പാഠം 63
ഭിത്തിയിലെ കൈയെഴുത്ത്
കുറച്ച് കാലം കഴിഞ്ഞ് ബേൽശസ്സർ ബാബിലോണിന്റെ രാജാവായി. ഒരു രാത്രി ദേശത്തെ പ്രധാനികളിൽ ആയിരം പേരെ രാജാവ് ഒരു വിരുന്നിന് ക്ഷണിച്ചു. യഹോവയുടെ ആലയത്തിൽനിന്ന് നെബൂഖദ്നേസർ എടുത്ത സ്വർണപാത്രങ്ങൾ കൊണ്ടുവരാൻ രാജാവ് ദാസന്മാരോടു കല്പിച്ചു. ബേൽശസ്സരും അതിഥികളും അതിൽനിന്ന് കുടിക്കുകയും തങ്ങളുടെ ദൈവങ്ങളെ സ്തുതിക്കുകയും ചെയ്തു. പെട്ടെന്ന് ഒരു മനുഷ്യന്റെ കൈ പ്രത്യക്ഷപ്പെട്ട് ഊണുമുറിയുടെ ഭിത്തിയിൽ വിചിത്രമായ വാക്കുകൾ എഴുതാൻതുടങ്ങി.
ബേൽശസ്സർ പേടിച്ചുവിറച്ചു. രാജാവ് തന്റെ മാന്ത്രികരെ വിളിച്ച് ഇങ്ങനെ വാക്കു കൊടുത്തു: ‘ഈ എഴുതിയിരിക്കുന്നതു വായിച്ച് അതിന്റെ അർഥം പറഞ്ഞുതരുന്നയാളെ ബാബിലോണിലെ മൂന്നാമനായി വാഴിക്കും.’ അവർ ശ്രമിച്ചെങ്കിലും ആർക്കും അർഥം വിശദീകരിക്കാനായില്ല. അപ്പോൾ രാജ്ഞി വന്ന് പറഞ്ഞു: ‘ദാനിയേൽ എന്നു പേരുള്ള ഒരാളുണ്ട്. അയാളാണു നെബൂഖദ്നേസറിനു കാര്യങ്ങളൊക്കെ വിശദീകരിച്ചുകൊടുത്തിരുന്നത്. അങ്ങയ്ക്ക് ഇതിന്റെ അർഥം വിശദീകരിച്ച് തരാൻ ദാനിയേലിനു കഴിയും.’
ദാനിയേൽ രാജാവിന്റെ അടുത്ത് വന്നു. ബേൽശസ്സർ ദാനിയേലിനോടു പറഞ്ഞു: ‘ഈ എഴുതിയിരിക്കുന്നതു വായിച്ച് അർഥം പറഞ്ഞുതന്നാൽ ഞാൻ താങ്കൾക്ക് ഒരു സ്വർണമാല തരാം. ബാബിലോണിലെ മൂന്നാമനായി വാഴിക്കുകയും ചെയ്യാം.’ ദാനിയേൽ പറഞ്ഞു: ‘സമ്മാനമൊന്നും തരേണ്ടാ. എങ്കിലും ഈ വാക്കുകളുടെ അർഥം ഞാൻ പറഞ്ഞുതരാം. അങ്ങയുടെ അപ്പനായ നെബൂഖദ്നേസർ അഹങ്കാരിയായിരുന്നു. അതുകൊണ്ട് യഹോവ അദ്ദേഹത്തെ താഴ്ത്തി. അദ്ദേഹത്തിനു സംഭവിച്ചതെല്ലാം അങ്ങയ്ക്ക് അറിയാമല്ലോ. എന്നിട്ടും യഹോവയുടെ ആലയത്തിൽനിന്ന് എടുത്ത സ്വർണപാത്രങ്ങളിൽനിന്ന് വീഞ്ഞു കുടിച്ചുകൊണ്ട് അങ്ങ് യഹോവയോട് അനാദരവ് കാണിച്ചു. അതുകൊണ്ട് ദൈവം ഈ വാക്കുകൾ എഴുതിയിരിക്കുന്നു: മെനേ, മെനേ, തെക്കേൽ, പർസീൻ. ഈ വാക്കുകളുടെ അർഥം, മേദ്യരും പേർഷ്യക്കാരും ബാബിലോൺ കീഴടക്കുമെന്നും അങ്ങ് ഇനി രാജാവായിരിക്കില്ല എന്നും ആണ്.’
ബാബിലോണിനെ ആർക്കും ഒരിക്കലും കീഴടക്കാൻ പറ്റില്ലെന്നാണു കരുതിയിരുന്നത്. കാരണം നഗരത്തെ സംരക്ഷിക്കാൻ ചുറ്റും കനത്ത മതിലും ആഴമുള്ള നദിയും ഉണ്ടായിരുന്നു. പക്ഷേ അന്നു രാത്രി മേദ്യരും പേർഷ്യക്കാരും ബാബിലോണിനെ ആക്രമിച്ചു. പേർഷ്യൻ രാജാവായ കോരെശ്
നദിയുടെ ഒഴുക്ക് തിരിച്ചുവിട്ടു. അങ്ങനെ പടയാളികൾക്കു നഗരകവാടംവരെ എത്താൻ കഴിഞ്ഞു. അപ്പോൾ അതാ, കവാടങ്ങൾ തുറന്നുകിടക്കുന്നു! സൈന്യം ഇരച്ചുകയറി, നഗരം പിടിച്ചടക്കി. രാജാവിനെ കൊന്നുകളഞ്ഞു. പിന്നെ കോരെശ് ബാബിലോണിന്റെ ഭരണാധികാരിയായി.ഒരു വർഷത്തിനുള്ളിൽ കോരെശ് പ്രഖ്യാപിച്ചു: ‘യരുശലേമിലെ ദേവാലയം പുതുക്കിപ്പണിയണമെന്നു യഹോവ എന്നോടു പറഞ്ഞിട്ടുണ്ട്. ആലയം പണിയാൻ ആഗ്രഹമുള്ള ജൂതന്മാർക്കു സഹായിക്കാനായി അവിടെ പോകാം.’ അങ്ങനെ യഹോവ പറഞ്ഞതുപോലെ, യരുശലേം നശിപ്പിക്കപ്പെട്ട് 70 വർഷത്തിനു ശേഷം അനേകം ജൂതന്മാർ സ്വന്തം നാട്ടിലേക്കു മടങ്ങിവന്നു. ദേവാലയത്തിൽനിന്ന് നെബൂഖദ്നേസർ എടുത്തുകൊണ്ടുവന്ന സ്വർണപാത്രങ്ങളും വെള്ളിപ്പാത്രങ്ങളും മറ്റു സാധനസാമഗ്രികളും കോരെശ് തിരിച്ച് കൊടുത്തുവിട്ടു. തന്റെ ജനത്തെ സഹായിക്കാൻ യഹോവ കോരെശിനെ ഉപയോഗിച്ചത് എങ്ങനെയെന്നു കണ്ടോ?
‘അവൾ വീണുപോയി! ബാബിലോൺ എന്ന മഹതി വീണുപോയി! അവൾ ഭൂതങ്ങളുടെ പാർപ്പിടം ആയിത്തീർന്നിരിക്കുന്നു.’—വെളിപാട് 18:2