പാഠം 66
എസ്ര ദൈവനിയമം പഠിപ്പിച്ചു
ഇസ്രായേല്യരിൽ മിക്കവരും യരുശലേമിലേക്കു മടങ്ങിപ്പോയിട്ട് ഏതാണ്ട് 70 വർഷം കഴിഞ്ഞു. പക്ഷേ ചിലർ അപ്പോഴും പേർഷ്യൻ സാമ്രാജ്യത്തിന്റെ പല ഭാഗങ്ങളിലായി താമസിക്കുന്നുണ്ടായിരുന്നു. അവരിൽ ഒരാളായിരുന്നു യഹോവയുടെ നിയമങ്ങൾ പഠിപ്പിച്ചിരുന്ന എസ്ര പുരോഹിതൻ. മോശയിലൂടെ ദൈവം കൊടുത്ത നിയമം യരുശലേമിലുള്ളവർ അനുസരിക്കുന്നില്ലെന്ന് എസ്ര തിരിച്ചറിഞ്ഞു. അതുകൊണ്ട് അവിടെ ചെന്ന് അവരെ സഹായിക്കണമെന്ന് എസ്രയ്ക്കു തോന്നി. പേർഷ്യൻ രാജാവായ അർഥഹ്ശഷ്ട എസ്രയോടു പറഞ്ഞു: ‘ദൈവം ജ്ഞാനം തന്നിട്ടുള്ളതുകൊണ്ട് താങ്കൾക്ക് ദൈവത്തിന്റെ നിയമം പഠിപ്പിക്കാം. താങ്കൾ പൊയ്ക്കൊള്ളൂ, കൂടെ പോരാൻ ആഗ്രഹിക്കുന്നവരെ കൊണ്ടുപോകുകയും ചെയ്യാം.’ യരുശലേമിലേക്കു തിരികെ പോകാൻ താത്പര്യമുള്ള എല്ലാവരെയും എസ്ര വിളിച്ചുകൂട്ടി. അങ്ങോട്ടുള്ള ആ നീണ്ട യാത്രയുടെ മേൽ യഹോവയുടെ സംരക്ഷണത്തിനായി പ്രാർഥിച്ചിട്ട് അവർ യാത്ര ആരംഭിച്ചു.
നാലു മാസത്തിനു ശേഷം അവർ യരുശലേമിൽ എത്തി. അവിടെയുള്ള പ്രഭുക്കന്മാർ എസ്രയോടു പറഞ്ഞു: ‘ഇസ്രായേല്യർ യഹോവയോട് അനുസരണക്കേട് കാണിച്ചു. വ്യാജദൈവങ്ങളെ ആരാധിക്കുന്ന സ്ത്രീകളെ അവർ കല്യാണം കഴിച്ചിരിക്കുന്നു.’ എസ്ര എന്തു ചെയ്തു? ആളുകൾ കാൺകെ മുട്ടുകുത്തി നിന്ന് എസ്ര ഇങ്ങനെ പ്രാർഥിച്ചു: ‘യഹോവേ, അങ്ങ് ഞങ്ങൾക്കുവേണ്ടി വളരെയധികം കാര്യങ്ങൾ ചെയ്തു. പക്ഷേ ഞങ്ങൾ അങ്ങയോടു പാപം ചെയ്തുപോയി.’ ആളുകൾ പശ്ചാത്തപിച്ചു. പക്ഷേ അവർ അപ്പോഴും തെറ്റായ കാര്യങ്ങൾ ചെയ്യുന്നുണ്ടായിരുന്നു. ഇതെക്കുറിച്ച് അന്വേഷിക്കാൻ എസ്ര മൂപ്പന്മാരെയും ന്യായാധിപന്മാരെയും നിയമിച്ചു. യഹോവയെ ആരാധിക്കാത്തവരെയെല്ലാം അടുത്ത മൂന്നു മാസംകൊണ്ട് പറഞ്ഞയച്ചു.
അങ്ങനെ പന്ത്രണ്ടു വർഷം കടന്നുപോയി. അതിനിടെ യരുശലേമിന്റെ മതിലുകൾ പുതുക്കിപ്പണിതു. ദൈവവചനം വായിച്ച് കേൾപ്പിക്കാൻ എസ്ര ആളുകളെയെല്ലാം പൊതുസ്ഥലത്ത് വിളിച്ചുകൂട്ടി. എസ്ര വായിക്കാൻ പുസ്തകം തുറന്നപ്പോൾ ആളുകൾ എഴുന്നേറ്റ് നിന്നു. എസ്ര യഹോവയെ സ്തുതിച്ചു. അതിനോടു യോജിച്ചുകൊണ്ട് ആളുകൾ കൈ ഉയർത്തി. പിന്നെ എസ്ര ദൈവനിയമം വായിച്ച് വിശദീകരിച്ചു. ആളുകൾ ശ്രദ്ധയോടെ കേട്ടു. തങ്ങൾ വീണ്ടും യഹോവയിൽനിന്ന് അകന്നുപോയെന്നു തുറന്ന് സമ്മതിച്ചുകൊണ്ട് അവരെല്ലാം കരഞ്ഞു. പിറ്റേന്ന് എസ്ര അവരെ കൂടുതൽ ദൈവനിയമങ്ങൾ വായിച്ചുകേൾപ്പിച്ചു. എത്രയും പെട്ടെന്ന് കൂടാരോത്സവം ആഘോഷിക്കണമെന്ന് അവർക്കു മനസ്സിലായി. ഉടനെ അവർ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി.
ഉത്സവത്തിന്റെ ഏഴു ദിവസവും ജനം സന്തോഷിച്ചു. നല്ല വിളവ് നൽകിയതിന് അവർ യഹോവയ്ക്കു നന്ദി കൊടുത്തു. യോശുവയുടെ കാലത്തിനു ശേഷം ഇതുപോലൊരു കൂടാരോത്സവം വേറെ നടന്നിട്ടില്ലായിരുന്നു. ഉത്സവം കഴിഞ്ഞ് ആളുകൾ ഒന്നിച്ചുകൂടി ഇങ്ങനെ പ്രാർഥിച്ചു: ‘യഹോവേ, അങ്ങ് ഞങ്ങളെ അടിമത്തത്തിൽനിന്ന് രക്ഷിച്ചു, മരുഭൂമിയിൽ വെച്ച് ഞങ്ങൾക്ക് ആഹാരം തന്നു, ഈ മനോഹരമായ ദേശവും ഞങ്ങൾക്കു തന്നു. പക്ഷേ ഞങ്ങൾ പിന്നെയുംപിന്നെയും അങ്ങയോട് അനുസരണക്കേടു കാണിച്ചു. പ്രവാചകന്മാരെ അയച്ച് ഞങ്ങൾക്കു മുന്നറിയിപ്പു തന്നെങ്കിലും ഞങ്ങൾ ശ്രദ്ധിച്ചില്ല. എന്നിട്ടും അങ്ങ് ഞങ്ങളോടു ക്ഷമ കാണിച്ചു. അബ്രാഹാമിനോടു ചെയ്ത വാഗ്ദാനം അങ്ങ് പാലിച്ചു. അങ്ങയെ അനുസരിച്ചുകൊള്ളാമെന്നു ഞങ്ങളിപ്പോൾ വാക്കു തരുന്നു.’ എന്നിട്ട് ആ വാഗ്ദാനങ്ങളെല്ലാം അവർ എഴുതി ഉണ്ടാക്കി. പ്രഭുക്കന്മാരും ലേവ്യരും പുരോഹിതന്മാരും അതിൽ മുദ്ര വെച്ചു.
“ദൈവത്തിന്റെ വചനം കേട്ടനുസരിക്കുന്നവരാണ് അനുഗൃഹീതർ.”—ലൂക്കോസ് 11:28