പാഠം 71
യഹോവ യേശുവിനെ സംരക്ഷിച്ചു
ഇസ്രായേലിനു കിഴക്കുള്ള ഒരു ദേശത്ത് താമസിച്ചിരുന്ന ആളുകൾ വിശ്വസിച്ചിരുന്നത് നക്ഷത്രങ്ങൾക്കു തങ്ങളെ വഴി കാട്ടാൻ കഴിയുമെന്നാണ്. കിഴക്കുനിന്നുള്ള ചിലർ ഒരു രാത്രി, നല്ല പ്രകാശമുള്ള നക്ഷത്രംപോലെ എന്തോ ഒന്ന് ആകാശത്തുകൂടി നീങ്ങുന്നതു കണ്ടു. അവർ അതിനെ പിന്തുടർന്നു. ഈ ‘നക്ഷത്രം’ അവരെ യരുശലേമിലേക്കു നയിച്ചു. അവർ ആളുകളോട് ഇങ്ങനെ ചോദിക്കാൻതുടങ്ങി: ‘ജൂതന്മാരുടെ രാജാവാകാൻപോകുന്ന കുട്ടി എവിടെയാണ്? ഞങ്ങൾ അവന്റെ മുന്നിൽ കുമ്പിടാൻ വന്നതാണ്.’
യരുശലേംരാജാവായ ഹെരോദ് ഒരു പുതിയ രാജാവിനെക്കുറിച്ച് കേട്ടപ്പോൾ ആകെ അസ്വസ്ഥനായി. ഹെരോദ് മുഖ്യപുരോഹിതന്മാരോട്, ‘ഈ രാജാവ് എവിടെയായിരിക്കും ജനിക്കുന്നത്’ എന്നു ചോദിച്ചു. ‘പ്രവാചകന്മാർ പറഞ്ഞതനുസരിച്ച് ബേത്ത്ലെഹെമിൽ’ എന്ന് അവർ പറഞ്ഞു. അതുകൊണ്ട് ഹെരോദ് കിഴക്കുനിന്നുള്ള ആ ആളുകളെ വിളിച്ചിട്ട് പറഞ്ഞു: ‘ബേത്ത്ലെഹെമിലേക്കു പോയി കുട്ടിയെ കണ്ടുപിടിക്കുക. എന്നിട്ട് മടങ്ങി വന്ന് അവൻ എവിടെയുണ്ടെന്നു പറയണം. എനിക്കും അവന്റെ മുന്നിൽ കുമ്പിടണം.’ അത് ഒരു കള്ളമായിരുന്നു.
ആ ‘നക്ഷത്രം’ വീണ്ടും നീങ്ങാൻതുടങ്ങി. അവർ ബേത്ത്ലെഹെം വരെ അതിനെ പിന്തുടർന്നു. ഒരു വീടിനു മുകളിൽ എത്തിയപ്പോൾ ‘നക്ഷത്രം’ നിന്നു. അവർ വീടിന് അകത്ത് ചെന്ന് യേശുവിനെയും അമ്മ മറിയയെയും കണ്ടു. അവർ കുട്ടിയുടെ മുന്നിൽ കുമ്പിട്ടു; സ്വർണം, കുന്തിരിക്കം, മീറ എന്നിവ സമ്മാനമായി കൊടുത്തു. യേശുവിനെ കണ്ടുപിടിക്കാൻ ഈ ആളുകളെ അയച്ചത് ശരിക്കും യഹോവയായിരുന്നോ? അല്ല.
ആ രാത്രി ഒരു സ്വപ്നത്തിൽ യഹോവ യോസേഫിനോടു പറഞ്ഞു: ‘ഹെരോദ് യേശുവിനെ കൊല്ലാൻനോക്കുന്നു. അതുകൊണ്ട് ഭാര്യയെയും മകനെയും കൂട്ടി വേഗം ഈജിപ്തിലേക്കു പോകുക. സാഹചര്യം മാറി മടങ്ങിവരാറാകുമ്പോൾ ഞാൻ പറയാം. അതുവരെ അവിടെത്തന്നെ താമസിക്കണം.’ ഉടനെ യോസേഫും കുടുംബവും ഈജിപ്തിലേക്കു പോയി.
കിഴക്കുനിന്നുള്ള ആളുകളോട് ഹെരോദിന്റെ അടുത്തേക്കു തിരികെ പോകരുതെന്ന് യഹോവ പറഞ്ഞിരുന്നു. അവർ തിരിച്ചുവരുന്നില്ലെന്നു കണ്ടപ്പോൾ ഹെരോദിന് വല്ലാതെ ദേഷ്യം വന്നു. യേശുവിനെ കണ്ടുപിടിക്കാൻ കഴിയാത്തതുകൊണ്ട് ബേത്ത്ലെഹെമിൽ യേശുവിന്റെ പ്രായത്തിലുള്ള എല്ലാ ആൺകുഞ്ഞുങ്ങളെയും കൊന്നുകളയാൻ ഹെരോദ് ആജ്ഞാപിച്ചു. പക്ഷേ യേശു, അങ്ങ് ദൂരെ ഈജിപ്‌തിൽ സുരക്ഷിതനായിരുന്നു.
കുറച്ച് നാളുകൾ കഴിഞ്ഞ് ഹെരോദ് മരിച്ചു. യഹോവ യോസേഫിനോടു പറഞ്ഞു: ‘ഇനി നിങ്ങൾക്കു പേടിക്കാതെ മടങ്ങിപ്പോകാം.’ യോസേഫും മറിയയും യേശുവും ഇസ്രായേലിലേക്കു തിരിച്ചുപോയി. നസറെത്ത് നഗരത്തിൽ അവർ താമസമാക്കി.
“എന്റെ വായിൽനിന്ന് പുറപ്പെടുന്ന വാക്കും അങ്ങനെതന്നെയായിരിക്കും. . . . ഞാൻ അയച്ച കാര്യം ഉറപ്പായും നടത്തും!”—യശയ്യ 55:11