പാഠം 68
എലിസബത്തിന് ഒരു കുഞ്ഞ്!
യരുശലേമിന്റെ മതിലുകൾ പുതുക്കിപ്പണിതിട്ട് ഇപ്പോൾ 400-ലധികം വർഷങ്ങൾ പിന്നിട്ടു. ആ നഗരത്തിന് അടുത്താണ് പുരോഹിതനായ സെഖര്യയും ഭാര്യ എലിസബത്തും താമസിക്കുന്നത്. അവരുടെ വിവാഹം കഴിഞ്ഞിട്ട് വർഷങ്ങളായി. പക്ഷേ അവർക്ക് ഇതുവരെ കുട്ടികളില്ല. ഒരു ദിവസം സെഖര്യ ദേവാലയത്തിലെ വിശുദ്ധമന്ദിരത്തിൽ സുഗന്ധക്കൂട്ട് അർപ്പിച്ചുകൊണ്ടിരുന്നപ്പോൾ ദൈവദൂതനായ ഗബ്രിയേൽ പ്രത്യക്ഷപ്പെട്ടു. സെഖര്യ പേടിച്ചുപോയി. അപ്പോൾ ഗബ്രിയേൽ പറഞ്ഞു: ‘പേടിക്കേണ്ടാ. യഹോവയിൽനിന്നുള്ള ഒരു സന്തോഷവാർത്ത അറിയിക്കാനാണു ഞാൻ വന്നത്. നിന്റെ ഭാര്യ ഒരു മകനെ പ്രസവിക്കും. അവന്റെ പേര് യോഹന്നാൻ എന്നായിരിക്കും. ഒരു പ്രത്യേകപ്രവർത്തനത്തിനുവേണ്ടി യഹോവ അവനെ തിരഞ്ഞെടുത്തിരിക്കുന്നു.’ സെഖര്യ ചോദിച്ചു: ‘ഇതു ഞാൻ എങ്ങനെ വിശ്വസിക്കും? എനിക്കും ഭാര്യക്കും വയസ്സായില്ലേ? ഞങ്ങൾക്ക് എങ്ങനെയാ ഒരു കുഞ്ഞുണ്ടാകുക?’ ഗബ്രിയേൽ പറഞ്ഞു: ‘ഈ വാർത്ത അറിയിക്കാനാണു ദൈവം എന്നെ അയച്ചത്. പക്ഷേ നീ എന്നെ വിശ്വസിക്കാത്തതുകൊണ്ട് കുഞ്ഞ് ജനിക്കുന്നതുവരെ നിനക്കു മിണ്ടാൻ കഴിയില്ല.’
സെഖര്യ പതിവിലും താമസിച്ചാണ് വിശുദ്ധമന്ദിരത്തിൽനിന്ന് പുറത്തിറങ്ങിയത്. എന്തു സംഭവിച്ചെന്ന് പുറത്ത് കാത്തുനിന്ന ജനം സെഖര്യയോടു ചോദിച്ചു. പക്ഷേ സെഖര്യക്ക് സംസാരിക്കാനാകുന്നില്ല. കൈകൊണ്ട് ആംഗ്യം കാണിക്കാൻ മാത്രമേ കഴിയുന്നുള്ളൂ. സെഖര്യക്കു ദൈവത്തിൽനിന്ന് ഒരു സന്ദേശം ലഭിച്ചിട്ടുണ്ടെന്ന് അപ്പോൾ ആളുകൾക്കു മനസ്സിലായി.
ദൈവദൂതൻ പറഞ്ഞതുപോലെതന്നെ, കുറച്ച് നാൾ കഴിഞ്ഞ് എലിസബത്ത് ഗർഭിണിയായി ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. കൂട്ടുകാരും ബന്ധുക്കളും കുഞ്ഞിനെ കാണാൻ വന്നു. അവർക്കെല്ലാം വളരെ സന്തോഷമായി. എലിസബത്ത് പറഞ്ഞു: ‘അവനു യോഹന്നാൻ എന്നു പേരിടണം.’ പക്ഷേ അവർ പറഞ്ഞു: ‘നിങ്ങളുടെ ബന്ധുക്കളിൽ ആർക്കും ആ പേരില്ലല്ലോ. അവന് അപ്പന്റെ പേരുതന്നെ ഇടാം, സെഖര്യ.’ എന്നാൽ സെഖര്യ ഇങ്ങനെ എഴുതിക്കാണിച്ചു: ‘അവന്റെ പേര് യോഹന്നാൻ എന്നാണ്.’ ആ നിമിഷം, സെഖര്യക്ക് വീണ്ടും സംസാരിക്കാനായി! കുഞ്ഞിനെക്കുറിച്ചുള്ള വാർത്ത യഹൂദ്യയിലെങ്ങും പരന്നു. ‘ഈ കുഞ്ഞ് ആരായിത്തീരും!’ എന്ന് ആളുകൾ അതിശയത്തോടെ തമ്മിൽത്തമ്മിൽ പറഞ്ഞു.
പരിശുദ്ധാത്മാവ് നിറഞ്ഞിട്ട് സെഖര്യ ഇങ്ങനെ പ്രവചിച്ചു: ‘യഹോവ വാഴ്ത്തപ്പെടട്ടെ. നമ്മളെ വിടുവിക്കാൻവേണ്ടി ഒരു
രക്ഷകനെ, അതായത് മിശിഹയെ, അയയ്ക്കുമെന്ന് യഹോവ അബ്രാഹാമിനു വാക്കു കൊടുത്തിരുന്നു. യോഹന്നാൻ ഒരു പ്രവാചകനായിരിക്കും. അവൻ മിശിഹയ്ക്കു വഴി ഒരുക്കും.’എലിസബത്തിന്റെ ബന്ധുവായ മറിയയുടെ കാര്യത്തിലും ഒരു പ്രത്യേകകാര്യം സംഭവിച്ചു. അതെക്കുറിച്ച് നമുക്ക് അടുത്ത അധ്യായത്തിൽ പഠിക്കാം.
“അതു മനുഷ്യർക്ക് അസാധ്യം. എന്നാൽ ദൈവത്തിന് എല്ലാം സാധ്യം.”—മത്തായി 19:26