പാഠം 57
യഹോവ യിരെമ്യയെ പ്രസംഗിക്കാൻ അയയ്‌ക്കുന്നു
യഹൂദയിലെ ജനത്തിന്റെ ഒരു പ്രവാചകനായി യഹോവ യിരെമ്യയെ തിരഞ്ഞെടുത്തു. ആളുകളോടു പ്രസംഗിക്കാനും അവർ മോശമായ കാര്യങ്ങൾ ചെയ്യുന്നതു നിറുത്തണമെന്നു മുന്നറിയിപ്പു കൊടുക്കാനും യഹോവ യിരെമ്യയോടു പറഞ്ഞു. അപ്പോൾ യിരെമ്യ പറഞ്ഞു: ‘പക്ഷേ യഹോവേ, ഞാൻ വെറുമൊരു കുട്ടിയല്ലേ? ആളുകളോട് എങ്ങനെ സംസാരിക്കണമെന്ന് എനിക്ക് അറിയില്ല.’ മറുപടിയായി യഹോവ പറഞ്ഞു: ‘പേടിക്കേണ്ടാ. എന്താണു പറയേണ്ടതെന്നു ഞാൻ പറഞ്ഞുതരാം. ഞാൻ നിന്നെ സഹായിക്കാം.’
യഹോവ യിരെമ്യയോടു ജനത്തിന്റെ മൂപ്പന്മാരെ വിളിച്ചുകൂട്ടി അവരുടെ മുന്നിൽവെച്ച് ഒരു മൺകുടം ഉടച്ചിട്ട് ഇങ്ങനെ പറയാൻ ആവശ്യപ്പെട്ടു: ‘ഇതുപോലെതന്നെ യരുശലേമും തകർക്കപ്പെടും.’ യഹോവ പറഞ്ഞതു യിരെമ്യ ചെയ്തപ്പോൾ മൂപ്പന്മാർക്കു വല്ലാതെ ദേഷ്യം വന്നു. പശ്‌ഹൂർ എന്നു പേരുള്ള ഒരു പുരോഹിതൻ യിരെമ്യയെ അടിച്ചു. എന്നിട്ട് തടിവിലങ്ങിൽ ഇട്ടു. യിരെമ്യക്ക് രാത്രി മുഴുവൻ അനങ്ങാൻപോലും പറ്റിയില്ല. പിറ്റേന്നു രാവിലെ പശ്‌ഹൂർ യിരെമ്യയെ വിട്ടയച്ചു. യിരെമ്യ പറഞ്ഞു: ‘എനിക്കു മതിയായി. ഞാൻ ഇനി പ്രസംഗിക്കില്ല.’ എന്നാൽ യിരെമ്യ ശരിക്കും മടുത്ത് പിന്മാറിയോ? ഇല്ല. ഒന്നുകൂടി ചിന്തിച്ചിട്ട് യിരെമ്യ പറഞ്ഞു: ‘യഹോവയുടെ സന്ദേശം എന്റെ ഉള്ളിൽ തീ കത്തുന്നതുപോലെയാണ്. എനിക്കു പ്രസംഗിക്കാതിരിക്കാൻ പറ്റില്ല.’ യിരെമ്യ തുടർന്നും ആളുകൾക്കു മുന്നറിയിപ്പു കൊടുത്തുകൊണ്ടിരുന്നു.
വർഷങ്ങൾ കടന്നുപോയി. യഹൂദയിൽ ഇപ്പോൾ ഒരു പുതിയ രാജാവാണു ഭരിക്കുന്നത്. യിരെമ്യയുടെ സന്ദേശം പുരോഹിതന്മാർക്കും വ്യാജ പ്രവാചകന്മാർക്കും വെറുപ്പായിരുന്നു. അവർ പ്രഭുക്കന്മാരോടു പറഞ്ഞു: ‘ഇയാൾ മരിക്കണം.’ യിരെമ്യ പറഞ്ഞു: ‘എന്നെ കൊന്നാൽ ഒരു തെറ്റും ചെയ്യാത്ത ഒരാളെയായിരിക്കും നിങ്ങൾ കൊല്ലുന്നത്. കാരണം ഞാൻ സംസാരിക്കുന്നത് യഹോവയുടെ വാക്കുകളാണ്, എന്റേതല്ല.’ ഇതു കേട്ടപ്പോൾ പ്രഭുക്കന്മാർ പറഞ്ഞു: ‘ഇയാൾ മരണശിക്ഷ അർഹിക്കുന്നില്ല.’
യിരെമ്യ പ്രസംഗിക്കുന്നതു നിറുത്തിയില്ല. പ്രഭുക്കന്മാർക്കു ഭയങ്കരദേഷ്യമായി. യിരെമ്യയെ കൊന്നുകളയണമെന്ന് അവർ രാജാവിനോട് അഭ്യർഥിച്ചു. യിരെമ്യയെ
എന്തും ചെയ്യാൻ രാജാവ് അനുവദിച്ചു. മരിക്കട്ടെ എന്നു കരുതി യിരെമ്യയെ അവർ ചെളി നിറഞ്ഞ, ആഴമുള്ള ഒരു കിണറ്റിലിട്ടു. യിരെമ്യ ചെളിയിൽ താഴാൻതുടങ്ങി.ഇത് അറിഞ്ഞ് കൊട്ടാരത്തിലെ ഒരു ഉദ്യോഗസ്ഥനായ ഏബെദ്-മേലെക്ക് രാജാവിനോടു പറഞ്ഞു: ‘പ്രഭുക്കന്മാർ യിരെമ്യയെ ഒരു കിണറ്റിലിട്ടു. എന്തെങ്കിലും ചെയ്തില്ലെങ്കിൽ യിരെമ്യ അവിടെ കിടന്ന് മരിക്കും.’ രാജാവ് ഏബെദ്-മേലെക്കിനോട് 30 പേരെയും കൂട്ടിക്കൊണ്ട് ചെന്ന് യിരെമ്യയെ കിണറ്റിൽനിന്ന് വലിച്ചുകയറ്റാൻ ആവശ്യപ്പെട്ടു. എന്തൊക്കെ സംഭവിച്ചിട്ടും പ്രസംഗിക്കുന്നതു നിറുത്താതിരുന്ന യിരെമ്യയെപ്പോലെ ആയിരിക്കേണ്ടേ നമ്മളും?
“എന്റെ പേര് നിമിത്തം എല്ലാവരും നിങ്ങളെ വെറുക്കും. എന്നാൽ അവസാനത്തോളം സഹിച്ചുനിൽക്കുന്നവൻ രക്ഷ നേടും.”—മത്തായി 10:22