പാഠം 58
യരുശലേമിന്റെ നാശം
യഹൂദയിലെ ആളുകൾ വീണ്ടുംവീണ്ടും യഹോവയെ ഉപേക്ഷിച്ച് വ്യാജദൈവങ്ങളെ ആരാധിച്ചു. വർഷങ്ങളോളം യഹോവ അവരെ സഹായിക്കാൻ ശ്രമിച്ചു. അവർക്കു മുന്നറിയിപ്പു കൊടുക്കാൻ പല പ്രവാചകന്മാരെയും അയച്ചു. പക്ഷേ ആ പ്രവാചകന്മാരുടെ വാക്കിനു ചെവികൊടുക്കാതെ ആളുകൾ അവരെ പരിഹസിക്കുകയാണു ചെയ്തത്. യഹൂദാജനത്തിന്റെ വിഗ്രഹാരാധന ദൈവം അവസാനിപ്പിച്ചത് എങ്ങനെയാണ്?
ബാബിലോൺരാജാവായ നെബൂഖദ്നേസർ ദേശങ്ങൾ ഒന്നൊന്നായി പിടിച്ചടക്കുകയായിരുന്നു. യരുശലേം ആദ്യം പിടിച്ചടക്കിയപ്പോൾ നെബൂഖദ്നേസർ, യഹോയാഖീൻ രാജാവിനെയും പ്രഭുക്കന്മാരെയും പടയാളികളെയും ശില്പികളെയും പിടികൂടി ബാബിലോണിലേക്കു കൊണ്ടുപോയി. ഒപ്പം യഹോവയുടെ ആലയത്തിൽനിന്നുള്ള വിലപിടിപ്പുള്ള എല്ലാ വസ്തുക്കളും എടുത്തുകൊണ്ടുപോയി. എന്നിട്ട് നെബൂഖദ്നേസർ സിദെക്കിയയെ യഹൂദയുടെ രാജാവാക്കി.
ആദ്യമൊക്കെ സിദെക്കിയ നെബൂഖദ്നേസറിനെ അനുസരിച്ചു. പക്ഷേ ചുറ്റുമുള്ള ജനതകളും വ്യാജപ്രവാചകന്മാരും ബാബിലോണിനെ എതിർക്കാൻ സിദെക്കിയയെ ഉപദേശിച്ചു. എന്നാൽ യിരെമ്യ ഇങ്ങനെ മുന്നറിയിപ്പു കൊടുത്തു: ‘അങ്ങ് രാജാവിനെ എതിർത്ത് ധിക്കാരം കാണിച്ചാൽ യഹൂദയിലെങ്ങും കൊലപാതകവും ക്ഷാമവും രോഗവും ഉണ്ടാകും.’
എട്ടു വർഷം ഭരിച്ചതിനു ശേഷം ബാബിലോണിനെ എതിർക്കാൻ സിദെക്കിയ തീരുമാനിച്ചു. അതിനുവേണ്ടി ഈജിപ്തിലെ സൈന്യത്തോടു സഹായം അഭ്യർഥിച്ചു. സിദെക്കിയ ഇങ്ങനെ ചെയ്തത് അറിഞ്ഞ് നെബൂഖദ്നേസർ യരുശലേമിനെ ആക്രമിക്കാൻ തന്റെ സൈന്യത്തെ അയച്ചു. അവർ നഗരത്തിനു ചുറ്റും പാളയമടിച്ചു. യിരെമ്യ സിദെക്കിയയോടു പറഞ്ഞു: ‘അങ്ങ് ബാബിലോണിനു കീഴടങ്ങുകയാണെങ്കിൽ അങ്ങും ഈ നഗരവും രക്ഷപ്പെടും. എന്നാൽ അതിനു തയ്യാറാകുന്നില്ലെങ്കിൽ ബാബിലോൺകാർ യരുശലേം തീക്കിരയാക്കി അങ്ങയെ തടവുകാരനായി കൊണ്ടുപോകും.’ പക്ഷേ സിദെക്കിയ പറഞ്ഞു: ‘ഞാൻ കീഴടങ്ങില്ല!’
ഒന്നര വർഷത്തിനു ശേഷം ബാബിലോണിയൻ സൈന്യം യരുശലേമിന്റെ മതിൽ തകർത്തു, നഗരത്തിനു തീ വെച്ചു. അവർ ആലയം കത്തിച്ചു. അനേകരെ കൊന്നു. ആയിരങ്ങളെ തടവുകാരായി കൊണ്ടുപോയി.
സിദെക്കിയ യരുശലേമിൽനിന്ന് രക്ഷപ്പെട്ടു. പക്ഷേ ബാബിലോണിയർ പിന്നാലെ ചെന്ന് യരീഹൊയ്ക്ക് അടുത്തുവെച്ച് സിദെക്കിയയെ പിടികൂടി. എന്നിട്ട് ബാബിലോൺരാജാവിന്റെ അടുത്ത് കൊണ്ടുവന്നു. നെബൂഖദ്നേസർ സിദെക്കിയയുടെ കൺമുന്നിൽവെച്ച് അയാളുടെ പുത്രന്മാരെ കൊന്നുകളഞ്ഞു. പിന്നെ സിദെക്കിയയെ അന്ധനാക്കി. എന്നിട്ട് കൊണ്ടുപോയി തടവിലിട്ടു. അവിടെവെച്ചാണ് പിന്നീട് അയാൾ മരിക്കുന്നത്. എന്നാൽ യഹോവ യഹൂദയിലെ ജനത്തിന് ഇങ്ങനെ വാക്കു കൊടുത്തു: ‘70 വർഷത്തിനു ശേഷം ഞാൻ നിങ്ങളെ യരുശലേമിലേക്കു മടക്കിവരുത്തും.’
ബാബിലോണിലേക്കു പിടിച്ചുകൊണ്ടുപോയ ചെറുപ്പക്കാർക്ക് എന്തു സംഭവിക്കും? അവർ യഹോവയോടു വിശ്വസ്തരായി തുടരുമോ?
“സർവശക്തനാം ദൈവമായ യഹോവേ, അങ്ങയുടെ ന്യായവിധികൾ സത്യത്തിനും നീതിക്കും നിരക്കുന്നവ!”—വെളിപാട് 16:7