പാഠം 62
വലിയ മരംപോലെ ഒരു രാജ്യം
ഒരു രാത്രി നെബൂഖദ്നേസർ പേടിപ്പെടുത്തുന്ന ഒരു സ്വപ്നം കണ്ടു. സ്വപ്നത്തിന്റെ അർഥം വിശദീകരിക്കാൻ രാജാവ് ജ്ഞാനികളെ വിളിച്ചുകൂട്ടി. പക്ഷേ ആർക്കും അതു വിശദീകരിക്കാനായില്ല. അവസാനം രാജാവ് ദാനിയേലിനോടു സംസാരിച്ചു.
നെബൂഖദ്നേസർ ദാനിയേലിനോടു പറഞ്ഞു: ‘സ്വപ്നത്തിൽ ഞാൻ ഒരു മരം കണ്ടു. അതു വളർന്ന് ആകാശംവരെ എത്തി. ഭൂമിയിൽ എവിടെനിന്ന് നോക്കിയാലും അതു കാണാമായിരുന്നു. അതിൽ മനോഹരമായ ഇലകളും ധാരാളം പഴങ്ങളും ഉണ്ടായിരുന്നു. മൃഗങ്ങൾ അതിന്റെ തണലിൽ വിശ്രമിച്ചു. കൊമ്പുകളിൽ പക്ഷികൾ കൂടു കൂട്ടി. അപ്പോൾ ഒരു ദൈവദൂതൻ സ്വർഗത്തിൽനിന്ന് ഇറങ്ങി വന്നു. ദൂതൻ വിളിച്ചുപറഞ്ഞു: “ആ മരം വെട്ടിയിടൂ! കൊമ്പുകൾ മുറിക്കൂ! എന്നാൽ അതിന്റെ കുറ്റി വേരോടെ നിലത്തെ പുല്ലുകൾക്കിടയിൽത്തന്നെ നിൽക്കട്ടെ. അതിനെ ചുറ്റി ഇരുമ്പുകൊണ്ടും ചെമ്പുകൊണ്ടും ഉള്ള പട്ട വെക്കണം. മരത്തിനു മനുഷ്യഹൃദയം മാറി മൃഗത്തിന്റെ ഹൃദയം കിട്ടും. അങ്ങനെ ഏഴു കാലം കടന്നുപോകും. ദൈവമാണു ഭരണാധികാരിയെന്നും ഒരു രാജ്യത്തിന്റെ ഭരണം തനിക്ക് ഇഷ്ടമുള്ളവനെ ഏൽപ്പിക്കാൻ ദൈവത്തിനു കഴിയുമെന്നും എല്ലാവരും അറിയും.”’
ആ സ്വപ്നത്തിന്റെ അർഥം യഹോവ ദാനിയേലിനു വെളിപ്പെടുത്തിക്കൊടുത്തു. അതു മനസ്സിലായപ്പോൾ ദാനിയേലിനു പേടിയായി. ദാനിയേൽ പറഞ്ഞു: ‘രാജാവേ, ഈ സ്വപ്നത്തിൽ കണ്ടത് അങ്ങയുടെ ശത്രുക്കൾക്ക് സംഭവിച്ചിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചുപോകുന്നു. പക്ഷേ ഇത് അങ്ങയെക്കുറിച്ചുള്ളതാണ്. വെട്ടിയിട്ട ആ വലിയ മരം അങ്ങാണ്. അങ്ങയ്ക്ക് രാജ്യം നഷ്ടമാകും. ഒരു കാട്ടുമൃഗത്തെപ്പോലെ അങ്ങ് നിലത്തെ പുല്ലു തിന്നും. എന്നാൽ മരത്തിന്റെ കുറ്റി വേരോടെ അവിടെത്തന്നെ നിറുത്തണമെന്നു ദൈവദൂതൻ പറഞ്ഞതുപോലെ അങ്ങ് വീണ്ടും രാജാവാകും.’
ഒരു വർഷം കഴിഞ്ഞ് നെബൂഖദ്നേസർ ബാബിലോണിന്റെ മഹിമയൊക്കെ ആസ്വദിച്ച് രാജകൊട്ടാരത്തിന്റെ മുകളിലൂടെ ഉലാത്തുകയായിരുന്നു. രാജാവ് പറഞ്ഞു: ‘ഞാൻ പണിത ഈ നഗരം എത്ര ഗംഭീരമാണ്! ഓ, ഞാൻ എത്ര മഹാനാണ്!’ രാജാവ് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ സ്വർഗത്തിൽനിന്ന് ഒരു ശബ്ദം കേട്ടു: ‘നെബൂഖദ്നേസറേ, ഇപ്പോൾ നിനക്ക് രാജ്യം നഷ്ടപ്പെട്ടിരിക്കുന്നു!’
ആ നിമിഷംതന്നെ സുബോധം നഷ്ടപ്പെട്ട് നെബൂഖദ്നേസർ ഒരു കാട്ടുമൃഗത്തെപ്പോലെയായി. രാജാവിനു കൊട്ടാരം വിട്ട് കാട്ടുമൃഗങ്ങളുടെകൂടെ ജീവിക്കേണ്ടി വന്നു. നെബൂഖദ്നേസറിന്റെ രോമം കഴുകന്റെ തൂവൽപോലെ നീണ്ടു; നഖം പക്ഷിയുടെ നഖംപോലെയും വളർന്നു.
അങ്ങനെ ഏഴു വർഷം കഴിഞ്ഞു. നെബൂഖദ്നേസറിനു സുബോധം വീണ്ടുകിട്ടി. യഹോവ നെബൂഖദ്നേസറിനെ ബാബിലോണിന്റെ രാജാവാക്കി. നെബൂഖദ്നേസർ പറഞ്ഞു: ‘ഞാൻ സ്വർഗാധിസ്വർഗങ്ങളുടെ രാജാവായ യഹോവയെ വാഴ്ത്തുന്നു. യഹോവയാണ് ഭരണാധികാരിയെന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി. അഹങ്കാരികളെ താഴ്ത്താനും ഒരു രാജ്യത്തിന്റെ ഭരണം തനിക്ക് ഇഷ്ടമുള്ളവനെ ഏൽപ്പിക്കാനും ദൈവത്തിനു കഴിയും.’
“തകർച്ചയ്ക്കു മുമ്പ് അഹങ്കാരം; വീഴ്ചയ്ക്കു മുമ്പ് അഹംഭാവം.”—സുഭാഷിതങ്ങൾ 16:18