പാഠം 55
യഹോവയുടെ ദൂതൻ ഹിസ്കിയയെ സംരക്ഷിച്ചു
അസീറിയൻ സാമ്രാജ്യം പത്തു-ഗോത്ര ഇസ്രായേൽ ദേശം കൈവശപ്പെടുത്തി. അസീറിയൻ രാജാവായ സൻഹെരീബിന് ഇപ്പോൾ രണ്ടു-ഗോത്ര യഹൂദ രാജ്യം കൈക്കലാക്കണമെന്നായി. യഹൂദയിലെ നഗരങ്ങൾ ഓരോന്നായി സൻഹെരീബ് പിടിച്ചടക്കാൻതുടങ്ങി. യരുശലേമായിരുന്നു അയാളുടെ പ്രധാനലക്ഷ്യം. പക്ഷേ യഹോവ യരുശലേമിനെ സംരക്ഷിക്കുന്നുണ്ടെന്ന കാര്യം സൻഹെരീബിന് അറിയില്ലായിരുന്നു.
യരുശലേമിനെ വെറുതേ വിടാനായി സൻഹെരീബിന് യഹൂദ രാജാവായ ഹിസ്കിയ ഒരുപാടു പണം കൊടുത്തു. പണമൊക്കെ വാങ്ങിയെങ്കിലും യരുശലേമിനെ ആക്രമിക്കാൻ സൻഹെരീബ് തന്റെ ശക്തമായ സൈന്യത്തെ അയച്ചു. അസീറിയക്കാർ അടുത്തടുത്ത് വരുകയാണ്! നഗരത്തിലുള്ളവരെല്ലാം പേടിച്ചുവിറച്ചു. അപ്പോൾ ഹിസ്കിയ പറഞ്ഞു: ‘പേടിക്കേണ്ടാ. അസീറിയക്കാർ ശക്തരാണെങ്കിലും യഹോവ നമ്മളെ അവരെക്കാൾ ശക്തരാക്കും.’
യരുശലേമിലെ ആളുകളെ പരിഹസിക്കാൻ സൻഹെരീബ് തന്റെ ദൂതനായ റബ്ശാക്കെയെ അയച്ചു. റബ്ശാക്കെ നഗരത്തിനു പുറത്തുനിന്ന് ഇങ്ങനെ വിളിച്ചുപറഞ്ഞു: ‘യഹോവയ്ക്കു നിങ്ങളെ സഹായിക്കാനാകില്ല. നിങ്ങളെ വഞ്ചിക്കാൻ ഹിസ്കിയയെ അനുവദിക്കരുത്. ഞങ്ങളുടെ കൈയിൽനിന്ന് നിങ്ങളെ സംരക്ഷിക്കാൻ ഒരു ദൈവത്തിനുമാകില്ല.’
താൻ എന്തു ചെയ്യണമെന്ന് ഹിസ്കിയ യഹോവയോടു ചോദിച്ചു. യഹോവ പറഞ്ഞു: ‘റബ്ശാക്കെ പറയുന്നതു കേട്ട് നിങ്ങൾ പേടിക്കേണ്ടാ. സൻഹെരീബ് യരുശലേം പിടിച്ചടക്കില്ല.’ പിന്നീട് ഹിസ്കിയയ്ക്കു സൻഹെരീബിൽനിന്ന് കുറച്ച് കത്തുകൾ കിട്ടി. കത്തിൽ ഇങ്ങനെ എഴുതിയിരുന്നു: ‘വേഗം കീഴടങ്ങിക്കോ! യഹോവയ്ക്കു നിങ്ങളെ രക്ഷിക്കാനാകില്ല.’ ഹിസ്കിയ പ്രാർഥിച്ചു: ‘യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ. അങ്ങാണ് ഏകസത്യദൈവമെന്ന് എല്ലാവരും അറിയട്ടെ!’ യഹോവ ഹിസ്കിയയോടു പറഞ്ഞു: ‘അസീറിയൻ രാജാവ് യരുശലേമിലേക്കു വരില്ല. എന്റെ നഗരം ഞാൻ സംരക്ഷിക്കും.’
യരുശലേം ഉടനെ തനിക്കു സ്വന്തമാകുമെന്നുതന്നെയാണ് സൻഹെരീബിന്റെ ഉറച്ചവിശ്വാസം. നഗരത്തിനു വെളിയിൽ സൻഹെരീബിന്റെ പടയാളികൾ കൂടാരം അടിച്ചിരിക്കുകയാണ്. അന്നു രാത്രി യഹോവ ഒരു ദൂതനെ അവിടേക്ക് അയച്ചു. ആ ദൂതൻ 1,85,000 പടയാളികളെ കൊന്നു! ഏറ്റവും ശക്തരായ പടയാളികളെയാണു സൻഹെരീബിനു നഷ്ടപ്പെട്ടത്. പരാജിതനായി വീട്ടിലേക്കു മടങ്ങുകയല്ലാതെ സൻഹെരീബിനു വേറെ വഴിയില്ലായിരുന്നു. താൻ പറഞ്ഞിരുന്നതുപോലെതന്നെ
യഹോവ ഹിസ്കിയയെയും യരുശലേമിനെയും സംരക്ഷിച്ചു. നിങ്ങൾ അന്ന് യരുശലേമിൽ ഉണ്ടായിരുന്നെങ്കിൽ യഹോവയിൽ വിശ്വസിക്കുമായിരുന്നോ?“യഹോവയുടെ ദൂതൻ ദൈവത്തെ ഭയപ്പെടുന്നവരുടെ ചുറ്റും പാളയമടിക്കുന്നു; അവൻ അവരെ രക്ഷിക്കുന്നു.”—സങ്കീർത്തനം 34:7