പാഠം 72
യേശുവിന്റെ ചെറുപ്പകാലം
യോസേഫും മറിയയും മക്കളോടൊപ്പം നസറെത്തിലാണു താമസിച്ചിരുന്നത്. യേശുവിനെക്കൂടാതെ അവർക്കു വേറെ ആൺമക്കളും പെൺമക്കളും ഉണ്ടായിരുന്നു. യോസേഫ് മരപ്പണി ചെയ്താണു കുടുംബത്തെ പോറ്റിയിരുന്നത്. യഹോവയെക്കുറിച്ചും യഹോവ മോശയിലൂടെ കൊടുത്ത നിയമങ്ങളെക്കുറിച്ചും യോസേഫ് അവരെ പഠിപ്പിച്ചു. ആരാധനയ്ക്കുവേണ്ടി അവർ പതിവായി, കുടുംബം ഒരുമിച്ച്, സിനഗോഗിൽ പോയിരുന്നു. വർഷംതോറും പെസഹ ആചരണത്തിന് യരുശലേമിലേക്കു പോകുന്ന പതിവും അവർക്കുണ്ടായിരുന്നു.
യേശുവിനു 12 വയസ്സുള്ളപ്പോൾ യോസേഫ് പതിവുപോലെ കുടുംബത്തോടൊപ്പം പെസഹ ആചരണത്തിനുവേണ്ടി യരുശലേമിലേക്കു പോയി. അതൊരു നീണ്ട യാത്രയാണ്. പെസഹയ്ക്കുവേണ്ടി ഒരുപാടു പേർ വന്നിട്ടുള്ളതുകൊണ്ട് നഗരത്തിൽ നല്ല തിരക്കുണ്ടായിരുന്നു. എല്ലാം കഴിഞ്ഞ് യോസേഫും മറിയയും മടക്കയാത്ര ആരംഭിച്ചു. കൂടെ യാത്ര ചെയ്യുന്നവരോടൊപ്പം യേശുവും ഉണ്ടെന്നാണ് അവർ വിചാരിച്ചത്. പക്ഷേ ബന്ധുക്കളുടെ ഇടയിൽ യേശുവിനെ തിരഞ്ഞെങ്കിലും കണ്ടില്ല.
അവർ യരുശലേമിലേക്കു തിരിച്ചുപോയി. മൂന്നു ദിവസം മകനെ അന്വേഷിച്ച് നടന്നു. അവസാനം ആലയത്തിൽ ചെന്നു. അവിടെ അധ്യാപകരുടെ നടുവിൽ അവർ പറയുന്നതു കേട്ടുകൊണ്ടും നല്ല ചോദ്യങ്ങൾ ചോദിച്ചുകൊണ്ടും യേശു ഇരിക്കുന്നുണ്ടായിരുന്നു. യേശുവിന്റെ അറിവിൽ മതിപ്പു തോന്നിയിട്ട് അവർ
യേശുവിനോട് ചോദ്യങ്ങൾ ചോദിക്കാൻതുടങ്ങി. യേശുവിന്റെ മറുപടി കേട്ട് അവർ അതിശയിച്ചുപോയി. മോശയ്ക്കു കൊടുത്ത നിയമങ്ങൾ യേശുവിനു നന്നായി അറിയാമെന്ന് അവർക്കു മനസ്സിലായി.യോസേഫും മറിയയും വല്ലാതെ വിഷമിച്ചുപോയിരുന്നു. മറിയ പറഞ്ഞു: ‘മോനേ, ഞങ്ങൾ നിന്നെ എവിടെയെല്ലാം അന്വേഷിച്ചെന്നോ! നീ എവിടെയായിരുന്നു?’ യേശുവിന്റെ മറുപടി ഇതായിരുന്നു: ‘ഞാൻ എന്റെ പിതാവിന്റെ ഭവനത്തിൽ കാണുമെന്നു നിങ്ങൾക്ക് അറിയില്ലായിരുന്നോ?’
യേശു മാതാപിതാക്കളുടെകൂടെ നസറെത്തിലെ അവരുടെ വീട്ടിലേക്കു പോയി. യോസേഫ് യേശുവിനെ മരപ്പണി പഠിപ്പിച്ചു. ചെറുപ്പക്കാരനെന്ന നിലയിൽ യേശു എങ്ങനെയുള്ള ആളായിരുന്നെന്നാണു നിങ്ങൾക്കു തോന്നുന്നത്? വളർന്നുവന്നപ്പോൾ യേശു കൂടുതൽക്കൂടുതൽ ജ്ഞാനം നേടി. ദൈവത്തിനും മനുഷ്യർക്കും യേശുവിനോടുള്ള പ്രീതിയും വർധിച്ചുവന്നു.
“എന്റെ ദൈവമേ, അങ്ങയുടെ ഇഷ്ടം ചെയ്യുന്നതല്ലോ എന്റെ സന്തോഷം. അങ്ങയുടെ നിയമം എന്റെ ഉള്ളിന്റെ ഉള്ളിൽ പതിഞ്ഞിരിക്കുന്നു.”—സങ്കീർത്തനം 40:8