പാഠം 65
എസ്ഥേർ തന്റെ ജനത്തെ സംരക്ഷിക്കുന്നു
പേർഷ്യൻ നഗരമായ ശൂശനിൽ താമസിച്ചിരുന്ന ഒരു ജൂതയുവതിയായിരുന്നു എസ്ഥേർ. വർഷങ്ങൾക്കു മുമ്പ് എസ്ഥേറിന്റെ കുടുംബക്കാരെ നെബൂഖദ്നേസർ യരുശലേമിൽനിന്ന് പിടിച്ചുകൊണ്ടുപോയതാണ്. അപ്പന്റെ സഹോദരന്റെ മകനായ മൊർദെഖായിയാണ് എസ്ഥേറിനെ വളർത്തിയത്. മൊർദെഖായി പേർഷ്യയിലെ അഹശ്വേരശ് രാജാവിന്റെ ഒരു ദാസനായിരുന്നു.
അഹശ്വേരശ് രാജാവ് ഒരു പുതിയ രാജ്ഞിയെ കണ്ടെത്താൻ തീരുമാനിച്ചു. അതിനുവേണ്ടി രാജാവിന്റെ ദാസന്മാർ ദേശത്തെ ഏറ്റവും സുന്ദരികളായ യുവതികളെയെല്ലാം കൊണ്ടുവന്നു. എസ്ഥേറുമുണ്ടായിരുന്നു അക്കൂട്ടത്തിൽ. അവരിൽനിന്ന് രാജ്ഞിയായി രാജാവ് തിരഞ്ഞെടുത്തത് എസ്ഥേറിനെയാണ്. എസ്ഥേർ ഒരു ജൂതയുവതിയാണെന്ന കാര്യം ആരോടും പറയരുതെന്ന് മൊർദെഖായി നിർദേശിച്ചു.
പ്രഭുക്കന്മാരുടെയെല്ലാം തലവൻ അഹങ്കാരിയായ ഹാമാനായിരുന്നു. എല്ലാവരും തന്റെ മുമ്പിൽ കുമ്പിടണമെന്ന് അയാൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മൊർദെഖായി അതിനു തയ്യാറായില്ല. ഭയങ്കരദേഷ്യം വന്ന ഹാമാൻ മൊർദെഖായിയെ കൊന്നുകളയാൻ തീരുമാനിച്ചു. മൊർദെഖായി ഒരു ജൂതനാണെന്ന് അറിഞ്ഞതുകൊണ്ട് ഹാമാൻ ദേശത്തെ എല്ലാ ജൂതന്മാരെയും കൊല്ലാനുള്ള ഒരു പദ്ധതി ഒരുക്കി. ഹാമാൻ രാജാവിനോടു പറഞ്ഞു: ‘ജൂതന്മാർ അപകടകാരികളാണ്. അവരെ ദേശത്തുനിന്ന് ഇല്ലാതാക്കണം.’ അപ്പോൾ അഹശ്വേരശ്, അതിനുവേണ്ടി ഒരു നിയമം ഉണ്ടാക്കാനുള്ള അധികാരം ഹാമാനു കൊടുത്തു. എന്നിട്ട് പറഞ്ഞു: ‘നിനക്ക് എന്തുവേണമെങ്കിലും ചെയ്യാം.’ അങ്ങനെ ഹാമാൻ ആളുകളോട് ആദാർ മാസം 13-ാം തീയതി എല്ലാ ജൂതന്മാരെയും കൊല്ലാൻ പറഞ്ഞുകൊണ്ട് ഒരു നിയമം ഉണ്ടാക്കി. യഹോവ ഇതെല്ലാം കാണുന്നുണ്ടായിരുന്നു.
ഈ നിയമത്തെക്കുറിച്ച് എസ്ഥേർ ഒന്നും അറിഞ്ഞില്ല. അതുകൊണ്ട് മൊർദെഖായി അതിന്റെ ഒരു പകർപ്പ് എസ്ഥേറിനു കൊടുത്തയച്ചിട്ട് പറഞ്ഞു: ‘നീ പോയി രാജാവിനോടു സംസാരിക്കണം.’ എസ്ഥേർ പറഞ്ഞു: ‘ക്ഷണിക്കപ്പെടാതെ ആരെങ്കിലും രാജാവിന്റെ അടുത്ത് ചെന്നാൽ അവരെ കൊന്നുകളയും. അടുത്ത 30 ദിവസത്തേക്ക് രാജാവ് എന്നെ ക്ഷണിച്ചിട്ടില്ല. എങ്കിലും ഞാൻ രാജാവിന്റെ അടുത്ത് ചെല്ലും. രാജാവ് ചെങ്കോൽ എന്റെ നേരെ നീട്ടിയാൽ ഞാൻ രക്ഷപ്പെടും, ഇല്ലെങ്കിൽ മരിക്കും.’
എസ്ഥേർ രാജകൊട്ടാരത്തിന്റെ മുറ്റത്ത് എത്തി. എസ്ഥേറിനെ കണ്ടപ്പോൾ രാജാവ് ചെങ്കോൽ നീട്ടി. എസ്ഥേർ അടുത്തേക്കു ചെന്നു. രാജാവ്
ചോദിച്ചു: ‘എസ്ഥേറേ പറയൂ, ഞാൻ എന്താണു ചെയ്തുതരേണ്ടത്?’ എസ്ഥേർ പറഞ്ഞു: ‘ഞാൻ അങ്ങയെയും ഹാമാനെയും ഒരു വിരുന്നിനു ക്ഷണിക്കാൻ വന്നതാണ്.’ വിരുന്നിന് ഇടയിൽ എസ്ഥേർ അവരെ മറ്റൊരു വിരുന്നിനു ക്ഷണിച്ചു. പിറ്റേന്ന് ഒരുക്കിയ ആ രണ്ടാമത്തെ വിരുന്നിന്റെ സമയത്തും രാജാവ് ചോദിച്ചു: ‘ഞാൻ എന്താണു ചെയ്തുതരേണ്ടത്?’ എസ്ഥേർ പറഞ്ഞു: ‘ഒരാൾ എന്നെയും എന്റെ ആളുകളെയും കൊല്ലാൻ നോക്കുകയാണ്. ഞങ്ങളെ എങ്ങനെയെങ്കിലും രക്ഷിക്കണം.’ രാജാവ് ചോദിച്ചു: ‘ആരാണ് നിങ്ങളെ കൊല്ലാൻ നോക്കുന്നത്?’ എസ്ഥേർ പറഞ്ഞു: ‘ദുഷ്ടനായ ഈ ഹാമാൻ!’ അഹശ്വേരശിനു കടുത്തദേഷ്യം വന്നു; ഹാമാനെ ഉടനടി കൊന്നുകളഞ്ഞു.പക്ഷേ ഹാമാൻ ഉണ്ടാക്കിയ ആ നിയമം ഇല്ലാതാക്കാൻ ആർക്കും അധികാരമില്ലായിരുന്നു, രാജാവിനു പോലും! അതുകൊണ്ട് രാജാവ് മൊർദെഖായിയെ പ്രഭുക്കന്മാരുടെ തലവനായി നിയമിച്ചിട്ട് പുതിയ ഒരു നിയമം ഉണ്ടാക്കാനുള്ള അധികാരം കൊടുത്തു. മൊർദെഖായി ഒരു നിയമം ഉണ്ടാക്കി. അതനുസരിച്ച് ജൂതന്മാർക്കു തങ്ങളുടെ രക്ഷയ്ക്കുവേണ്ടി ശത്രുക്കളെ ആക്രമിക്കാമായിരുന്നു. അങ്ങനെ ആദാർ മാസം 13-ാം തീയതി ജൂതന്മാർ ശത്രുക്കളെ തോൽപ്പിച്ചു. അന്നുമുതൽ എല്ലാ വർഷവും ജൂതന്മാർ ഈ വിജയം ആഘോഷിക്കുക പതിവായി.
“എന്നെപ്രതി നിങ്ങളെ ഗവർണർമാരുടെയും രാജാക്കന്മാരുടെയും മുന്നിൽ ഹാജരാക്കും. അങ്ങനെ അവരോടും ജനതകളോടും നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച് പറയാൻ നിങ്ങൾക്ക് അവസരം കിട്ടും.”—മത്തായി 10:18