പാഠം 74
യേശു മിശിഹയായിത്തീരുന്നു
‘എന്നെക്കാൾ വലിയവൻ വരുന്നു’ എന്നു യോഹന്നാൻ പ്രസംഗിക്കുന്ന സമയം. ഏകദേശം 30 വയസ്സായപ്പോൾ യേശു ഗലീലയിൽനിന്ന് യോർദാൻ നദീതീരത്തേക്കു ചെന്നു. യോഹന്നാൻ അവിടെ ആളുകളെ സ്നാനപ്പെടുത്തുന്നുണ്ടായിരുന്നു. തന്നെയും യോഹന്നാൻ സ്നാനപ്പെടുത്തണമെന്നു യേശു ആഗ്രഹിച്ചു. പക്ഷേ യോഹന്നാൻ പറഞ്ഞു: ‘ഞാൻ നിന്നെയല്ല, നീ എന്നെയാണു സ്നാനപ്പെടുത്തേണ്ടത്.’ യേശു യോഹന്നാനോടു പറഞ്ഞു: ‘നീ എന്നെ സ്നാനപ്പെടുത്താനാണ് യഹോവ ആഗ്രഹിക്കുന്നത്.’ അവർ യോർദാൻ നദിയിലേക്ക് ഇറങ്ങി. യോഹന്നാൻ യേശുവിനെ വെള്ളത്തിൽ പൂർണമായി മുക്കി.
യേശു വെള്ളത്തിൽനിന്ന് കയറിയിട്ട് പ്രാർഥിച്ചു. ആ നിമിഷം ആകാശം തുറന്നു. ദൈവത്തിന്റെ ആത്മാവ് പ്രാവുപോലെ യേശുവിന്റെ മേൽ വന്നു. തുടർന്ന് യഹോവ സ്വർഗത്തിൽനിന്ന് ഇങ്ങനെ പറഞ്ഞു: ‘നീ എന്റെ പ്രിയപുത്രൻ. നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.’
യഹോവയുടെ ആത്മാവ് യേശുവിന്റെ മേൽ വന്നപ്പോൾ യേശു, മിശിഹ അഥവാ ക്രിസ്‌തു ആയിത്തീർന്നു. യഹോവ യേശുവിനെ ഏൽപ്പിച്ച ജോലി തുടങ്ങാനുള്ള സമയമായി.
സ്നാനപ്പെട്ട ഉടനെ യേശു വിജനഭൂമിയിൽ ചെന്ന് 40 ദിവസം അവിടെ കഴിഞ്ഞു. മടങ്ങി വന്ന യേശു യോഹന്നാനെ കാണാൻ പോയി. യേശു അടുത്തേക്കു വരുന്നതു കണ്ട് യോഹന്നാൻ പറഞ്ഞു: ‘ലോകത്തിന്റെ പാപം നീക്കിക്കളയുന്ന ദൈവത്തിന്റെ കുഞ്ഞാട്!’ ഇതു പറഞ്ഞതിലൂടെ യേശുവാണു മിശിഹയെന്നു യോഹന്നാൻ ആളുകളെ അറിയിക്കുകയായിരുന്നു. വിജനഭൂമിയിലായിരുന്നപ്പോൾ യേശുവിന് എന്തു സംഭവിച്ചെന്നു നിങ്ങൾക്ക് അറിയാമോ? നമുക്ക് അതു കണ്ടുപിടിക്കാം.
“‘നീ എന്റെ പ്രിയപുത്രൻ, നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു’ എന്ന് ആകാശത്തുനിന്ന് ഒരു ശബ്ദവും ഉണ്ടായി.”—മർക്കോസ് 1:11