വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 67

യരുശലേമിന്റെ മതിൽ

യരുശലേമിന്റെ മതിൽ

നമുക്ക്‌ ഇപ്പോൾ ഏതാനും വർഷം പിന്നിലേക്കു പോകാം. അർഥഹ്‌ശഷ്ട രാജാവിന്റെ ഒരു ദാസനായിരുന്നു നെഹമ്യ എന്ന ഇസ്രായേല്യൻ. പേർഷ്യൻ നഗരമായ ശൂശനിലാണു നെഹമ്യ താമസിച്ചിരുന്നത്‌. നെഹമ്യയുടെ സഹോദരൻ യഹൂദയിൽനിന്ന്‌ മോശമായ ഒരു വാർത്തയുമായി വന്നു: ‘യരുശലേമിലേക്കു മടങ്ങിപ്പോയവർ സുരക്ഷിതരല്ല. ബാബിലോണിയർ നശിപ്പിച്ച നഗരമതിലുകളും കവാടങ്ങളും ഇതുവരെ പുതുക്കിപ്പണിതിട്ടില്ല.’ നെഹമ്യക്ക്‌ ആകെ വിഷമമായി, യരുശലേമിൽ പോയി അവരെ സഹായിക്കണമെന്നു തോന്നി. അതുകൊണ്ട്‌ രാജാവിൽനിന്ന്‌ അനുവാദം കിട്ടാൻ നെഹമ്യ പ്രാർഥിച്ചു.

നെഹമ്യക്ക്‌ എന്തോ സങ്കടമുണ്ടെന്നു രാജാവ്‌ ശ്രദ്ധിച്ചു. രാജാവ്‌ ചോദിച്ചു: ‘ഇതിനു മുമ്പ്‌ ഒരിക്കലും നിന്നെ ഇങ്ങനെ കണ്ടിട്ടില്ലല്ലോ. എന്തു പറ്റി?’ നെഹമ്യ പറഞ്ഞു: ‘എന്റെ നഗരമായ യരുശലേം നശിച്ചുകിടക്കുമ്പോൾ ഞാൻ എങ്ങനെ സങ്കടപ്പെടാതിരിക്കും?’ രാജാവ്‌ ചോദിച്ചു: ‘ഞാൻ എന്താണു ചെയ്‌തുതരേണ്ടത്‌?’ ഉടനെ നെഹമ്യ മൗനമായി പ്രാർഥിച്ചു. എന്നിട്ട്‌ പറഞ്ഞു: ‘നഗരമതിൽ പണിയാൻവേണ്ടി യരുശലേമിലേക്കു പോകാൻ ദയവുചെയ്‌ത്‌ എന്നെ അനുവദിക്കണം.’ അർഥഹ്‌ശഷ്ട പോകാനുള്ള അനുവാദം കൊടുത്തു. അങ്ങോട്ടുള്ള ആ നീണ്ട യാത്ര സുരക്ഷിതമായിരിക്കാനുള്ള ക്രമീകരണങ്ങളും ചെയ്‌തു. കൂടാതെ നെഹമ്യയെ യഹൂദയുടെ ഗവർണറായി നിയമിക്കുകയും നഗരകവാടങ്ങൾക്കുള്ള തടി നൽകുകയും ചെയ്‌തു.

യരുശലേമിൽ എത്തിയ നെഹമ്യ നഗരമതിലുകൾ പരിശോധിച്ചു. എന്നിട്ട്‌ പുരോഹിതന്മാരെയും ഭരണാധികാരികളെയും വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: ‘ഇതു വളരെ ദയനീയമാണ്‌. നമുക്കു പണി തുടങ്ങണം.’ ആളുകൾ സമ്മതിച്ചു. അവർ മതിൽ പുതുക്കിപ്പണിയാൻതുടങ്ങി.

എന്നാൽ ഇസ്രായേല്യരുടെ ശത്രുക്കൾ അവരെ കളിയാക്കി. അവർ പറഞ്ഞു: ‘നിങ്ങൾ പണിയുന്ന ഈ മതിൽ തകർക്കാൻ ഒരു കുറുക്കൻ മതി.’ ജോലിക്കാർ അതൊന്നും വകവെച്ചില്ല. അവർ മതിൽ കെട്ടിപ്പൊക്കുന്നതിൽ തുടർന്നു. മതിൽ ശക്തമായിക്കൊണ്ടിരുന്നു!

പല ദിക്കിൽനിന്നും വന്ന്‌ യരുശലേം നഗരത്തെ ഓർക്കാപ്പുറത്ത്‌ ആക്രമിക്കാൻ ശത്രുക്കൾ തീരുമാനിച്ചു. അതെക്കുറിച്ച്‌ അറിഞ്ഞ ജൂതന്മാർ ആകെ പേടിച്ചുപോയി. എന്നാൽ നെഹമ്യ പറഞ്ഞു: ‘ഒന്നും പേടിക്കേണ്ടാ. യഹോവ നമ്മുടെ കൂടെയുണ്ട്‌.’ ജോലിക്കാരെ സംരക്ഷിക്കാൻവേണ്ടി നെഹമ്യ കാവൽക്കാരെ നിയമിച്ചു. അതുകൊണ്ട്‌ ശത്രുക്കൾക്ക്‌ ആക്രമിക്കാൻ കഴിഞ്ഞില്ല.

വെറും 52 ദിവസംകൊണ്ട്‌ മതിലിന്റെയും വാതിലുകളുടെയും പണി പൂർത്തിയായി. ഉദ്‌ഘാടനത്തിനുവേണ്ടി നെഹമ്യ എല്ലാ ലേവ്യരെയും യരുശലേമിലേക്കു കൊണ്ടുവന്നു. അവരെ പാട്ടുകാരുടെ രണ്ടു കൂട്ടമായി തിരിച്ചു. ഉറവ കവാടത്തിന്റെ അടുത്തുള്ള പടികൾ കയറി അവർ മതിലിനു മുകളിൽ എത്തി. അവിടെനിന്ന്‌ രണ്ടു കൂട്ടവും നഗരത്തെ ചുറ്റി രണ്ടു ദിശയിലേക്കു നീങ്ങി. അവർ കാഹളം ഊതി, ഇലത്താളവും കിന്നരവും വായിച്ചു, യഹോവയ്‌ക്കു സ്‌തുതി പാടി. ഒരു കൂട്ടത്തോടൊപ്പം എസ്രയും മറ്റേ കൂട്ടത്തോടൊപ്പം നെഹമ്യയും ഉണ്ടായിരുന്നു. ആലയത്തിൽവെച്ച്‌ രണ്ടു കൂട്ടരും കൂടി കണ്ടു. എല്ലാവരും—പുരുഷന്മാരും സ്‌ത്രീകളും കുട്ടികളും—യഹോവയ്‌ക്കു ബലികൾ അർപ്പിച്ച്‌ ഒരു വലിയ ആഘോഷംതന്നെ നടത്തി. അവരുടെ സന്തോഷാരവം അങ്ങു ദൂരെവരെ കേൾക്കാമായിരുന്നു.

“നിനക്ക്‌ എതിരെ ഉണ്ടാക്കുന്ന ഒരു ആയുധവും ഫലിക്കില്ല.”—യശയ്യ 54:17