെ സുഖപ്പെടുത്താനാകും.’
പെൺകുട്ടി പറഞ്ഞ കാര്യം ഭാര്യ നയമാനോടു പറഞ്ഞു. രോഗം മാറുന്നതിന് എന്തും ചെയ്യാൻ അയാൾ തയ്യാറായിരുന്നു. അതുകൊണ്ട് നയമാൻ ഇസ്രായേലിലുള്ള എലീശയുടെ വീട്ടിലേക്കു പോയി. തന്നെ ഒരു പ്രധാനപ്പെട്ട വ്യക്തിയെപ്പോലെ എലീശ സ്വീകരിക്കുമെന്നാണു നയമാൻ പ്രതീക്ഷിച്ചത്. പക്ഷേ എലീശ നേരിട്ട് വന്നു കാണാതെ നയമാനോടു സംസാരിക്കാൻ ദാസനെ വിട്ടു. ഇങ്ങനെയൊരു സന്ദേശവും നൽകി: ‘പോയി യോർദാൻ നദിയിൽ ഏഴു തവണ
കുളിക്കുക. അപ്പോൾ താങ്കളുടെ അസുഖം ഭേദമാകും.’നയമാന് ആകെ നിരാശയായി. നയമാൻ പറഞ്ഞു: ‘ഞാൻ വിചാരിച്ചത് ഈ പ്രവാചകൻ തന്റെ ദൈവത്തെ വിളിച്ച് എന്റെ മേൽ കൈവീശി അത്ഭുതകരമായി എന്നെ സുഖപ്പെടുത്തുമെന്നാണ്. എന്നിട്ട് ചെയ്തതോ? ഇസ്രായേലിലുള്ള ഒരു നദിയിൽ പോയി കുളിക്കാൻ എന്നോടു പറയുന്നു. ഇതിനെക്കാൾ എത്രയോ നല്ല നദികൾ സിറിയയിലുണ്ട്. എനിക്ക് അവിടെ പോയാൽ പോരേ?’ നയമാൻ ദേഷ്യത്തോടെ എലീശയുടെ വീട്ടിൽനിന്ന് പോയി.
ശരിയായി ചിന്തിക്കാൻ ദാസന്മാർ നയമാനെ സഹായിച്ചു. അവർ പറഞ്ഞു: ‘അസുഖം മാറാൻ അങ്ങ് എന്തും ചെയ്യില്ലേ? പ്രവാചകൻ ഇപ്പോൾ ആവശ്യപ്പെട്ടത് എത്ര ചെറിയ കാര്യമാണ്. അതൊന്നു ചെയ്തുനോക്കിക്കൂടേ?’ നയമാൻ അവർ പറഞ്ഞതുപോലെ ചെയ്‌തു. യോർദാൻ നദിയിൽ പോയി ഏഴു പ്രാവശ്യം മുങ്ങി. ഏഴാം തവണ മുങ്ങിപ്പൊങ്ങിയപ്പോൾ അസുഖം പൂർണമായും ഭേദമായി. നന്ദി നിറഞ്ഞ ഹൃദയത്തോടെ നയമാൻ എലീശയുടെ അടുത്ത് തിരികെ ചെന്ന് പറഞ്ഞു: ‘യഹോവയാണു സത്യദൈവമെന്ന് ഇപ്പോൾ എനിക്കു മനസ്സിലായി.’ നയമാന്റെ അസുഖം ഭേദമായി. നയമാൻ സുഖപ്പെട്ട് തിരിച്ച് വന്നപ്പോൾ ആ ഇസ്രായേല്യപെൺകുട്ടിക്ക് എത്ര സന്തോഷം തോന്നിക്കാണും?
“ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്ന് നീ സ്‌തുതി പൊഴിക്കുന്നു.”—മത്തായി 21:16