പാഠം 53
യഹോയാദയുടെ ധൈര്യം
ഇസബേലിന് ഒരു മകളുണ്ടായിരുന്നു, അഥല്യ. അമ്മയെപ്പോലെതന്നെ ഒരു ദുഷ്ടസ്ത്രീ! യഹൂദയിലെ രാജാവായിരുന്നു അഥല്യയുടെ ഭർത്താവ്. അദ്ദേഹം മരിച്ചപ്പോൾ മകൻ ഭരണം ആരംഭിച്ചു. പിന്നീട് മകനും മരിച്ചതോടെ അഥല്യ യഹൂദ രാജ്യത്തിന്റെ ഭരണം കൈക്കലാക്കി. എന്നിട്ട് തനിക്കു പകരം ഭരണാധികാരിയാകാൻ സാധ്യതയുള്ള എല്ലാവരെയും അഥല്യ കൊന്നു, സ്വന്തം പേരക്കുട്ടികളെപ്പോലും! രാജവംശംതന്നെ ഇല്ലാതാക്കാനായിരുന്നു അഥല്യയുടെ ശ്രമം. എല്ലാവരുടെയും പേടിസ്വപ്നമായിരുന്നു അഥല്യ!
അഥല്യ ഈ കാണിക്കുന്നത് വളരെ മോശമാണെന്ന് മഹാപുരോഹിതനായ യഹോയാദയ്ക്കും ഭാര്യ യഹോശേബയ്ക്കും അറിയാമായിരുന്നു. സ്വന്തം ജീവൻ പണയപ്പെടുത്തി അവർ അഥല്യയുടെ പേരക്കുട്ടികളിൽ ഒരാളായ യഹോവാശ് എന്ന കുഞ്ഞിനെ ഒളിപ്പിച്ചുവെച്ചു. അവർ അവനെ ആലയത്തിൽ വളർത്തിക്കൊണ്ടുവന്നു.
യഹോവാശിന് ഏഴു വയസ്സായപ്പോൾ യഹോയാദ എല്ലാ ശതാധിപന്മാരെയും ലേവ്യരെയും വിളിച്ചുകൂട്ടി ഇങ്ങനെ പറഞ്ഞു: ‘ആലയത്തിന്റെ വാതിലിനു കാവൽ നിൽക്കുക. ആരെയും അകത്തേക്കു കയറ്റി വിടരുത്.’ എന്നിട്ട് യഹോയാദ യഹോവാശിനെ യഹൂദയുടെ രാജാവാക്കി തലയിൽ ഒരു കിരീടം വെച്ചുകൊടുത്തു. യഹൂദയിലെ ജനം ആർത്തുവിളിച്ചു: ‘രാജാവ് നീണാൾ വാഴട്ടെ!’
ജനം ആർത്തുവിളിക്കുന്നതു കേട്ടപ്പോൾ അഥല്യ രാജ്ഞി ആലയത്തിലേക്കു പാഞ്ഞെത്തി. പുതിയ രാജാവിനെ കണ്ടപ്പോൾ അഥല്യ വിളിച്ചുപറഞ്ഞു: ‘ചതി! കൊടുംചതി!’ ശതാധിപന്മാർ ദുഷ്ടരാജ്ഞിയെ പിടിച്ചുകൊണ്ടുപോയി കൊന്നുകളഞ്ഞു. പക്ഷേ ആ ജനതയുടെ മേലുള്ള അഥല്യയുടെ ദുഷ്ടസ്വാധീനം എങ്ങനെ തുടച്ചുനീക്കാനാകുമായിരുന്നു?
യഹോവയുമായി ഒരു ഉടമ്പടി ചെയ്യാൻ യഹോയാദ ജനതയെ സഹായിച്ചു. തങ്ങൾ യഹോവയെ മാത്രമേ ആരാധിക്കൂ എന്ന് അവർ ആ ഉടമ്പടിയിൽ വാക്കു കൊടുത്തു. യഹോയാദ ബാലിന്റെ ക്ഷേത്രം തകർത്ത് വിഗ്രഹങ്ങളെല്ലാം തച്ചുടച്ചു. ആളുകൾക്കു വീണ്ടും ആലയത്തിൽ ആരാധിക്കാൻവേണ്ടി പുരോഹിതന്മാരെയും ലേവ്യരെയും അവിടെ വേല ചെയ്യാൻ നിയമിച്ചു. അശുദ്ധരായ ആരും ആലയത്തിൽ പ്രവേശിക്കാതിരിക്കാൻ വാതിൽക്കാവൽക്കാരെയും നിയമിച്ചു. എന്നിട്ട് യഹോയാദയും ശതാധിപന്മാരും
യഹോവാശിനെ കൊട്ടാരത്തിലേക്കു കൊണ്ടുപോയി സിംഹാസനത്തിൽ ഇരുത്തി. യഹൂദയിലെ ജനം സന്തോഷിച്ചു. അങ്ങനെ അവർക്ക് ഇപ്പോൾ ദുഷ്ടയായ അഥല്യയിൽനിന്നും ബാലാരാധനയിൽനിന്നും സ്വതന്ത്രരായി യഹോവയെ സേവിക്കാം. യഹോയാദയുടെ ധൈര്യം അനേകരെ സഹായിച്ചത് എങ്ങനെയെന്നു നിങ്ങൾക്കു മനസ്സിലായോ?“ദേഹിയെ കൊല്ലാൻ കഴിയാതെ ശരീരത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ. പകരം, ദേഹിയെയും ശരീരത്തെയും ഗീഹെന്നയിൽ നശിപ്പിക്കാൻ കഴിയുന്നവനെ ഭയപ്പെടുക.”—മത്തായി 10:28